Tuesday, September 28, 2010

എന്തുകൊണ്ട് സ്വൈര്യമായി വിഹരിക്കുന്നു?

അമ്പലപ്പുഴയിൽ ജ്യോത്സന്റെ വാക്ക് കേട്ട് കുഞ്ഞിനെ അടിച്ചുകൊന്ന പിതാവ് പോലീസ് കസ്റ്റഡിയിലാണ്.  പക്ഷെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ച ജ്യോത്സ്യൻ സംഭവം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷവും പുറത്ത് തന്നെ.  പുതിയ പുതിയ ഉപദേശങ്ങളും ഭാവിപ്രവചനങ്ങളുമായി വിഹരിക്കുകയാവും. കൊലപാതകത്തിന് പ്രേരണ നൽകുക എന്നതും കുറ്റമായി കാണുന്ന സാഹചര്യത്തിൽ എന്തുകൊണ്ടാണ് ചില പ്രമാണികൾ മാത്രം കുറ്റവാളികളാക്കപ്പെടാത്തത്? ജ്യോത്സ്യൻ അധികാരികളെ ശത്രുസംഹാരപൂജ നടത്തി സംഹരിച്ചോ അതോ വശീകരണയന്ത്രം കാട്ടി വശീകരിച്ചോ ?  ഈ സംഭവത്തിന് ശേഷം അദ്ദേഹത്തിന് ആരാധകരും വിശ്വാസതയും കൂടിയിട്ടുണ്ടാവും. കാരണം പല്ലുമായി ജനിച്ച് കുഞ്ഞ് പിതാവിന് ദോഷം വരുത്തിവയ്ക്കുമെന്ന് ജ്യോതിഷരത്നം  പറഞ്ഞത് എത്ര ശരിയായെന്നാവും അവർ ചിന്തിക്കുക.
ഭാഗ്യക്കുറി അടിക്കുമ്പോഴാണ്  ഒരാൾ ഭാഗ്യവാനാവുക, അല്ലാതെ ഭാഗ്യവാനായ ആൾക്ക് അല്ല ഭാഗ്യക്കുറിയടിക്കുക.

Thursday, September 23, 2010

ഇന്ത്യയ്ക്ക് കോമണ്‍‌വെല്‍ത്ത് കിരീടം നേടാന്‍ സാദ്ധ്യത

                 2006 ല്‍ മെല്‍ബണില്‍ നടന്ന കോമണ്‍ വെല്‍ത്ത്  ഗെയിംസില്‍ ആതിഥേയരായ ആസ്ട്രേലിയ ചാമ്പ്യൻ‌പട്ടം നേടിയിരുന്നു. ഇത്തവണ ഇന്ത്യയ്ക്ക് കിരീടം നേടാന്‍ സാദ്ധ്യത തെളിയുന്നു. ഇന്ത്യക്ക് അതിന് കഴിഞ്ഞാല്‍ അതിന്റെ പിന്നില്‍ പ്രവര്ത്തി‍ച്ച സുരേഷ് കല്‍മാഡിക്കും സംഘാടക സമിതിക്കും തീര്ച്ച‍യായും അഭിമാനിക്കാവുന്നതാണ്. മെല്‍ബണ്‍ ഗെയിംസില്‍ ആസ്ട്രേലിയ 84 സ്വര്‍ണ്ണം നേടി ഒന്നാമതെത്തിയപ്പോള്‍ ഇംഗ്ലണ്ട് 36 സ്വര്ണ്ണ‍ത്തോടെ രണ്ടാമതും കാനഡ 26 സ്വര്‍ണ്ണത്തോടെ മൂന്നാമതുമെത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തോടെ 22 സ്വറ്ണ്ണവും 17 വെള്ളിയും 11 വെങ്കലവും നേടിയ ഇന്ത്യ നാലാം സ്ഥാനത്തെത്തി. എന്നാല്‍ ഇത്തവണ ഇന്ത്യ ഇവയെല്ലാം കവച്ച് വയ്ക്കുമെന്ന് കരുതുന്നു. ലോകറെക്കോര്‍ഡ്കാരും മികച്ച താരങ്ങളും കൂട്ടത്തോടെ പിന്മാറിത്തുടങ്ങിയത് ഇന്ത്യ ന്‍  താരങ്ങൾക്ക് മെഡല്‍കൊയ്ത്ത് നടത്തുവാ‍ന്‍ ഊര്ജ്ജം‍ പകരും. ലോക കായികരംഗത്ത് ഇന്ത്യ ഒരു വന്‍ ശക്തിയാണെന്ന് തെളിയിക്കുന്നതിനായി  സംഘാടകസമിതിയുടെ അറിവോടെ മേല്പാലവും  സീലിംഗും പൊളിച്ചതാണെന്നും പറയപ്പെടുന്നു. ജീവനില്‍ കൊതിയുള്ള മുന്‍ നിര താരങ്ങളുടെ പിന്മാറ്റത്തെ തുടര്‍ന്ന് ഗെയിംസിനെത്തുന്ന രണ്ടാംകിട - മൂന്നാംകിട താരങ്ങളെ ഇന്ത്യക്കാര്ക്ക്‍ അനായാസം തോല്പിക്കാനാകുമെന്ന് കരുതാം. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ഒരു പൊന്‍തൂവലായിരിക്കുമത്. കൂടാതെ ഇങ്ങനെ തന്നെ ഒരു ഒളിമ്പിക്സ് കൂടി സംഘടിപ്പിക്കുവാന്‍ ഇന്ത്യക്ക് കഴിയുകയാണെങ്കില്‍ അധികകാലം മുമ്പല്ലാതെ ഒരു കേന്ദ്രമന്ത്രി പറഞ്ഞത് പോലെ ഇന്ത്യക്ക് 100 ഒളിമ്പിക്സ് മെഡല്‍ നേടാനാവുന്ന കാലം വിദൂരമല്ല.

