Tuesday, March 22, 2011

സൃഷ്ടിവാദികളുടെ ഗവേഷണങ്ങള്‍


ജീവജാലങ്ങളെയെല്ലാം ദൈവം സൃഷ്ടിച്ചതാണെന്ന്  വിശ്വസിക്കുന്നവരാണ് സൃഷ്ടിവാദികള്‍. അതുകൊണ്ട് തങ്ങളുടെ വിശ്വാസം തെളിയിക്കുന്നതിന്‍  യാതൊരു ഗവേഷണങ്ങളുടെയും ആവശ്യമില്ല എന്നവര്‍ കരുതുന്നു. അതിനാല്‍ തന്നെ ശാസ്ത്ര ജേര്‍ണലുകളിലും മറ്റും യാതൊരു ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
1982 ല്‍ അമേരിക്കയിലെ അര്‍ക്കന്‍സാസിലെ കോടതിയില്‍ സൃഷ്ടിവാദം നിയമം മൂലം ശാസ്ത്രമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൃഷ്ടിവാദികള്‍ ഒരു കേസ് ഫയല്‍ ചെയ്യുകയുണ്ടായി.കേസില്‍ വാദം കേട്ട  ഓവര്ട്ടന്‍ എന്ന ജഡ്ജി   ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി. “ഓരോ വിഷയങ്ങളെയും പറ്റി ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തി ശാസ്ത്ര ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാ‍റുണ്ട്. അതിന്മേലുണ്ടാകുന്ന അഭിപ്രായങ്ങളും  തുടര്‍ പഠനങ്ങളും അനുസരിച്ച് ആണ് കണ്ടെത്തലുകള്‍ അംഗീകരിക്കണോ  തള്ളിക്കളയണോ എന്ന് തീരുമാനിക്കുന്നത്. എന്നാല്‍  സൃഷ്ടിവാദത്തെപ്പറ്റി ശാസ്ത്രജ്ഞരാരും തന്നെ ഇതുവരെ ഗവേഷണം നടത്തിയിട്ടില്ല. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ശാസ്ത്രമാസികകളില്‍ ഒരു ലേഖനം പോലും പ്രസിദ്ധീകരിക്കുവാന്‍ ഒരു സൃഷ്ടിവാദ ശാസ്ത്രഞ്ജനുമായിട്ടില്ല.” ശാസ്ത്രജ്ഞര്‍ തങ്ങളുടെ മുന്‍ ധാരണകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാലാണ് സൃഷ്ടിവാദ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാത്തതെന്ന് സൃഷ്ടിവാദികള്‍ വാദിച്ചു. അങ്ങനെയാണെങ്കില്‍ ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ നിന്ന് തിരിച്ചുവന്ന ലേഖനങ്ങള്‍ ഹാജരാക്കുവാന്‍ ജഡ്ജി ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചയക്കപ്പെട്ട ഒരു ലേഖനം പോലും ഹാജരാക്കുവാന്‍ സൃഷ്ടിവാദികള്‍ക്ക് കഴിയാതിരുന്നതിനാല്‍ കോടതി കേസ് തള്ളുകയുണ്ടായി.
