Tuesday, April 27, 2010

ഓണ്‍ ലൈന്‍ എഡിഷന്‍ വക അസംബന്ധ ശാസ്ത്രം

               ഒരു മലയാള പത്രത്തിന്റെ ഓണ്‍ ലൈന്‍ എഡിഷന്‍ അസംബന്ധങ്ങളുടെ വിശ്വ വിജ്ഞാന കോശമാണ്.ഒരു പ്രൊഫസ്സര്‍ (എവിടുത്തെ?) ആണത്രേ ഈ അസംബന്ധ പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്‌. ഇദ്ദേഹം കൈവയ്ക്കാത്ത അസംബന്ധ ശാസ്ത്ര ശാഖകളില്ല. ജ്യോതിഷം, വാസ്തു, സംഖ്യ, രത്നം, ഗൌളി തുടങ്ങി എന്ത്  പറയുന്നതിനും ലൈസന്‍സ് കരസ്ഥമാക്കിയിരിക്കുന്നു. ഇവയെപ്പറ്റിയൊക്കെ ധാരാളം  ലേഖനങ്ങള്‍ ആണ് എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കുറെ അധികം ലേഖനങ്ങള്‍ മറ്റു ചിലരും എഴുതിയിട്ടുണ്ട്.
                പ്രൊഫസ്സരുടെ ലേഖനങ്ങളിലൊക്കെ ഒരു 'പോസിടിവ് എനര്‍ജി - നെഗടിവ് എനര്‍ജി ' കളിയാണ്. കിടപ്പ് മുറിയുടെ പുസ്തക അലമാര തുറന്നു കിടന്നാല്‍ നെഗറ്റീവ് എനെര്‍ജി, കമ്പ്യൂട്ടര്‍ ഉണ്ടെന്കില്‍ നെഗറ്റീവ് എനര്‍ജി.....
              ഓരോ ഗ്രഹങ്ങളും (സൂര്യനും ഒരു ഗ്രഹം ആണേ. നക്ഷത്രം ആയത് അറിഞ്ഞില്ല  ) വരുത്തിയേക്കാവുന്ന ദോഷങ്ങള്‍ അകറ്റാന്‍ മന്ത്രമോ സംഖ്യകളോ എഴുതി പിടിപ്പിച്ച  യന്ത്രം ധരിക്കണം. യന്ത്രം ധരിച്ചാല്‍ ഗുണം ഉറപ്പ്‌. മറ്റു ചിലര്‍ നല്‍കുന്ന യന്ത്രങ്ങള്‍ ധരിച്ചാല്‍ ഒരു ഗുണവുമില്ലെന്നും പറഞ്ഞു വയ്ക്കുന്നു.  'ധനാകര്ഷണ യന്ത്രം' ധരിച്ചാല്‍ ധനം വന്നു കയറുമത്രേ. (മുകേഷ് അംബാനി ധരിക്കുന്നത് ?), സുഖ ഭോഗങ്ങള്‍ക്ക് വേണ്ടി 'മഹാ ത്രിപുര സുന്ദരീ യന്ത്രം'(ലളിത് മോഡി,   സന്തോഷ്‌ മാധവന്‍ തുടങ്ങിയവര്‍   ധരിച്ചത് ). പിന്നെ 'വിദ്യാ രാജഗോപാല യന്ത്രം', 'മഹാസുടര്‍ശന യന്ത്രം' തുടങ്ങി എന്തിനുമേതിനും യന്ത്രങ്ങള്‍ ലഭ്യമാണ്. ഇത്തരം യന്ത്രങ്ങളൊന്നും ധരിക്കാതവരുടെ കാര്യം പോക്ക് തന്നെ. (കേരളത്തിലെ പ്രശസ്തനായ ഒരു  ജ്യോത്സ്യന്റെ നിരക്കുകള്‍ അദ്ദേഹത്തിന്റെ വെബ് സൈറ്റില്‍ കണ്ടത്, തുക ഡോളറിലാണ്  : സാധാരണ യന്ത്രം  62 $  (ഏകദേശം  2790 രൂപ), സ്പെഷ്യല്‍ യന്ത്രം  92 $ ( 4140  രൂപ), സുപ്രീം യന്ത്രം   152  $ (  6840 രൂപ ), വശ്യ യന്ത്രം    297$ (13365 രൂപ ) സര്‍വ വൈശ്യ യന്ത്രം  595$  ( 26775 രൂപ) ഓണ്‍ ലൈന്‍ കണ്സല്‍ടെഷന്  60 $ (2700 രൂപ ) എങ്ങനെയുണ്ട് ?. കേരള സര്‍ക്കാരിന് വേണമെങ്കില്‍ ഇത്തരക്കാരില്‍ നിന്ന് ലോണ്‍ എടുക്കാവുന്നതാണ്.  ജ്യോതിഷം തൊഴിലാക്കിയവര്‍ക്ക്‌ ക്ഷേമനിധി ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു - പത്ര വാര്‍ത്ത. പോക്കറ്റടി  തൊഴിലാക്കിയവര്‍ക്ക്‌ ഇനി എന്നാണാവോ ).