Tuesday, September 21, 2010

ശ്രീ.കെ.മുരളീധരന്‍ വീട് പൊളിച്ചിട്ടെന്തായി?

 “മുരളീധരന്‍ വീടിന്റെ മുഖം മാറ്റുന്നു. (ദീപിക വാർത്ത, മാര്‍ച്ച്‌ ഇരുപത്തിരണ്ട്
കോഴിക്കോട്: രാഷ്ട്രീയ ഭാവിയുടെ രാശിചക്രം തിരുത്താന്‍ കെ മുരളീധരന്‍ വീടിന്റെ മുഖം മാറ്റുന്നു. കോണ്ഗ്രസ്സ് പ്രവേശനം സാധ്യമാവാതെ നട്ടം തിരിയുന്ന ഘട്ടത്തില്‍ ഒരു ജ്യോത്സ്യന്റെ ഉപദേശമനുസരിച്ചാണ് മുരളീധരന്‍ വീടിന്റെ മുഖം തെക്ക് നിന്ന് പടിഞ്ഞാറോട്ട് തിരിക്കുന്നത്. കോഴിക്കോട് ബിലാത്തിക്കുളത്തുള്ള ജ്യോതിസ്സാണ് കഴിഞ്ഞ മൂന്നു മാസമായി നവീകരിക്കുന്നത്. ആറു മാസം മുമ്പാണത്രേ ജ്യോത്സ്യന്‍ ഉപദേശം നല്‍കിയത്.
എന്നാല്‍ മറ്റെല്ലാ അഭ്യൂഹങ്ങളെയും പോലെ മുരളീധരന്‍ ഇതും നിഷേധിക്കുകയാണ്. സൗകര്യം മാത്രം കണക്കിലെടുത്താണ് വാസ്തുവിലെ തിരുത്തല്‍ എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവരുടെ വിശദീകരണം. എന്നാല്‍ വീടിന്‍റെ പിന്നിലൂടെ പ്രവേശിക്കുന്നതാണോ സൗകര്യമെന്ന് ആരും ചോദിക്കരുത്. പുതിയൊരു പൂമുഖവും മുഖം മിനുക്കലിന്റെ ഭാഗമായി പണിയുന്നതിനാല്‍ വീടിനെ തന്നെ മുഖം തിരിച്ചിരുത്താന്‍ അദ്ദേഹത്തിന് കഴിയും. ഭാര്യാവീടിനോട് ചേര്‍ന്നുള്ള ഔട്ട്‌ ഹൗസ് പൊളിച്ചാണ് പുതിയ വഴിയുടെയും ഗെയിറ്റിന്റെയും പണി നടക്കുന്നത്. “ (ബഷീർ വള്ളിക്കുന്നിന്റെ ബ്ലോഗിൽ നിന്നും.)
            2010 മാർച്ചിലാണ്  ദീപികയിൽ ഈ വാർത്ത വന്നത്. വാസ്തുപ്രകാരം വീട് പൊളിച്ച് പണിഞ്ഞിട്ട് മാസം ആറ് കഴിഞ്ഞു. എന്നിട്ടെന്ത് സംഭവിച്ചു? ശ്രീ.മുരളീധരൻ കോൺഗ്രസ്സിന് അകത്തായോ? അതിനു ശേഷം  എന്തെങ്കിലും പ്രത്യേക നേട്ടം അദ്ദേഹത്തിനുണ്ടായതായി ഞാനറിഞ്ഞില്ല. ഇനി വേണമെങ്കിൽ ഫൂ ഷ്വേ  പരീക്ഷിക്കാം.