എന്നാല്‍ സൃഷ്ടിവാദികള്‍ ഗവേഷണങ്ങള്‍ നടത്തുന്നില്ല എന്നല്ല, അവര്‍ നടത്തുന്നുണ്ട്. പക്ഷെ അത് സൃഷ്ടിവാദം ശരിയാണെന്ന് തെളിയിക്കാനല്ല, പരിണാമ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാനാണെന്ന് മാത്രം. പരിണാമ സിദ്ധാന്തം തെറ്റാണെന്ന് തെളിഞ്ഞാല്‍ സൃഷ്ടിവാദം ശരിയാണെന്ന് വരുന്നതെങ്ങനെയെന്ന് ചോദിക്കരുത്. പരിണാമസിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കുവാനായി അവര്‍ പരിണാമ വാദികളായ ജീവ ശാസ്ത്രജ്ഞരുടെ ലേഖനങ്ങളില്‍ ഗവേഷണം നടത്തുന്നു. എവിടെയെങ്കിലും കണ്ടെത്തുന്ന ചെറിയ പിഴവുകളും പൊരുത്തക്കേടുകളും ഉയര്‍ത്തിപ്പിടിച്ച് പരിണാമവാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു, അതുകൊണ്ട്   സൃഷ്ടിവാദമാണ് ശരിയെന്ന് പറഞ്ഞ് പ്രചരണം നടത്തുന്നു. പരിണാമത്തെക്കുറിച്ചുള്ള ആശയങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വളച്ചൊടിച്ച് ‘ഖണ്ഡനം’ നടത്തുന്നു. പരിണാമസിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാനായെന്ന് കരുതുക. അങ്ങനെയാണെങ്കില്‍ തന്നെ വിശുദ്ധഗ്രന്ഥത്തില്‍ പറയുന്ന രീതിയില്‍ മാത്രമാണ് സൃഷ്ടി നടന്നതെന്ന് എങ്ങനെ കരുതാനാകും. ഒരു പക്ഷെ ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച് ഏഴ് ദിവസം കൊണ്ട് സൃഷ്ടിച്ചുവെന്നത് ശരിയാകാം. അല്ലെങ്കില്‍ മറ്റ് ചില ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വിശ്വാസങ്ങള്‍ പോലെ അതിലേറെ ദിവസങ്ങള്‍ എടുത്ത് സൃഷ്ടിച്ചുവെന്നതാകാം. അല്ലെങ്കില്‍ പുരാതന ഗ്രീക്ക് വിശ്വാസം പോലെയാകാം. അല്ലെങ്കില്‍ മുസ്ലിം/ ഹിന്ദു വിശ്വാസങ്ങള്‍ പോലെയാകാം.  പരിണാമ സിദ്ധാന്തം തെറ്റാണെന്ന് തെളിയിച്ചാല്‍ ഉല്പത്തി പുസ്തകത്തിലെ സൃഷ്ടിവാദത്തിന് നിലനില്പായി എന്ന സ്ഥിതി അമേരിക്കന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം മാത്രം ഒരു പക്ഷെ വാസ്തവമായേക്കാം.
സൃഷ്ടിവാദികള്‍ നേരിട്ട് ഒരു ഗവേഷണം നടത്തിയിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നത് പ്രളയം അവസാനിച്ചപ്പോള്‍ നോഹയുടെ പെട്ടകം അറാറത്ത് മലയില്‍ ഉറച്ചുവെന്നാണ്.  ഇന്നത്തെ തുര്‍ക്കിയില്‍ റഷ്യന്‍ അതിര്‍ത്തിയോടടുത്താണ് അറാറത്ത് മല സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന്  ഏതെങ്കിലും പേടകത്തിന്റെ അവശിഷ്ടം കിട്ടിയാല്‍ ഉല്പത്തി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതിന് തെളിവാകുമല്ലോ എന്ന് കരുതി  എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് മഞ്ഞുരുകി കഴിയുമ്പോള്‍ കോടിക്കണക്കിന് ഡോളര്‍ ചെലവാക്കി അവര്‍ ഗവേഷണ സംഘങ്ങളെ അയയ്ക്കുന്നു. ഹെന്‍‌റി മോറിസ്, മകന്‍ ജോണ്‍ മോറിസ് എന്നിവരുടെ നേതൃത്വത്തിലുള്ള ICR എന്ന സംഘടനയാണ് ഇത് സംഘടിപ്പിക്കുന്നത്.  എന്നാല്‍ അവര്‍ക്ക് ഇതുവരെ പേടകത്തിന്റെ അവശിഷ്ടങ്ങളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല. തദ്ദേശ്ശിയരായ ആളുകള്‍ക്ക്  അവശിഷ്ടങ്ങളെക്കുറിച്ചറിയാമെന്നും അവര്‍ അത് മറച്ച് വെച്ചിരിക്കുകയാണെന്നും കരുതി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ തുക പ്രതിഫലമായി ICR പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗുണമുണ്ടായിട്ടില്ല. ജോണ്‍ മോറിസിന് രണ്ട് യാത്രാവിവരണമെഴുതാന്‍ കഴിഞ്ഞു എന്ന് മാത്രം.