              ജനിക്കുന്ന ആഴ്ച (ദിവസം) അനുസരിച്ചാണത്രെ ഓരോരുത്തരുടെയും സ്വഭാവം.ചൊവ്വാഴ്ച ജനിക്കുന്നവന്‍ ക്രൂരനും ശനിയാഴ്ച ജനിക്കുന്നവന്‍ അലസനും വാത രോഗിയും ആകുമെന്നതില്‍ സംശയമില്ല. തട്ടിപ്പുകാര്‍ ജനിക്കുന്നത് ഏത് ആഴ്ചയില്‍ ആണെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
              അന്ധ വിശ്വാസങ്ങള്‍ പാടില്ല എന്ന് ഒരു ലേഖനമെഴുതി വിശദീകരിക്കുന്നുണ്ട്.പിറന്നാള്‍ മാസത്തില്‍ മുടി വെട്ടരുത് എന്ന് പഴമക്കാര്‍ പറയുന്നതിന്  ശാസ്ത്രീയ അടിത്തറകളൊന്നും കണ്ടെത്തിയിട്ടില്ല എന്നും  പറയുന്നു. 'ചെമ്പവിഴം' ധരിച്ചാല്‍ ക്യാന്‍സര്‍ മാറുമെന്നും 'ഇന്ദ്രനീലം' ധരിച്ചാല്‍ ഹൃദ്രോഗം മാറുമെന്നും 'മരതകം' ധരിച്ചാല്‍ പ്രമേഹം മാറുമെന്നും പറഞ്ഞിരിക്കുന്നതിന്റെ ശാസ്ത്രീയ അടിത്തറ എന്താണാവോ. ജ്യോത്സ്യരുടെ  വീട്ടില്‍ ആര്‍ക്കെങ്കിലും ക്യാന്‍സര്‍ വന്നാല്‍ ഡോക്ടറെ കാണുമോ ചെമ്പവിഴം ധരിക്കുമോ ?
             ഇനി ഗൌളി ശാസ്ത്രം. പല്ലി പിടി വിട്ട് തലയുടെ നടുവില്‍ വീണാല്‍ ബന്ധുക്കള്‍ക്ക് മരണം,  നെറ്റിയില്‍ വീണാല്‍ നിധി ദര്‍ശനം, നെറ്റിയുടെ നടുവില്‍ വീണാല്‍ രാജാവില്‍ നിന്ന് സമ്മാനം (ഇനി രാജാവിനെ എവിടെ നിന്നാണ് സംഘടിപ്പിക്കുക), ചുണ്ടിലാനെങ്കില്‍ ധനം, കവിളില്‍ ആണെങ്കില്‍ ധനനഷ്ടം. പല്ലി ചുണ്ടിലോ നെറ്റിയിലോ വീണാല്‍ ഓടിച്ചു കളയാതെ ഉടന്‍ ലോട്ടറി എടുക്കുക.
         സൂചനകളെപ്പറ്റി ഒരിടത്ത് പറയുന്നത് കേള്‍ക്കുക. ഒരു വീട്ടില്‍ ഗൃഹ നായിക പാമ്പിനെ കണ്ടു വിളിച്ചുകൂവി. ഭര്‍ത്താവ് വന്ന്‌ പാമ്പിനെ തല്ലിക്കൊന്നു. കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് മരിച്ചു, ഭാര്യ രോഗി ആയി. പാമ്പിനെ കണ്ടത് വരാനിരിക്കുന്ന ദോഷങ്ങളുടെ സൂചന ആയിരുന്നുവത്രേ. ഇതാരറിഞ്ഞു ? പാമ്പിനെ കണ്ടപ്പോഴേ ജ്യോത്സ്യരെ കണ്ടിരുന്നുവെങ്കില്‍ പരിഹാര ക്രിയയും ഹോമവും പൂജയും യന്ത്രവും ഒക്കെയായി നല്ലൊരു കൊളായേനെ. ഇനി ആരെങ്കിലും പാമ്പിനെ കണ്ടാല്‍ ഉടന്‍ ജ്യോത്സ്യരെ കാണുക.  ആളുകള്‍ മരിക്കുന്ന വീടുകളിലെല്ലാം രണ്ട്‌ മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് പാമ്പിനെ തല്ലിക്കൊന്നിട്ടുണ്‍ടാവണം. എന്താ , സംശയം ഉണ്ടോ ? 
           ആശുപത്രികളില്‍ ഡോക്ടര്‍ കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞു ഇരിക്കണം. എങ്കില്‍ മാത്രമേ ഡോക്ടര്‍ 'റീ ചാര്‍ജ്' (?) ചെയ്യപ്പെടുകയുള്ളത്രേ. ഔട്ട്‌ പെഷ്യന്ട് യൂണിറ്റ്‌ തെക്ക് വശത്ത് ആകണം. സിനിമ തീയടറിന്റെ ടിക്കറ്റ് കൌണ്ടര്‍ വടക്ക് കിഴക്കും തെക്ക് കിഴക്കും വരരുത്. (അങ്ങനെ വന്ന തീയറ്ററുകള്‍ ആണ് പൂട്ടിപോയത്), ട്രാന്‍സ്ഫോര്‍മര്‍ തെക്ക് കിഴക്കേ മൂലയില്‍ വയ്ക്കണം (വൈദ്യുതി ബോര്‍ഡ് വാസ്തു ശാസ്ത്രം നോക്കിയേ ട്രാന്‍സ്ഫോര്‍മര്‍ വയ്ക്കാവൂ). ( ഇതൊക്കെ പത്രത്തിന്റെ ഒരു സ്വന്തം ലേഖകന്റെ വക ). വാഹനം വാങ്ങാന്‍ നല്ല ദിവസം വെള്ളിയാഴ്ച . ഇന്ദ്രന്‍ ഐരാവതത്തെ വാങ്ങിയതും  ഗണപതി എലിയെ വാങ്ങിയതും വെള്ളിയാഴ്ച അല്ലെന്നതിനു തെളിവുണ്ടോ.(പത്രത്തിന്റെ മറ്റൊരു ജ്യോതിഷ ലേഖകന്‍ വക).