Sunday, September 12, 2010

ഓ ..ഒരാന

                      


ഗജമേള.....
ഉത്സവം.... 
എഴുന്നള്ളത്ത്‌.....
എന്താ ഒരു ഭാവം..
ദൈവത്തിന്റെ നാട്ടിലെ 
ദൈവത്തിന്റെ  സ്വന്തക്കാരനെന്നോ ?

Saturday, September 11, 2010

ജ്യോത്സന്റെ പ്രവചനം കേട്ട് കുഞ്ഞിനെ കൊന്നു

              ആലപ്പുഴയില്‍ രണ്ട്‌ മാസം പ്രായമായ കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു. വായില്‍ രണ്ട്‌ പല്ലുകളുമായി ജനിച്ച കുഞ്ഞ് പിതാവിന്റെ കാലനായി വരുമെന്ന ജ്യോതിഷിയുടെ പ്രവചനമാണ് പിതാവിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. കുഞ്ഞിന്റെ ജാതകം എഴുതാനായി ജ്യോതിഷിയുടെ അടുത്തെത്തിയപ്പോഴാണ് പിതാവിനോട് ഈ പ്രവചനം നടത്തിയത്. ഇത്തരം ജ്യോതിഷികളെയും അത് കേട്ട് കുഞ്ഞുങ്ങളെ കൊള്ളുന്ന പിതാക്കന്മാരെയും പറ്റി എന്ത് പറയാന്‍ .

Thursday, September 9, 2010

വാസ്തുവിദ്യ - 2

 മാതൃഭൂമിയില്‍ വാസ്തു സംബന്ധമായ സംശയങ്ങളെപ്പറ്റി കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി സംസാരിച്ചപ്പോള്‍ എനിക്ക് മനസിലായ  ചില കാര്യങ്ങള്‍ കൂടി.