എന്നാല്‍ സൃഷ്ടിവാദികള്‍ ഇതൊന്നും കൊണ്ട് അടങ്ങിയിരിക്കുകയില്ല. അവര്‍ പുതിയ വാദങ്ങളും തന്ത്രങ്ങളും കുതന്ത്രങ്ങളുമായി രംഗത്ത് വന്ന് കൊണ്ടിരിക്കും. കേവലം മൂന്ന് കോടി ജനങ്ങള്‍ മാത്രം സംസാരിക്കുന്ന മലയാള ഭാഷയില്‍  പോലും വിദേശത്ത് നിന്നുള്‍പ്പെടെയുള്ള സാമ്പത്തിക സഹായത്തോടുകൂടി പരിണാമ സിദ്ധാന്തത്തെ തകര്‍ക്കുവാനായി നടത്തുന്ന ശ്രമങ്ങള്‍ കാണുമ്പോള്‍ കൂടുതലാളുകള്‍ ഉപയോഗിക്കുന്ന ഭാഷകളിലും മറ്റ് രാജ്യങ്ങളിലും നടക്കുന്ന നീക്കങ്ങളെപ്പറ്റി ഊഹിക്കാവുന്നതേയുള്ളൂ.
(Reference books: The Origin of Species, സൃഷ്ടിവാദം:പ്രൊ.എം.ശിവശങ്കരന്‍)

Wednesday, March 16, 2011

ഡോക്കിന്‍സ് നിരൂപണം- രഹസ്യ അജണ്ടയോ ആനമണ്ടത്തരമോ ?


ആദ്യമായി ഇത് വായിക്കുന്നവരോട്  മാപ്പ് ചോദിക്കുന്നു. കാരണം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ട ഒന്നിനെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
ശ്രീ.റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion യോ ശ്രീ.രവിചന്ദ്രന്റെ നാസ്തികനായ ദൈവത്തെയോ അതിബുദ്ധിപരമായി എതിര്‍ക്കുന്നുവെന്ന മട്ടില്‍ ശ്രീ.എന്‍.എം.ഹുസ്സൈന്‍ കുറച്ച് നാളുകളായി എന്തൊക്കെയോ എഴുതിക്കൂട്ടുന്നത് കണ്ടിട്ടുണ്ടാവുമല്ലോ. ഗലീ‍ലിയോ മിത്ത് എന്ന പേരില്‍ കഴിഞ്ഞ ദിവസവും അദ്ദേഹം ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതിനൊന്നും അല്പമെങ്കിലും സാമാന്യബുദ്ധിയും ശാസ്ത്രബോധവുമുള്ള ആരും മറുപടി പറയേണ്ടതില്ല എന്ന അഭിപ്രായമാണ് മറ്റു പലരെയും പോലെ എനിക്കുമുള്ളത്. കാരണം സൃഷ്ടിവാദമാണ് ശരിയെന്ന് വാദിക്കുന്ന ഒരാളോട് എന്താണതിന്റെ തെളിവ് എന്ന് ചോദിച്ചാല്‍ ഞാനും നിങ്ങളുമെല്ലാം അതിന്റെ തെളിവാണ് എന്നാവും പറയുക. അതുകൊണ്ട് അങ്ങനെ വിശ്വസിക്കുകയോ മറ്റുള്ളവരെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യുന്ന ഒരാളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
പിന്നെ എന്തിനാണ് ഇങ്ങനെയൊരു പോസ്റ്റ്? അദ്ദേഹം മേല്പറഞ്ഞ പോസ്റ്റില്‍ സത്യസന്ധതയെപ്പറ്റി വളരെയേറെ പറഞ്ഞിട്ടുണ്ട്. പക്ഷെ ആ സത്യസന്ധത അദ്ദേഹം കാണിക്കാത്തത് കൊണ്ട് മാത്രമാണ് ഇവിടെ ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വന്നത്.
അദ്ദേഹം ഇങ്ങനെ എഴുതി. പരശുരാമന്‍   മഴുവെറിഞ്ഞപ്പോള്‍ കടലില്‍നിന്നും ഉയര്‍ന്നു വന്നതാണ് കേരളം എന്ന് അഭ്യസ്തരായ ആരും വിശ്വസിക്കുന്നില്ല
അതിന്‍ ഞാന്‍ ഇങ്ങനെ ഒരു കമന്റ് ഇട്ടു. “ എല്ലാം ദൈവം സൃഷ്ടിച്ചുവെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് ദൈവത്തിന്റെ അവതാരമായ പരശുരാമന്‍ കേരളം മഴുവെറിഞ്ഞ് നേടിയെന്ന് എന്തുകൊണ്ട്  വിശ്വസിക്കാനാവുന്നില്ല?’
