Thursday, March 25, 2010

വേള്‍ഡ് ട്രേഡ് സെന്‍റെര്‍ തകര്‍ത്തത് ആര് ?

          വേള്‍ഡ് ട്രേഡ് സെന്‍റെര്‍ തകര്തുവെന്നു പറഞ്ഞു പാവം ഉസാമ ബിന്‍ ലാദനെയും അല്‍ ഖ്വയ്ദയെയും ആരെല്ലാം എന്തെല്ലാം പറഞ്ഞിരിക്കുന്നു? നമ്മുടെ കേരളത്തിലെ ഏറ്റവും വലിയ വാസ്തു വിദഗ്ധന്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആളുടെ     പേര് പുറത്തു വിട്ടിരിക്കുന്നു. സാക്ഷാല്‍ വാസ്തുപുരുഷന്‍ ആണത്രേ പ്രതി.വേള്‍ഡ് ട്രേഡ് സെന്‍റെര്‍  നിര്‍മ്മിച്ചത്‌ മരണച്ചുറ്റില്‍ ആയിരുന്നുവത്രേ. അപ്പോള്‍ തകരാതെ പറ്റില്ലല്ലോ. 
         വാസ്തു ശാസ്ത്ര പ്രകാരം നിര്‍മ്മിച്ച  കുമരനെല്ലൂര്‍ ക്ഷേത്ര ഗോപുരം തീ പിടിച്ചു നശിച്ചതിനുള്ള കാരണം എന്താണെന്നു മാത്രം പിടി കിട്ടുന്നില്ല. പുനര്‍നിര്‍മിച്ച ക്ഷേത്ര ഗോപുരത്തിന് അഗ്നി ബാധയ്ക്കെതിരെ മൂന്നു കോടിയുടെ ഇന്‍ഷുറന്‍സ് എടുക്കേണ്ട കാര്യമെന്തായിരുന്നു ? വാസ്തു പ്രകരമാണല്ലോ നിര്‍മ്മിച്ചത്‌.
          വാസ്തു ശാസ്ത്രം ഒരു ശാസ്ത്രം അല്ല. പരമ്പരാഗത വാസ്തു വിദ്യയും അതിന്‍റെ കൂടെ കുറെ അന്ധ വിശ്വാസവും കുറെയധികം അസ്സംബന്ധങ്ങളും കൂട്ടിക്കുഴച്ച ഒരു കപട ശാസ്ത്രമാണ് ഇവിടെ വാസ്തു ശാസ്ത്രം എന്ന പേരില്‍ വിദഗ്ധമായി വിറ്റഴിക്കപ്പെടുന്നത്.
          നിങ്ങള്‍ക്ക് ചിരിക്കണമെന്ന്   ഉണ്ടെന്കില്‍ ഒരു വാസ്തു വിടഗ്ദ്ധനോട് കുറച്ചു നേരം സംസാരിച്ചാല്‍ മതി. അദ്ദേഹത്തോട് ചോദിക്കൂ ഒരു വീടിനു എത്ര ജനാലകള്‍ ആവാമെന്ന് . ജനാലകള്‍ ഇരട്ട സംഖ്യകളില്‍ ആവണം. എന്നാല്‍ പത്ത് ആവരുത് താനും. വിദഗ്ധന്‍ ആറ് ജനാലകള്‍ എന്ന് പറഞ്ഞിടത്ത് ഏഴു ജനാലകള്‍ ആയാല്‍ എന്താണ് കുഴപ്പം? കുറച്ചുകൂടി കാറ്റും വെളിച്ചവും കയറുന്നത് വാസ്തു പുരുഷന് ശ്വാസംമുട്ട് സൃഷ്ടിക്കുമോ? അതോ ഏഴാമത്തെ ജനാലയിലൂടെ അകത്തു കയറുന്ന കാറ്റ് എതിരെ ജനാല ഇല്ലാത്തതിനാല്‍  പുറത്തു പോകാനാവാതെ വിഷമിക്കുമോ ?