           ഓരോരുത്തരുടെയും  ആയുസ്സ് കണ്ടെത്താന്‍ ജ്യോതിഷത്തില്‍ ഉള്ള വഴിയെപ്പറ്റി പ്രൊഫസ്സര്‍ പറഞ്ഞു തരുന്നുണ്ട്. ഇനി എത്ര കാലം കൂടി ഇത്തരം മഹദ് വചനങ്ങള്‍ കേള്‍ക്കുവാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം ഉണ്ടാകുമെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
           ഇങ്ങനെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന ധാരാളം ലേഖനങ്ങള്‍ പത്രത്തിന്റെ ജ്യോതിഷ വിഭാഗത്തില്‍ ലഭ്യമാണ്. ലക്ഷക്കണക്കിന്‌ ആളുകള്‍ വായിക്കുന്ന പത്രം ഇത് പോലെയുള്ള തട്ടിപ്പുകള്‍ തുറന്നു കാട്ടേന്ടതിനു പകരം പ്രചാരം കൊടുക്കുന്നത് വളരെ കഷ്ടം ആണെന്നെ പറയുവാനുള്ളൂ.  ഏതെങ്കിലും പഴയ സംസ്കൃത ശ്ലോകവും പറഞ്ഞ്‌, തനിക്കിഷ്ടമുള്ളത് പോലെ വ്യാഖ്യാനിച് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുവാന്‍ ഇവിടെ ഒരു നിയമവും തുണയാകുന്നില്ല എന്നത് ദുഖകരമായ അവസ്ഥ ആണ്.
           ജ്യോത്സ്യം പഠിക്കാത്ത  ശ്രീ.ഹമീദ് ചെന്നമങ്ങലുര്‍ ഒരു ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലെയും ഫലം കൃത്യമായി നിരീക്ഷിച്ചു പ്രവചിച്ചിരുന്നു.  വിശ്വ വിഖ്യാതരായ ഒരു ജ്യോത്സ്യനും ഒന്നും മുന്‍പേ കൃത്യമായി പ്രവചിച്ചതായി അറിഞ്ഞിട്ടില്ല. അതൊക്കെ നോസ്ട്രദാമസ്  പണ്ടേ പറഞ്ഞിരുന്നതാണെന്ന് പറഞ്ഞ്‌ ഇറങ്ങുന്നതാണ്‌  രീതി. ടി-20 ലോകകപ്പ് 2010 ഏപ്രില്‍   30 ന് തുടങ്ങുകയാണ്. ഏതെങ്കിലും  ഒരു മത്സരത്തിന്റെ സ്കോര്‍ ഇത്രമാത്രം ദിവ്യ ജ്ഞാനികളായ ആരെങ്കിലും ഒരു  മഹദ് വ്യക്തി മുന്‍പേ തന്നെ  പ്രവചിചിരുന്നുവെങ്കില്‍ എനിക്ക് കൂടി ഒരു വിശ്വാസി ആകാമായിരുന്നു.          (രാജീവ് ഗാന്ധി മരിച്ചതും സുനാമി ഉണ്ടായതുമെല്ലാം ചില സിദ്ധന്മാര്‍ പിന്നീട് പ്രവചിച്ചിരുന്നു). 

Tuesday, April 20, 2010

ആള്‍ ദൈവങ്ങളേ എന്നെക്കൂടി രക്ഷിക്കണേ.

                പുരാണങ്ങള്‍ പ്രകാരം മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ആണത്രേ ഉള്ളത്. ഇത് പഴയ കണക്ക്. ഇപ്പോള്‍ ഇത്രയൊന്നുമല്ല. ദൈവങ്ങളുടെ ജനസംഖ്യയിലും (ദൈവസംഖ്യ ?) വന്‍ വര്‍ധനവ്‌ ആണ് ഉണ്ടായിരിക്കുന്നത്. 2001 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 1,02,87,37,436  ആണ്.  ഇപ്പോളത്  ഇരുപത് ശതമാനമെങ്കിലും കൂടിയിട്ടുണ്ടാവും. കഴിഞ്ഞ സെന്‍സസ് പ്രകാരം ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 21.54 %. 2011 ലെ സെന്‍സസില്‍ ആള്‍ദൈവങ്ങളുടെ/സ്വാമിമാരുടെ  കണക്ക് കൂടി എടുക്കുകയാണെങ്കില്‍ ദൈവങ്ങളുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധനവ്‌ കൂടി മനസിലാക്കാനും അതിന് വ്യാപകമായ പ്രചാരം നല്‍കി ആത്മീയ - ഭക്തി ടൂറിസം വളര്‍ത്തുവാനും കഴിയുന്നതാണ്. ജനസംഖ്യാ വളര്‍ച്ചാ നിരക്കിനേക്കാളും അധികം ആയിരിക്കും ദൈവസംഖ്യാ വളര്‍ച്ചാ നിരക്ക് എന്നുള്ളതില്‍ സംശയമില്ല. എങ്കിലും വളര്‍ച്ചാ  ഗ്രാഫ് ശ്രദ്ധാപൂര്‍വ്വം നോക്കിയാല്‍ ഇടക്കാലത്ത് ഒരു ഇടിവ് കാണാവുന്നതാണ്. അതിനു കാരണമായി വന്നത് സന്തോഷ്‌ മാധവ സ്വാമി, സ്വാമി ഹിമവല്‍ ഭദ്രാനന്ദ, മാതാ ദിവ്യാ ജോഷി തുടങ്ങിയവരുടെ ശനിദശ  ആണെന്ന്  കാണാം. സ്വാമി നിത്യാനന്ദ തിരുവടികള്‍  സന്യാസം താത്കാലികമായി ഉപേക്ഷിച്ചുവെന്നും കേള്‍ക്കുന്നു. ശിഷ്യ ഗണങ്ങള്‍ വഴിയാധാരമാകാതെ മറ്റേതെങ്കിലും ദൈവങ്ങള്‍ ഏറ്റെടുത്താല്‍ മതിയായിരുന്നു.