എന്റെ ഈ കമന്റ്റ് അസഭ്യമോ പോസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നതോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം അത് ഡിലീറ്റ് ചെയ്യുകയാണുണ്ടായത്. ഞാന്‍ വീണ്ടും ഒരു കമന്റ് ചെയ്തു. “പരശുരാമന്‍ ഹിന്ദു ദൈവമായ വിഷ്ണുവിന്റെ അവതാരമായത് കൊണ്ടാണോ താങ്കള്‍ പരശുരാമന്‍ കേരളം മഴുവെറിഞ്ഞ് ഉയര്‍ത്തിയെടുത്തത് എന്ന് വിശ്വസിക്കാത്തത്. അങ്ങനെയാണെങ്കില്‍ താങ്കളുടെ പോസ്റ്റിലുള്ള ദൈവം എന്ന സര്‍വ്വനാമത്തിന് പകരം താങ്കള്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേര് ഉപയോഗിക്കുകയല്ലേ വേണ്ടത്?”
ഡോക്കിന്‍സ് പ്രധാനമായും ക്രിസ്ത്യന്‍ വിശ്വാസങ്ങളെയും പുതിയനിയമത്തെയും പഴയനിയമത്തെയുമെല്ലാമാണു  വിമര്‍ശിച്ചിരിക്കുന്നത്. അപ്പോള്‍ മറ്റൊരു ദൈവത്തിന്റെ അസ്തിത്വത്തിലും വിശ്വസിക്കാത്തയാള്‍ ഡോക്കിന്‍സിന് മറുപടി പറയേണ്ട കാര്യമുള്ളതായി തോന്നുന്നില്ല.   ശ്രീ.രവിചന്ദ്രന്‍ നാസ്തികനായ ദൈവത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട് 2006 ല്‍ പുറത്തിറങ്ങിയ ദൈവവിഭ്രാന്തിയെ വിമര്‍ശിച്ചുകൊണ്ട് 2008 നകം തന്നെ 21 പുസ്തകങ്ങള്‍          പുറത്തിറങ്ങിയിട്ടുണ്ടെന്നും 25 പുസ്തകങ്ങള്‍ പുറത്തിറങ്ങുവാന്‍ പോകുന്നുവെന്നും.      അപ്പോള്‍ ആ‍രും മറുപടി പറയുന്നില്ല എന്ന് അദ്ദേഹത്തിന്‍ വിഷമിക്കേണ്ട കാര്യവുമില്ല.    
എന്നാല്‍ സത്യസന്ധനായ അദ്ദേഹം എന്റെ അഭിപ്രായങ്ങള്‍ വീണ്ടും ഡിലീറ്റ് ചെയ്യുകയുണ്ടായി. ശ്രീ. നാരായണന്‍ എന്നയാള്‍ “ഇനിയിങ്ങനെ തമാശ ലേഖനങ്ങള്‍ എഴുതരുത്, ചിരിച്ച് ചിരിച്ച് മതിയായി” എന്ന മട്ടിലൊരു കമന്റ് ഇട്ടിരുന്നു. അതുപോലെ ശ്രീ.റഫീക്ക് കീഴാറ്റൂര്‍   അവജ്ഞയോടെ തള്ളിക്കളയേണ്ടവ മാത്രമാ‍ണ്  ഇത്തരം ലേഖനങ്ങള്‍ എന്നൊരു കുറിപ്പുമിട്ടിരുന്നു.പിന്നെ ചാര്‍വാകന്റെ കമന്റ്.  ഇവയെല്ലാം ഡിലീറ്റ് ചെയ്യപ്പെടുകയുണ്ടായി.(ഞാന്‍ ആ ബ്ലോഗ് നോക്കിയ ചുരുങ്ങിയ സമയത്ത് കണ്ട കമന്റുകളാണിവ). ഒടുവില്‍ അവിടെ അവശേഷിക്കുന്നത് ലേഖകനെ പ്രശംസിച്ച് കൊണ്ടുള്ളവ മാത്രമാണ്. (അദ്ദേഹത്തെ പരിഹസിച്ചാല്‍ ഡിലീറ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് മറ്റുള്ളവരെ പരിഹസിക്കാം)  അതിലൊന്നും എതിരഭിപ്രായമില്ല. പക്ഷെ സത്യസന്ധതയെയും ധാര്‍മ്മികതയെയും പറ്റി അദ്ദേഹം പ്രഭാഷണം നടത്താതിരുന്നാല്‍ മാത്രം മതി.