3. ഭവനത്തിന് ചുറ്റും വെയ്ക്കേണ്ട ഉത്തമ വൃക്ഷങ്ങളേത് ?
കൃഷ്ണന്‍ നമ്പൂതിരി : വീടിനു കിഴക്ക്  പ്ലാവിനും തെക്ക് കമുകിനും പടിഞ്ഞാറ് തെങ്ങിനും വടക്ക് മാവിനും സ്ഥാനമാകുന്നു. എന്നാല്‍ ഇവ മറ്റു സ്ഥാനത്ത് വന്നാലും കുഴപ്പമില്ല. അത്തി തെക്കും അരയാല്‍ പടിഞ്ഞാറും ഇത്തി വടക്കും പേരാല്‍ കിഴക്കുമേ പാടുള്ളൂ. പൂള വീടിനു സമീപം ഉത്തമമല്ല.    എനിക്ക് മനസ്സിലായത്‌: വീടിനു കിഴക്ക് വശം പ്ലാന്തോട്ടവും തെക്ക് കമുകില്‍ തോട്ടവും പടിഞ്ഞാറ് തെങ്ങിന്‍ തോപ്പും വടക്ക് മാന്തോപ്പും ആകാം. എങ്ങനെയുമാവാമെന്നു പറഞ്ഞത് ഒരു ഒത്തുതീര്‍പ്പിന്റെ ഭാഗമായി കാണാവുന്നതാണ്. വീടിന്റെ എല്ലാ വശത്തും തെങ്ങുണ്ടായിട്ട് എന്ത് പറ്റിയെന്നു ആരും ചോദിക്കരുതല്ലോ. അത്തിയും ഇത്തിയുമൊക്കെ അപൂര്‍വമായ സ്ഥിതിക്ക് ഇത്തരം ചോദ്യങ്ങള്‍ക്ക് സാധ്യത കുറവാണ്. എന്റെ നാട്ടിലും വീട്ടിലും മിക്കവരും പൂള (ചീനി /കപ്പ ) വീടിന് സമീപത്തായി നട്ട് വളര്‍ത്താറുണ്ട്. അതില്‍ ചീനി ഉണ്ടാവുകയോ ഉണ്ടായ  ചീനി എലി കൊണ്ട് പോവുകയോ അല്ലാതെ ഒന്നും പ്രത്യേകിച്ച് മറ്റൊന്നും സംഭവിക്കാറില്ല .                                                                                                                                                                                            
 4. വീട് നിര്‍മ്മാണത്തിന് സ്ഥാനം ഗണിക്കുന്നതെങ്ങനെ ?
കൃഷ്ണന്‍ നമ്പൂതിരി : വീട് നിര്‍മ്മിക്കാന്‍ തെരഞ്ഞെടുത്ത ഭൂമിയെ നാലായി തിരിച്ച് വടക്ക് - കിഴക്ക് ഖന്ധത്തിലോ തെക്ക് - പടിഞ്ഞാറ് ഖണ്ടത്തിലോ വീട് നിര്‍മ്മിക്കണം. ചെറിയ സ്ഥലമാണെങ്കില്‍ ഗൃഹമദ്ധ്യം തെക്ക് പടിഞ്ഞാറ് ഖണ്ടത്തിലേക്കോ    വടക്ക് കിഴക്ക് ഖണ്ഡത്തിലേക്കോ     വരുത്തി വേണം നിര്‍മ്മിക്കുവാന്‍ . ഗൃഹമധ്യ സൂത്രം തടസ്സപ്പെടുത്തുന്ന രീതിയില്‍ ഭിത്തി, തൂണ്, ടോയലറ്റ് തുടങ്ങിയവ വരുന്നത് ശുഭകരമല്ല.                                                                                                                                                                        എനിക്ക് മനസ്സിലായത്‌ : ചെറിയ ഭൂമിയില്‍ വീട് നിര്‍മ്മിക്കുമ്പോള്‍ വീട് സ്വാഭാവികമായും വടക്ക് - പടിഞ്ഞാറ് ഖണ്ടത്തിലേക്കും തെക്ക് - കിഴക്ക്   ഖണ്ടത്തിലേക്കും കയറുമെന്നതില്‍ സംശയമില്ല. അത്തരം വീടുകളില്‍ താമസിക്കുന്നവരുടെ കാര്യം പോക്കായത് തന്നെ. അതായത് ചെറിയ വസ്തുവില്‍ വീട് വയ്ക്കാന്‍ പാടുള്ളതല്ല. (ഇന്ത്യയിലെ പഴയ നഗരങ്ങളായ ഹാരപ്പ , പാടലീപുത്രം തുടങ്ങിയവ പരിശോധിച്ചാല്‍ പരന്ന പാതയ്ക്ക് ഇരുവശവും അന്യോന്യം അഭിമുഖമായി നില്‍ക്കുന്ന വീടുകളാണ് കാണാനാവുക - ശാസ്ത്രവും കപടശാസ്ത്രവും - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) പതിനാറാം നൂറ്റാണ്ടിലെഴുതിയതെന്നു കരുതുന്ന മനുഷ്യാലയ ചന്ദ്രികയുടെയോ അതിനു  മുമ്പേ  എഴുതിയ  വാസ്തുവിദ്യയുടെയോ കാലത്ത്  ഏത് വീട്ടിലായിരുന്നു  ടോയലറ്റ് ഉണ്ടായിരുന്നത്?