                ദൈവമില്ല എന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ആള്‍ദൈവങ്ങള്‍. കാണാം. സംസാരിക്കാം. അനുഗ്രഹങ്ങള്‍ വാങ്ങാം. ചില്ലറ ചെലവ് ഉണ്ടാവും. അത് പിന്നെ എല്ലാത്തിനും വിലക്കയറ്റം ഉള്ള കാലം അല്ലേ.  ആള്‍ദൈവങ്ങള്‍/അവതാര പുരുഷന്മാര്‍ ജനിച്ചത്‌ ഭൂമിയില്‍ സമാധാനം പുന:സ്ഥാപിക്കുവാനാണ് എന്നതില്‍ സംശയമില്ല. ഇത്തരം ആള്‍ദൈവ അവതാരപുരുഷന്മാര്‍ എല്ലാ മതങ്ങളിലും കാണപ്പെടുന്നു.ഇവര്‍ എല്ലാ മതവിഭാഗങ്ങളിലും പെടുന്നവരെ ശിഷ്യര്‍ ആയി സ്വീകരിച്ചു വരുന്നു.   ഇവര്‍ മത സൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന് ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്ന സ്വാമി ഇടയ്ക്ക് എല്ലാ മതങ്ങളിലെയും ദൈവങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഗാനം ആലപിക്കുന്നു. അതോടെ മത സൌഹാര്‍ദ്ദം ആയി.  എത്ര വിദേശ ശിഷ്യന്മാര്‍ ഉണ്ട് ? വിദേശങ്ങളില്‍ എത്ര ആശ്രമങ്ങള്‍ / ക്ഷേത്രങ്ങള്‍ ഉണ്ട് ? എന്നത് ഇത്തരം ദൈവങ്ങളുടെ പൊക്കം അളക്കുവാന്‍ ഉള്ള അളവുകോല്‍ ആയി പരിഗണിക്കപ്പെടുന്നു. ഇവരുടെ വാസസ്ഥാനങ്ങളെ ആശ്രമം / ക്ഷേത്രം (ഫൈവ് സ്റ്റാര്‍) എന്ന് വിളിക്കപ്പെടുന്നു.  ഇവരുടെ പ്രഥമ ശിഷ്യരായി സമൂഹത്തിലെ ഉന്നതകുല ജാതര്‍ വരുകയും തുടര്‍ന്ന് താഴെ തട്ടിലുള്ളവര്‍  അണി ചേരുകയും ചെയ്യുന്നു. കള്ളപ്പണക്കാരന്‍ മനശാന്തിക്കായി മുട്ടുകുത്തി കിടക്കുന്നതിനെ കാവ്യ നീതി ആയി കണക്കാക്കാവുന്നതാണ്.  രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, കായികതാരങ്ങള്‍, ബിസിനെസ്കാര്‍ തുടങ്ങിയവരെല്ലാം സ്വാമിയുടെ അനുഗ്രഹം വഴി കൂടുതലായി വല്ലതും തടഞ്ഞാലോ എന്ന് കരുതി ശിഷ്യത്വം കൈക്കൊള്ളുന്നു. ആശ്രമത്തിലെ ടെലിഫോണ്‍ ബൂത്ത്‌  ഉദ്ഘാടനം ചെയ്യാന്‍ ഇന്ത്യന്‍   പ്രസിഡന്റ്‌ വരെ  വരുന്നു.