അദ്ദേഹം ഒരു വലിയ സംഭവമാണെന്ന് തോന്നുന്ന തരത്തിലാണു അദ്ദേഹത്തിന്റെ ഓരോ രചനയും.ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക
“പരിണാമവിദ്വാനായി ബൂലോകത്ത് കണക്കാക്കപ്പെട്ട ബ്രൈറ്റിന്റെ അസംബന്ധ വാദങ്ങള്തുറന്നുകാട്ടിയത് ബ്ളോഗ് വായനക്കാര്ശ്രദ്ധിച്ചിരിക്കും
മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു.
ഏറ്റവും ഒടുവിലായി ബ്രൂക്സ്- വിലി ശാസ്ത്രജ്ഞരെ കുറിച്ച് പുതിയ മഠയത്തരങ്ങള്‍  എഴുതിയത് തുറന്നുകാട്ടിയപ്പോള്പഴയ ഞാണിന്മേല്ക്കളി ആവര്ത്തിച്ചതും വായനക്കാര്കണ്ടു
മറ്റൊരിടത്ത്
മലയാളത്തില്മൂന്ന് പരിണാമ വിമര്ശനങ്ങള്എഴുതിയിട്ടും അതിനു മറുപടിയായി ഒരു ലഘുലേഖ പോലും ഇറക്കാന്ശേഷിയോ ചങ്കൂറ്റമോ ഇല്ലാത്ത കേരള യുക്തിവാദികളും കേരള ശാസ്ത്രസാഹിത്യ പരിഷത്തും വിവരമുള്ള വായനക്കാര്ക്കിടയില്പരിഹാസ കഥാപാത്രങ്ങളാണ്
ഇതാ വേറൊരെണ്ണംഎന്റെ ബ്ളോഗില്പരിണാമ ചര്ച്ചയുടെ പോസ്ററിട്ടതോടെ പരിണാമ പരാക്രമികളായ ജാക്ക് കെ.പി വീരന്മാര്അപ്രത്യക്ഷരാവുകയും ചെയ്തു“
അദ്ദേഹം എല്ലാവരെയും തുറന്ന് കാട്ടി, മലര്‍ത്തിയടിച്ചു, മറ്റുള്ളവര്‍ക്ക് ഒരു മറുപടി പോലും എഴുതാന്‍ ശേഷിയില്ല എന്നെല്ലാമാണ് എഴുതിയിരിക്കുന്നത്. ഇതിനെ ആത്മപ്രശംസയെന്നല്ലാതെ എന്താണ് പറയുക. ഇവയൊന്നും മറുപടി അര്‍ഹിക്കാത്തത് കൊണ്ടാണ് ആരും ഇതിനൊന്നും മറുപടി പറയുവാന്‍ തുനിയാത്തതെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല എന്നതാണത്ഭുതം.
എം.പി.പരമേശ്വരന്റെ പ്രപഞ്ചരേഖ എന്ന പുസ്തകത്തില്‍ ഇത്തരക്കാരെ പറ്റി പറഞ്ഞിരിക്കുന്നത് നോക്കുക. “മറ്റൊരു കൂട്ടരുണ്ട്. അവരും ശാസ്ത്രം പഠിച്ചവര്‍ തന്നെ. പക്ഷെ അതിന്റെ വക്ക് മാത്രം കടിച്ചവര്‍. കരുതിക്കൂട്ടിത്തന്നെ മിസ്റ്റിസിസത്തെ – നിഗൂഡവാദങ്ങളെ – ശാസ്ത്രവുമായി കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നവര്‍. പണ്ട് നിരീശ്വരവാദിയായ ദിദറോവിനെ പറ്റിക്കാനായി റഷ്യന്‍ ചക്രവര്‍ത്തി എയ്ലര്‍ എന്ന ഗണിത ശാസ്ത്രജ്ഞനെ ചട്ടം കെട്ടിയ ഒരു കഥയുണ്ട്. നിറഞ്ഞ സദസ്സില്‍ വച്ച് എയ്ലര്‍ ദിദറൊവിനോട് ആവശ്യപ്പെട്ടു : (a+bn )/n=x,donc Dieu existe, respondez. ദിദറോവിന് ബീജഗണിതം അറിയാമായിരുന്നില്ല. അയാള്‍ തല താഴ്ത്തിയിരുന്നു.  എന്താണ് ഇതിനര്‍ത്ഥം? a+bn)/n=x  എന്നതിനര്‍ത്ഥം,   a=1, b=2,  n=3 ആണെങ്കില്‍  x=3 പകരം a=3,  b=3, n=4  ആണെങ്കില്‍  x=21 എന്നൊക്കെയാണ്.  