            ഓരോ  തുണ്ട്  ഭൂമിക്കും  നക്ഷത്രമുണ്ടത്രേ. ഭൂമിയും  ഗൃഹകര്‍തവും തമ്മിലുള്ള  നക്ഷത്ര  പൊരുത്തം  നോക്കി  വേണം  വീട്  വെയ്ക്കുവാനെന്നു  വാസ്തുശാസ്ത്രം  നിര്‍ദേശിക്കുന്നു. പറമ്പിന്റെ പേരിന്റെ (വീട്ടുപേര്) ആദ്യത്തെ അക്ഷരം ഉപയോഗിച്ചാണ് വസ്തുവിന്റെ നക്ഷത്രം കണ്ടുപിടിക്കുന്നത്. വീട്ടുപേര് മാറ്റിയാല്‍ നക്ഷത്രവും മാറി. നമുക്ക് ചേരുന്ന പൊരുത്തം വരാനായി വീട്ടുപേര് മാറ്റിയാല്‍ എല്ലാം ശുഭം ആകുമായിരിക്കും.
            വീട് പണിഞ്ഞ സ്ഥപതിക്ക് എന്തെങ്കിലും തെറ്റ് പറ്റികൂടായ്കയില്ല. അതൊഴിവാക്കാനും മാര്‍ഗമുണ്ട്. വീട് പണിയുമ്പോള്‍ തന്നെ ഒരു പഞ്ചശിരസ്സു സ്ഥാപിച്ചാല്‍ മതി. പഞ്ച ശിരസ്സ്‌ എന്ന് പറഞ്ഞാല്‍ സിംഹം, പോത്ത്, ആന, പന്നി, ആമ എന്നീ ജീവികളുടെ തലകളുടെ പ്രതിമ. അത് പ്രധാന കവാടത്തിനു മുകളില്‍ (ചിലര്‍ പറയുന്നത് താഴെ എന്ന്) സ്ഥാപിച്ചാല്‍ ആ കുഴപ്പവും ഒഴിഞ്ഞു. ഇങ്ങനെ എന്തെല്ലാം ലൊട്ടുലൊടുക്ക് വേലകള്‍.
             കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് മുന്പായി ബി.ജെ.പി. തങ്ങളുടെ കേന്ദ്ര ഓഫീസ് വാസ്തു ശാസ്ത്ര പ്രകാരം അറ്റകുറ്റപ്പണികള്‍ നടത്തുകയും കസേരകളുടെ സ്ഥാനം മാറ്റുകയും ചെയ്തിരുന്നു. പക്ഷെ തോല്‍വി എന്ന വിധിയെ മാറ്റാന്‍ വാസ്തുപുരുഷന് ആയില്ല. 
               പ്രത്യേകിച്ച് ഗുണമില്ലെന്ന് മാത്രമല്ല ദോഷം ആണെങ്കില്‍ കൂടി ഇനിയും നമ്മള്‍ വാസ്തു വിദഗ്ധരെ കാണും. കാരണം സമൂഹത്തിലെ ഉന്നതരും മുഖ്യധാരാ മാധ്യമങ്ങളും ആണല്ലോ ഈ അസംബന്ധ ശാസ്ത്രത്തിന്റെ  പ്രചാരകര്‍. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ട്‌ പത്രങ്ങളും ഈ ആസൂത്രിത തട്ടിപ്പിന് നേതൃത്വം നല്‍കുന്നു. ഓണ്‍ലൈന്‍ എഡിഷനുകളും പ്രധാന ചാനലുകളും തങ്ങള്‍ക്കാകാവുന്നത്ര സംഭാവന നല്‍കുന്നു. പിന്നെ സാധാരണക്കാര്‍ എങ്ങനെ വാസ്തുപുരുഷനെ പേടിക്കാതിരിക്കും?.      