            ഇതൊക്കെ വായിച്ചു ഏതെങ്കിലും സ്വാമിയുടെ ശിഷ്യന്‍ ആയി ആശ്രമത്തില്‍ കഴിയാം എന്ന് കരുതി ചെല്ലുന്നവര്‍ ദയവായി താമസതിന്റെയും ഭക്ഷണത്തിന്റെയും ബില്‍ അടയ്ക്കുവാനുള്ള തുക കൂടി കരുതേണ്ടതാണ്. കാശ് ഇല്ലാത്തവര്‍ ശിഷ്യത്വം സ്വീകരിക്കുവാന്‍ യോഗ്യര്‍ അല്ലതന്നെ. ചില സ്വാമി/ ദൈവങ്ങളാകട്ടെ കോഴ്സുകള്‍ നടത്തുന്നു. പഠിക്കുവാന്‍ ഫീസ് കൊടുക്കേണ്ടതാണ്. എന്നാല്‍ സ്വാമിക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ക്ക് മൂല്യം പണം ആയി കണക്കാക്കുന്നതല്ല. അത് ഗുരുസേവ ഇനത്തില്‍ വരവ് വെക്കുന്നതാണ്. അന്തരീക്ഷത്തില്‍ നിന്ന് ഭസ്മം എടുക്കുന്നതൊക്കെ ഓള്‍ഡ്‌ ഫാഷന്‍ ആയെങ്കിലും ചിലരൊക്കെ ഇപ്പോഴും ഫീല്‍ഡില്‍ ഉണ്ട്. അതുമല്ല, ജവഹര്‍ ലാല്‍ നെഹ്‌റു പറഞ്ഞത് പോലെ വല്ല അരിയോ ഗോതമ്പോ തരാന്‍ പറഞ്ഞാല്‍ വലഞ്ഞത്‌ തന്നെ. (മകന്റെ അച്ഛന്‍ എന്ന സിനിമയില്‍ ജഗതി സ്വാമി ഇങ്ങനെ ഒരു കെണിയില്‍  പെട്ടിരുന്നു )
           സ്വദേശത്തു നിന്നും വിദേശത്ത് നിന്നും കിട്ടുന്ന കോടികളുടെ കണക്ക് ആരും ചോദിക്കാത്തത് കൊണ്ട് മാത്രമാണ് പറയാത്തത്. അധ്വാനിച്ചു ഉണ്ടാക്കുന്നതിനു മതിയല്ലോ ടാക്സ് കൊടുക്കുന്നത്. കിട്ടുന്ന കോടികളുടെ ഒരു അഞ്ച് - പത്ത് ശതമാനം ആശുപത്രി, സ്കൂള്‍ എന്നൊക്കെ പറഞ്ഞു ചെലവാക്കാറുണ്ട്‌. അതൊരു ചൂണ്ട ആണ്. ചെറിയ മീനിട്ട് വലിയ മീനെ പിടിക്കുന്ന രീതി. ദാനവുമായി, ധര്‍മവുമായി. എന്തൊക്കെ വേലത്തരങ്ങള്‍ ആണെങ്കിലും ഇത്രയൊക്കെ പൊതുജന സേവനം ചെയ്യുന്നില്ലേ എന്ന് പൊതുജനം. മോഷണ മുതലില്‍ കുറെ ദാനം ചെയ്തുവെന്ന് വച്ച് മോഷണം മോഷണമല്ലാതെ ആകുന്നില്ലല്ലോ. അതല്ല, ഒരു സംശയം. എന്തിനാണ് സര്‍വസംഗ പരിത്യാഗികള്‍ ആയ സന്യാസി വര്യന്മാര്‍ക്ക് ഇത്ര പണം ?  ഫിലിപൈന്സിലെ ഇമെല്ട മാര്‍കോസിനെ തോല്‍പ്പിക്കുന്ന ആഡംബരങ്ങള്‍ ? 
           തുടങ്ങിയിടത് നിന്ന് വഴി മാറിപ്പോയി. ആള്‍ദൈവങ്ങളുടെ എണ്ണത്തെ പറ്റി ആയിരുന്നു പറഞ്ഞു വന്നത്. സ്വാമിമാരുടെ മാന്ദ്യ കാലം കഴിഞ്ഞുവെന്നും ഭാവി നല്ലതായിരിക്കുമെന്നും കരുതാം.  ഇപ്പോള്‍ മുക്കിനു മുക്കിനു സപ്താഹം തുടങ്ങിയത് കാരണം പ്രഭാഷണത്തിന് ആളെ കിട്ടാതായത് ചെറിയ സ്വാമിമാര്‍ക്ക് അനുഗ്രഹം ആയിരിക്കുകയാണ്. അല്പം പുരാണം, അല്പം ഇതിഹാസം, അല്പം സംസ്കൃതം പിന്നെ ഇതൊക്കെ ശാസ്ത്രീയം എന്ന് സ്ഥാപിക്കുവാന്‍ കുറച്ചു സയന്‍സ് - അതും ഇംഗ്ലീഷില്‍. ഇത്രയൊക്കെ മതി.  ലോക്കല്‍ സ്വാമിമാരും ആള്‍ദൈവങ്ങളും ഫസ്റ്റ് ഗ്രേഡ് ആകുന്ന കാലം വിദൂരമല്ല. ആള്‍ ദൈവങ്ങളേ എന്നെ രക്ഷിക്കണേ.  

Friday, April 9, 2010

ഗോപാലക്യഷ്ണന്റെ സമയം

              ഗോപാലകൃഷ്ണന്റെ ശുക്രന്‍ തെളിഞ്ഞു എന്ന് പറഞ്ഞാല്‍ മതി. ഈ ഗോപാലകൃഷ്ണനെ എത്ര പേര്‍ അറിയുമായിരുന്നു. ഇപ്പോള്‍ ബ്ലോഗില്‍ കയറി മേഞ്ഞു നടക്കുന്ന സകലമാനപേരും അറിയുമെന്നായി. പിന്നെ, മണ്ടത്തരങ്ങള്‍ ചിലതൊക്കെ കുറേപേര്‍ക്ക് മനസിലായി. അത് സാരമില്ല. ഇതൊന്നും വായിക്കാത്ത ധാരാളം ആളുകള്‍ ഇനിയും കേള്‍വിക്കാരായി ഉണ്ടാകുമല്ലോ. അതുകൊണ്ട് താങ്കളുടെ പ്രഭാഷണങ്ങള്‍  തുടരുക. സൂരജിനും  http://surajcomments.blogspot.com/2010/04/jyotish-gk-pseuodsci.html  ഉമേഷിനും     http://malayalam.usvishakh.net/blog/archives/409#        വിഷയ ദാരിദ്ര്യവും ഉണ്ടാവില്ല.