5 . പറമ്പ് ചെറുതാണെങ്കില്‍ വീടിനു സ്ഥാനം കാണാന്‍ എന്താണ് ചെയ്യേണ്ടത്?
കൃഷ്ണന്‍ നമ്പൂതിരി : പറമ്പ് ചെറുതാണെങ്കില്‍  പറമ്പിന്റെ വീതിയുടെ എട്ടിലൊന്നോ  ഒന്‍പതിലൊന്നോ  പത്തിലൊന്നോ പന്ത്രണ്ടിലൊന്നോ  സ്ഥലം ഒരു വശത്തും അതില്‍ കുറച്ചുകൂടി സ്ഥലം മറുവശത്തും  ഒഴിച്ചിട്ട് പണിയാനുദ്ദേശിക്കുന്ന വീടിന്റെ  വിസ്താരം നിശ്ചയിക്കാവുന്നതാണ്.
അങ്ങാടികളിലും ഗ്രാമങ്ങളിലും നിരയായി ചുറ്റും സ്ഥലമില്ലാതെയുള്ള വീടുകളാണെങ്കില്‍ ഒരു ഗ്രാമത്തെ ഒന്നാക്കി എടുത്തു ഗ്രാമത്തിന്റെ നാല് ചുറ്റും നിശ്ചിത അകലത്തില്‍ സ്ഥലം വിട്ട് ബാക്കിയുള്ള സ്ഥലത്ത് വീടുകള്‍ ചേര്‍ത്ത് വയ്ക്കാം.      ഗ്രാമത്തിന്റെ അതെ പ്രതീതിയാണ് ഇന്നത്തെ ഫ്ലാറ്റുകള്‍ . നിരവധി ഫ്ലാറ്റുകള്‍ ഉള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നതെങ്കില്‍  ആ കെട്ടിടത്തിനു ചുറ്റും നിശ്ചിത അകലത്തില്‍ സ്ഥലം മാറ്റിയിടണമെന്ന്   മാത്രം.  
എനിക്ക് മനസ്സിലായത്‌ : എങ്ങനെ ആയാലും രണ്ടു വശത്തും ഒരേ അളവില്‍ സ്ഥലം ഒഴിച്ചിടരുതെന്ന് നിര്‍ബന്ധം. ഗ്രാമവും ഫ്ലാറ്റുകളും തമ്മില്‍ എത്ര വിദഗ്ധമായിട്ടാണ്  ബന്ധിപ്പിച്ചിരിക്കുന്നത് ? പഴയകാല വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങളില്‍ എവിടെയാണ് ഫ്ലാറ്റുകളെപ്പറ്റി പറഞ്ഞിരിക്കുന്നത് എന്ന് ചോദിച്ചാല്‍ ഫ്ലാറ്റ് തന്നെ ഗ്രാമം എന്ന് കണ്ടെത്തിയ വാസ്തുവിദ്യാ വിദഗ്ധരെ അഭിനന്ദിക്കാതെ വയ്യ. വാസ്തു ശാസ്ത്രത്തെ ഫ്ലാറ്റുമായി ബന്ധിപ്പിക്കേണ്ടതിന്റെ  ആവശ്യകത അവര്‍ക്കാണല്ലോ. കാരണം ഇനിയുള്ള കാലത്ത് ജനങ്ങള്‍ കൂടുതലായി ഫ്ലാറ്റുകളില്‍ താമസിച്ച് തുടങ്ങുമ്പോള്‍ അവയും തങ്ങളുടെ പരിധിയിലാക്കിയാല്‍ മാത്രമല്ലേ കൂടുതല്‍ ഗുണമുള്ളൂ.

Friday, September 3, 2010

കെട്ടിടം തകര്‍ന്നുവീണ് ജ്യോതിഷി മരിച്ചു.

                 തൃശൂരില്‍ കേരള ഭവന്‍ ലോഡ്ജ് തകര്‍ന്ന്‌ വീണ് ജ്യോതിഷി മരിച്ചു. മറ്റെല്ലാവരുടെയും ഭാവി പ്രവചിക്കുന്ന ജ്യോതിഷി അടുത്ത ദിവസം തകര്‍ന്ന്‌ വീഴാന്‍ പോകുന്ന കെട്ടിടത്തിലാണ് താന്‍ മുറിയെടുക്കുന്നതെന്നും അതില്‍ പെട്ട് താനും അവസാനിക്കുവാന്‍ പോവുകയാണെന്നും മുന്‍കൂട്ടി കാണാനായില്ല.  സെപ്റ്റംബര്‍ ഒന്നാം തീയതി ബുധനാഴ്ച രാത്രി  ഉറങ്ങാനായി മുറിയെടുത്ത ജ്യോതിഷിക്ക് പിന്നെ ഉണരാനായില്ല. മറ്റുള്ളവരുടെ ഭാവി പ്രവചിക്കുന്നതിനിടെ സ്വന്തം ഭാവി നോക്കാന്‍ സമയം  കിട്ടിയിട്ടുണ്ടാവില്ല.