donc Dieu existe, respondez എന്ന് പറഞ്ഞാല്‍ “അത് കൊണ്ട് ദൈവം ഉണ്ട്, മറുപടി പറയൂ” എന്നാണര്‍ത്ഥം.  (a+bn )/n=x ആയത് കൊണ്ട് ദൈവം ഉണ്ടെന്ന് വരുന്നതെങ്ങനെയാണ്‍? പരിഭ്രമം കൊണ്ട് ദിദറോവിന്‍ അത് ചോദിക്കാന്‍ പറ്റിയില്ല. ഇതിനെക്കാള്‍ വളരെ വലിയ സങ്കീര്‍ണങ്ങളായ സമീകരണങ്ങള്‍, ബിരുദ വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കുകൂടി മനസ്സിലാക്കാന്‍ പ്രയാസമായ സമീകരണങ്ങള്‍ നിരത്തിവച്ച് ബ്രഹ്മത്തിന്റെയും മറ്റും അസ്തിത്വം തെളിയിച്ചതായി അവകാശപ്പെടുകയാണ് ചിലര്‍” ഇത് പോലെയാണ് ഇദ്ദേഹം സൃഷ്ടിവാദം തെളിയിക്കുന്നത്.
ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പോലും പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നുവെന്നതിനെ പറ്റി സൃഷ്ടിവാദമാണ് ശരിയെന്ന് വാദിക്കുന്ന അദ്ദേഹത്തിന് എന്താണ് പറയാനുണ്ടാവുക
“ശാസ്ത്രവും കപടശാസ്ത്രവും”  എന്ന പുസ്തകത്തില്‍ നിന്ന്: അമേരിക്കയില്‍ സുപ്രീം കോടതി വിധിയെ ഇതുവരെ മറികടക്കുവാന്‍ സൃഷ്ടിവാദികള്‍ക്ക് കഴിഞ്ഞിട്ടില്ല. കന്‍സാസ് സ്കൂള്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ സൃഷ്ടിവാദികള്‍ പുറത്താക്കപ്പെട്ടു. പക്ഷെ സൃഷ്ടിവാദം, ശാസ്ത്രീയ സൃഷ്ടിവാദം എന്നീ ലേബലുകള്‍ ഉപേക്ഷിച്ച് ‘ബുദ്ധിയുള്ള ഡിസൈന്‍’ എന്ന് ലേബലില്‍ പ്രചാരണം നടക്കുകയാണ്. പക്ഷെ വിദ്യാഭ്യാസ രംഗത്ത് അവര്‍ക്ക് കാര്യമായ പ്രതികരണമൊന്നും ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല. അതേ സമയം മത മൌലിക വാദികള്‍ ഉള്ളിടത്തോളം കാലം പരിണാമ സിദ്ധാന്ത വിരുദ്ധ പ്രചാരണം നടന്നുകൊണ്ടേയിരിക്കും. അതിനാല്‍ ശാസ്ത്രജ്ഞരും ശാസ്ത്രീയ സമീപനത്തില്‍ വിശ്വസിക്കുന്നവരും സദാ ജാഗരൂകരായിരിക്കേണ്ടതുണ്ട്.”
ഡോക്കിന്‍സ് നിരൂപണം കൊണ്ട്   ഇദ്ദേഹം  ലക്ഷ്യമാക്കുന്നത് എന്താണെന്ന് വ്യക്തമല്ല. ഒരു പക്ഷെ ഡോക്കിന്‍സിന്റെ ചെലവില്‍ പ്രശസ്തനാകാനായിരിക്കാം. (പക്ഷെ ഇദ്ദേഹത്തിന്റെ പേരില്‍ ഞാന്‍ പ്രശസ്തനാകാന്‍ ഉദ്ദേശ്ശിക്കാത്തത് കൊണ്ട് ഈ പരിപാടി തുടരുന്നതല്ല.)  ഒന്നുകില്‍ എന്തോ രഹസ്യ അജണ്ടയുമായി ഇറങ്ങിയിരിക്കുന്ന ബുദ്ധിമാനാണിദ്ദേഹം. അല്ലെങ്കില്‍ ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിനിപ്പുറം എത്താത്ത ഒരാള്‍.