Thursday, April 8, 2010

ബി.സി.സി.ഐയുടെ പണക്കൊതി


             ബി.സി.സി.ഐയും ലളിത് മോഡിയും എവിടെ തൊട്ടാലും പണം തന്നെ. ഇതിനിടയില്‍ മറന്നു പോകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. പണം മാത്രമല്ല എല്ലാം എന്നത് തന്നെ അതില്‍ പ്രധാനം. 
                 ടൂര്‍ണമെന്റുകള്‍ സാധാരണയായി മൂന്നു തരത്തില്‍ സംഘടിപ്പിക്കുന്നു. ലീഗ് അടിസ്ഥാനത്തില്‍, നോക്ക് ഔട്ട്‌ അടിസ്ഥാനത്തില്‍, ലീഗ് കം നോക്ക് ഔട്ട്‌ അടിസ്ഥാനത്തില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍ പേര് കടം കൊണ്ടതവിടെ നിന്നാണല്ലോ) ലീഗ് അടിസ്ഥാനത്തിലുള്ള ഫുട്ബോള്‍  ടൂര്‍ണമെന്റ് ആണ്. എല്ലാ ടീമുകളും പരസ്പരം 2  മാച്ചുകള്‍ വീതം കളിക്കുന്നു.ഒന്ന് സ്വന്തം ഗ്രൌണ്ടിലും മറ്റൊന്ന് എതിരാളിയുടെ ഗ്രൌണ്ടിലും. അവസാനം പോയിന്റ്‌ നിലയില്‍ ഒന്നാമതെത്തുന്ന  ടീം ചാമ്പ്യന്മാര്‍ ആകുന്നു. നോക്ക് ഔട്ട്‌ ടൂര്‍ണമെന്റുകളില്‍  തോല്‍ക്കുന്ന ടീം പുറത്താകുന്നു. ഐ.സി.സിയുടെ  ക്രിക്കെറ്റ് മിനി വേള്‍ഡ് കപ്പ്‌ നോക്ക് ഔട്ട്‌ ടൂര്‍ണമെന്റ് ആയിരുന്നു. ലീഗ് കം നോക്ക് ഔട്ട്‌ ടൂര്‍ണമെന്റുകളില്‍ രണ്ടോ അതിലധികമോ ഗ്രൂപുകളായി തിരിഞ്ഞു ആദ്യം ലീഗ് രീതിയില്‍ പരസ്പരം ഗ്രൂപിനുള്ളില്‍ ടീമുകള്‍ മത്സരിക്കുകയും മുന്നിലെത്തുന്ന ടീമുകള്‍ നോക്ക് ഔട്ട്‌ റൌണ്ടിലേക്ക് കടക്കുകയും ചെയ്യുന്നു. ഏകദിന ലോകകപ്പ്‌ ടൂര്‍ണമെന്റ് ഈ രീതിയില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. 
                          എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഘടന എന്താണ്. പേര് കേട്ടാല്‍ ലീഗ് ആണ്. എന്നാല്‍ പ്രവൃത്തിയില്‍ ലീഗ് അല്ല തന്നെ. ലീഗ് എന്നാല്‍  സ്വന്തം തട്ടകതിലും എതിരാളിയുടെ പിന്തുനക്കാര്‍ക്കിടയിലും എല്ലാ ടീമുകളും പരസ്പരം  മല്‍സരിച് ശരിക്കും ഓരോ ടീമുകളുടെയും കഴിവും ദൌര്‍ബല്യവും അളക്കുന്ന ലീഗ് മത്സരങ്ങള്‍ക്ക് ഒടുവില്‍ നേടിയ പൊയന്റിന്റെ അടിസ്ഥാനത്തില്‍ സ്ഥാനങ്ങള്‍ നിശ്ചയിക്കുന്നു. ആര്‍ക്കും ചാമ്പ്യന്‍ ടീമിനെപ്പറ്റി ഒരു കുറ്റവും പറയുവാനില്ലാത്ത രീതി. ഈ ഉദാത്തമായ രീതിയെയാണ്‌ കേവലം പണത്തിനു വേണ്ടി ബി.സി.സി.ഐ അട്ടിമറിചിരിക്കുന്നത്‌. അതിനായി ഫൈനലും സെമി ഫൈനലും നടത്തുന്നത്. പരസ്പരമുള്ള മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ നാലാമതായിട്ടുള്ള ടീമിന് പോലും തുടര്‍ന്നുള്ള രണ്ട്‌ മത്സരങ്ങള്‍ ജയിച്ചു ചാമ്പ്യന്മാര്‍ ആകാം. ഒന്നാമതെത്തിയ ടീം നാലാമതും ആകാം. സെമിഫൈനല്‍, ഫൈനല്‍ തുടങ്ങിയ മത്സരങ്ങള്‍ക്ക് കിട്ടുന്ന പൊതുജന ശ്രദ്ധയും അതുവഴി കിട്ടുന്ന പരസ്യ വരുമാനവും മാത്രം നോക്കി ചെയ്യുന്ന നെറികേട് ആണിത്.ഇത്തവണ മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയും മത്സരം ഏര്‍പ്പെടുത്തിയിരിക്കുന്നു. വരുമാനം അത്രയും കൂടി കൂടും. സ്പോന്സര്‍മാരായ കമ്പനികള്‍ക്കും സന്തോഷം.  ഇത് എന്ത്  ലീഗ് ആണ്? 