Thursday, September 2, 2010

വാസ്തു - എനിക്ക് മനസിലായത്



           മാതൃഭൂമിയില്‍ വാസ്തു സംബന്ധമായ സംശയങ്ങളെപ്പറ്റി കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി സംസാരിച്ചപ്പോള്‍ എനിക്ക് മനസിലായതും മനസിലാവാത്തതുമായ ചില കാര്യങ്ങള്‍
1 ) വീടുണ്ടാക്കാന്‍ ഭൂമി തെരഞ്ഞെടുക്കുമ്പോള്‍. 
കൃഷ്ണന്‍ നമ്പൂതിരി : കിഴക്ക് വശം താഴ്ന്ന ഭൂമിയാണ്‌ വീട് വെക്കാനുത്തമം. പടിഞ്ഞാറോട്ട് ചരിഞ്ഞ ഭൂമി നന്നല്ല. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടൊഴുകുന്ന നദിയുടെ തെക്ക് വശം വീട് വെയ്ക്കാന്‍ ഏറ്റവും ഉത്തമം.  
എനിക്ക് മനസ്സിലായത് :കേരളം പൊതുവേ കിഴക്ക് ഭാഗം ഉയര്‍ന്നും പടിഞ്ഞാറോട്ട് ചരിവുള്ളതുമായ ഒരു ഭൂവിഭാഗമാണ്. നദികളില്‍ 41 എണ്ണവും പടിഞ്ഞാറേക്ക്‌ ഒഴുകുന്നു. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ വാസയോഗ്യമായ ഭൂമി ഇല്ലെന്നുതന്നെ പറയാം. കബനിയുടെയോ ഭാവാനിയുടെയോ പാമ്പാറിന്റെയോ തെക്കേ കരയില്‍ അഞ്ച് സെന്റ്‌ കിട്ടുമോയെന്ന് നോക്കണം.
2)  ഭവന നിര്‍മ്മാണത്തില്‍ കോണുകളുടെ പ്രാധാന്യം.
കൃഷ്ണന്‍ നമ്പൂതിരി: അഗ്നികോണില്‍ ( തെക്ക്  - കിഴക്ക് മൂല ) നിന്നും വായുകോണിലേക്ക് (വടക്ക് - പടിഞ്ഞാറ് മൂല)    വരയ്ക്കുന്ന രേഖ മൃത്യുസൂത്രം ആയതിനാല്‍ ഈ പാതയില്‍ വീട് പണിതാല്‍ അഗ്നിഭയം ഉണ്ടാകും. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഈ ദിശയില്‍ ആയിരുന്നു.
എനിക്ക് മനസ്സിലാവാത്തത്: അമേരിക്കയിലെ മറ്റ് കെട്ടിടങ്ങളൊക്കെ വാസ്തു നോക്കി പണിതതായതിനാലാവാം അതിലൊന്നും വിമാനം ഇടിച്ചിറക്കാന്‍  ബിന്‍ ലാദന് തോന്നാതിരുന്നത്. ശബരിമല ക്ഷേത്രവും കുമാരനല്ലൂര്‍  ക്ഷേത്രവും പിറയന്നാര്‍ ക്ഷേത്രവുമൊക്കെ   വാസ്തു നോക്കാതെ വെച്ചതായിരിക്കണം. കത്തിനശിച്ച കുമാരനല്ലൂര്‍ ക്ഷേത്ര ഗോപുരം പുനര്‍ നിര്‍മിച്ചപ്പോള്‍ മൂന്നു കോടിയുടെ ഇന്ഷ്വറന്‍സ് എടുത്തത്‌ എന്തിനെന്നു മനസിലായില്ല.