Friday, March 19, 2010

വാസ്തു വിദഗ്ധര്‍ എന്ന ഒരിനം തട്ടിപ്പുകാര്‍

.
            ഇന്ന് കേരളമാകെ വാസ്തുപുരുഷൻ തേരോട്ടം നടത്തുകയാണ്. വീട് വയ്ക്കുവാനായി സ്ഥലം വാങ്ങുമ്പോൾ മുതൻ വീട് പണി തീരുന്നതു വരെ, പണി തീർന്നുകഴിഞ്ഞാലും വാസ്തു ശാസ്ത്രപ്രകാരമുള്ള കാര്യങ്ങൾ എല്ലാം പാലിച്ചാണോ  പണിഞ്ഞിരിക്കുന്നത് എന്ന ഉത്കണ്‌ടയാണ് വീട്ടുടമയ്ക്ക്. എന്തെങ്കിലും തെറ്റിയാൽ ജീവിതമാകെ തുലഞ്ഞതുതന്നെയെന്നാണ് വിദഗ്ധർ പറയുന്നത്. എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറഞ്ഞുതരികയും ചെയ്യും. പിന്നെങ്ങനെ ഭയക്കാതിരിക്കും. വാസ്തുശാസ്ത്ര പ്രകാരം പണിത വീടുകളിലെല്ലാം സുഖവും സന്തോഷവും വഴിഞ്ഞൊഴുകുകയാണോ എന്ന് മാത്രം ചോദിക്കരുത്.
            ശിവന്റെ വിയർപ്പിൽ നിന്നുമുണ്ടായ വാസ്തുപുരുഷൻ എന്ന ഒരു അസുരൻ വലുതും ചെറുതുമായ ഓരോ തുണ്ട് ഭൂമിയിലും കമഴ്ന്നടിച്ച് കിടക്കുന്നു എന്നാണ് വാദം. ടി ദേഹത്തെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ  വീട്ടുടമയ്ക്ക് ഉണ്ടാകേണ്ട എല്ലാ സൌഭാഗ്യങ്ങളും നഷ്ടപ്പെടുമത്രെ. ഈ മണ്ടൻ കഥ കേട്ട് പേടിച്ചാണ് സകലമാനയാളുകളും വീട് പണിയുന്നതിന് വാസ്തുവിദഗ്ധരുടെ  വിദഗ്ധ     അഭിപ്രായം  തേടുന്നത്,  പണി കഴിഞ്ഞത് പൊളിച്ച് മാറ്റി പണിയുന്നത്.
            എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ വരാഹമിഹിരനാണ്  ‘വാസ്തുശാസ്ത്രം’ എഴുതിയത് എന്ന് കരുതുന്നു. മനുഷ്യാലയ ചന്ദ്രിക, വിശ്വകർമ്മ പ്രകാശിക എന്നിവ മലയാളത്തിലും മയമതം തമിഴിലുമുള്ള ആദ്യകാല വാസ്തുവിദ്യാ ഗ്രന്ഥങ്ങളാണ്. ചില സംസ്ക്യത ശ്ലോകങ്ങൾ കാണാതെ പറഞ്ഞ്, വ്യാഖ്യാനിച്ച്  വരുന്നവരെ വിരട്ടുകയാണ് വിദഗ്ധരുടെ പണി. ഇത് അരുതുകളുടെ ഒരു ശാസ്ത്രമാണ്(കപടശാസ്ത്രം). ബെഡ് റൂം അവിടെ പാടില്ല, ബാത്ത് റൂം ഇവിടെ പാടില്ല. കിണർ വടക്ക് കിഴക്കല്ലാതെ പാടില്ല, അടുത്തുള്ള ക്ഷേത്രങ്ങളെക്കാൾ ഉയരം പാടില്ല. അടുത്തെവിടെയും മുരുക്ക് മരം പാടില്ല, മുരിങ്ങ മരം പാടില്ല, പാലുള്ള വ്യക്ഷങ്ങൾ പാടില്ല, അത് പാടില്ല, ഇത് പാടില്ല. പിന്നെ എന്താണ് പാടുള്ളത്? അത് ഓരോ വിദഗ്ധനും തോന്നുന്നതുപോലെ പറഞ്ഞ് തരും. ഒരാൾ പറയുന്നതാവില്ല മറ്റൊരാൾ പറയുന്നതെന്ന് മാത്രം.
            മകൾക്ക് പരീക്ഷയ്ക്ക് മാർക്ക് കിട്ടിയെല്ലെങ്കിൽ ഉടൻ മാതാപിതാക്കൾ  വാസ്തുവിദഗ്ധനെ സമീപിക്കുകയായി. അയാൾ വന്ന് വീട് കാണുന്നു. അതാ കാണുന്നു അറ്റാച്ച്ഡ് ബാത്ത് റൂം തെക്ക് പടിഞ്ഞാറ് മൂലയ്ക്ക്. അത് പൊളിച്ച്മാറ്റി പണിതാൽ എല്ലാ പ്രശ്നങ്ങളും തീരും. ഉടൻ മാറ്റി പണിയുന്നു. പരീക്ഷയ്ക്ക് മാർക്ക് കൂടിയോ എന്ന് ചോദിക്കരുത്. ബാത്ത് റൂം എന്ന സംവിധാനം പോലും ഇല്ലാതിരുന്ന കാലത്തെഴുതിയ പുസ്തകങ്ങളിൽ എവിടെയാണ് അറ്റാച്ഡ് ബാത്ത് റൂമിന്റെ കാര്യം പറയുന്നതെന്നും ചോദിക്കരുത്.  കിണർ അഗ്നികോണിൽ ആണെങ്കിൽ അത് നികത്തി വേറെ കുഴിക്കണം. കിണർ പൊളിക്കാതെയുമുള്ള പരിഹാരം ഉണ്ടെന്ന് പ്രമുഖ മലയാളപത്രത്തിന്റെ ഓൺലൈൻ എഡിഷനിലെ വിദഗ്ധൻ പറയുന്നു. കിണറിനും വീടിനുമിടയ്ക്ക് 24 സെന്റിമീറ്റർ ഉയരത്തിൽ ഒരു ചെറിയ മതിൽ കെട്ടിയാൽ മതിയത്രെ. എല്ലാം ശുഭം. അദ്ദേഹം തന്നെ കാ‍ർ പാർക്കിംഗിനെപ്പറ്റി പറഞ്ഞിരിക്കുന്നത് കേൾക്കുക. വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായി മാത്രമേ കാർ പാർക്ക് ചെയ്യാവൂ. വരാഹമിഹിരന്റെ കാലത്ത് കാർ പാർക്ക് ചെയ്യാറുള്ളതങ്ങനെയാവും.
            ഈ ഭൂലോക തട്ടിപ്പ്കാരെ എന്ത്    ചെയ്യണം?