           കളി ടൈ ആവുകയാണ് എങ്കിലോ ? രക്ഷപെട്ടു . ഒരു സൂപ്പര്‍ ഓവര്‍ കൂടി കളിപ്പിക്കാം. ലീഗ് മത്സരങ്ങളില്‍ ടൈ ബ്രേകര്‍ അനാവശ്യം ആണെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ മറന്നതൊന്നുമല്ല. കാശും ആവേശവും കൂടുമല്ലോ. (20 -20 ലോക കപ്പിലും ടൈ ബ്രേകര്‍ ഉണ്ടായിരുന്നു.)
                          ഇപ്പോള്‍ ഓരോ പന്തിനുമിടയിലുള്ള സമയത്തും പരസ്യം കാണിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. എന്തായാലും കാണാനുള്ളവര്‍ കാണും. ആര് ചോദിയ്ക്കാന്‍? കളിക്കാരുടെ ഉടല്‍ മുഴുവനും അമ്പയറുടെ പുറത്തും സ്റ്റംപിലും എല്ലാം ആയ സ്ഥിതിക്ക്  ഇനി പന്തിലും പരസ്യം വരുമായിരിക്കും. കാണാനിരിക്കുന്നവരുടെ പുറത്തു കൂടി പരസ്യം പതിക്കുന്നത് എന്നാണാവോ ?                     
                          

Saturday, April 3, 2010

ആത്മവിശ്വാസക്കുറവിന്റെ അലുക്കുകള്‍

         കേരളത്തിലെ  ഇന്നത്തെ   യുവാക്കള്‍   ഉയരങ്ങളിലേക്ക് കുതിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്.  ആകാശം മാത്രം അതിരുകള്‍ ആക്കുന്നവര്‍.  അതിനുള്ള കഴിവും ഭൌതിക സാഹചര്യങ്ങളും അവര്‍ക്കുണ്ട്.  അവര്‍ ആഗ്രഹിക്കുന്നതെന്തും നേടുന്നുണ്ട്. ഉയര്‍ന്ന മത്സര പരീക്ഷകള്‍ ജയിക്കുന്നു, രാഷ്ട്രീയത്തില്‍ തിളങ്ങുന്നു, വിദേശങ്ങളില്‍ ഉയര്‍ന്ന ജോലികള്‍,  കലാ കായിക രംഗങ്ങളില്‍ മികവു തെളിയിക്കുന്നു. പാകിസ്ഥാനെ തോല്‍പ്പിച്ച്  ആദ്യ T -20    ലോകകപ്പ്‌ കയ്യിലോതുക്കിയത്  ശ്രീശാന്ത് കൂടി  ആയിരുന്നു.   എങ്കിലും എവിടെയോ ചെറുപ്പക്കാര്‍ക്കിടയില്‍ ആത്മവിശ്വാസക്കുറവ് കൂടിക്കൂടി വരുന്നതായി ഒരു തോന്നല്‍. വെറും തോന്നല്‍ അല്ല. ആത്മവിശ്വാസ കുറവിന്റെ അടയാളങ്ങള്‍ അവിടവിടെയായി തെളിഞ്ഞുകാണുന്നു.
          കുറച്ചു കാലം മുമ്പ് വരെ, ഒരു പത്ത്- പതിനഞ്ച് വര്‍ഷം മുന്‍പ് വരെ  കയ്യിലും മറ്റും ജപിച്ച ചരട് കെട്ടുന്നത് നാണക്കേട്‌ ആയാണ് കരുതിയിരുന്നത്, പ്രത്യകിച്ചും ചെറുപ്പക്കാര്‍. അന്നൊക്കെ ആരെങ്കിലും ചരട് കെട്ടിയിരുന്നുവെങ്കില്‍ തന്നെ ആരും കാണാത്ത തരത്തില്‍ കൈക്ക് മുകള്‍ അറ്റത്തായോ അരക്കെട്ടിലായോ ആയിരുന്നു. എന്നാല്‍ ഇന്ന് അതൊരു നാണക്കേട്‌ അല്ലാതായിരിക്കുന്നു. ചരട് കെട്ടാതെ നടക്കുന്നയാള്‍ക്ക് എന്തോ കുഴപ്പം ഉണ്ടെന്നു കരുതുന്ന കാലം അധികം അകലെയല്ല.
              മുന്‍പൊക്കെ ഭൂത പ്രേത പിശാചുകളെ അകറ്റി നിര്‍ത്തുവാന്‍ ആയിരുന്നു ചരട് പ്രയോഗം. എന്നാല്‍ ഇന്ന് അത് മാറി. എന്തിനും ഏതിനും ചരട് മതി എന്നായിരിക്കുന്നു. ചരടിന്റെ ഒരു ശക്തി. ഏതെങ്കിലും കള്ള സന്യാസിയോ പൂജാരിയോ  കാശ് വാങ്ങിയിട്ട് ജപിച്ചു കെട്ടിക്കൊടുത്താല്‍ എന്തും സാധിക്കുമെങ്കില്‍ ഒരു കാര്യത്തിനും പാടുപെടേണ്ട കാര്യം ഇല്ലല്ലോ. 
             എന്താണീ ചരടിന്റെ മനശാസ്ത്രം? ചരട് ജപിച്ചു തന്ന ദിവ്യന്റെ അല്ലെങ്കില്‍ ജപിച്ച ക്ഷേത്രത്തിലെ ദൈവത്തിന്റെ അനുഗ്രഹം ചരടിലൂടെ ശരീരത്തോട് ചേര്‍ന്ന് കിടക്കും എന്നതും അത് അയാളെ മുന്നോട്ടു നയിക്കും എന്നതും ആവാം ഇതിനു പിന്നില്‍. ടെലിവിഷനിലെ  റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നവരെ ശ്രദ്ധിക്കുക. മിക്കവരുടെയും കയ്യില്‍ ചരടുണ്ടാവും. ചരടുള്ളവരും പുറത്താവും. എന്നാലും അടുത്ത മത്സരത്തിനു മുന്‍പും ചരട് ജപിച്ചു കെട്ടാന്‍ മറക്കാറില്ല. സ്വന്തം കഴിവ് കൊണ്ട് ജയിച്ചാലോ ? അത് ചരട് ജപിച്ചു തന്ന ദിവ്യന്റെ അനുഗ്രഹം കൊണ്ടാനെന്നായി.  സ്വന്തം കഴിവില്‍  വിശ്വാസം ഇല്ലാത്തവരാണ് ഇത്തരം വേലകളും ആയി ഇറങ്ങിയിരുന്നത്.  ചരടിന്റെ കുറവ് കൊണ്ട് തങ്ങള്‍ പരാജയപ്പെട്ടാലോ എന്ന് കരുതി മറ്റു കുറെ പേരും ഇതിനു പിന്നാലെ പോകുന്നു. അങ്ങനെ അനുകരണ സ്വഭാവവും ഈ അസംബന്ധം പടര്‍ന്നു പിടിക്കുന്നതിനു കാരണം ആകുന്നു.  
                ഒരു ചരടും ഒരാളെയും എങ്ങും എത്തിക്കുന്നില്ല. സ്വന്തം കഴിവ് കൊണ്ട് നേടാനാവും എന്ന ആത്മ വിശ്വാസം ഉണ്ടെന്കില്‍ ഒരു ചരടും കെട്ടാന്‍ ആരും പോകില്ല. ഇതില്‍ നിന്ന് ഗുണം ഉണ്ടാകുന്നത്  കള്ള ദിവ്യന്മാര്‍ക്കു മാത്രമാണെന്ന് തിരിച്ചറിയണം.
             രസകരമായ കാര്യം ജീവിതത്തില്‍ വിജയം നേടിയവര്‍ ആണ് ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നതെന്നാണ്. അവര്‍ ഇതുവരെ നേടിയതെല്ലാം ചരടുകള്‍ ഇല്ലാതെ ആയിരുന്നെങ്കിലും കൂടുതല്‍ നേടാനായി അവര്‍ ചരട് കെട്ടുന്നു. ചിലപ്പോഴെങ്കിലും അത്യാഗ്രഹത്തിന്റെ അടയാളം കൂടിയാകുന്നു മന്ത്ര ചരടുകള്‍. ക്ഷേത്രങ്ങളുടെ വിപണി കയ്യടക്കല്‍ തന്ത്രങ്ങളുടെ ഭാഗമായി കാപ്പുകെട്ടു മഹോത്സവം വരെ നടത്തി കാശ് പിരിക്കുന്നു ചില ഭരണസമിതിക്കാര്‍. 
                   കൈ നിറയെ ചരടുകള്‍ കെട്ടിയിട്ടും ഐ.പി.എല്ലില്‍ ശ്രീശാന്തിന്റെ പന്തുകള്‍ തുടരെ തുടരെ ബൌണ്ടറി വരകള്‍ക്ക് അപ്പുറത്തേക്ക് പറക്കുന്നു. ശ്രീശാന്തിന്റെ ടീം അവസാന സ്ഥാനക്കാരാകുന്നു. ഒടുവില്‍ ശ്രീശാന്ത് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകുന്നു. ശ്രീശാന്ത് കഷ്ടകാലം മറികടക്കുവാന്‍  വീണ്ടും ഒരു ചരട് കൂടി കെട്ടിയിട്ടുണ്ടാവും.  
             ഒരിക്കല്‍ ശ്രീ വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്, ആകാശത്തിലെ  നക്ഷത്രങ്ങളും ഗ്രഹങ്ങളും ആണ് എന്റെ ജീവിതം തീരുമാനിക്കുന്നതെങ്കില്‍ ആ ജീവിതം എനിക്ക് വേണ്ട എന്ന്. ഏതെങ്കിലും വ്യാജ ദിവ്യന്‍ ജപിച്ചു തന്ന  കേവലം ചരടുകള്‍ ആണ് എന്റെ ജീവിതം തീരുമാനിക്കുന്നതെങ്കില്‍ ആ ജീവിതം എനിക്ക് വേണ്ട എന്ന് പറയുവാന്‍ ഇന്ന് എത്ര പേര്‍ തയ്യാറാവുമെന്ന് എനിക്കറിഞ്ഞുകൂടാ.