Thursday, October 17, 2013

മലയാളികൾ മടിയരായതെങ്ങനെ?

നമ്മൾ കേരളീയരെപ്പറ്റിയുള്ള അതിഭയങ്കരമായ ഒരു ആരോപണം ജോലിക്കള്ളന്മാരാണെന്നതാണ്. എപ്പോഴും മടിയരാണെന്നല്ല, കേരളത്തിനുള്ളിലാണെങ്കിൽ കള്ളത്തരം കാണിക്കും. പുറത്താണെങ്കിൽ നന്നായി അധ്വാനിക്കും എന്നാണ് പറഞ്ഞ് കേൾക്കുന്നത്. (ശരിയാണോ എന്നറിയില്ല, ഞാൻ കേരളത്തിനകത്തുള്ളഅധ്വാനംആണ് ചെയ്യുന്നത്).   അതായത് മലയാളനാട്ടിൽ തന്നെയുള്ള മലയാളികളെപ്പറ്റിത്തന്നെയാണ് പറഞ്ഞുവരുന്നതെന്ന് മനസ്സിലായിക്കാണുമല്ലോ. ശരിക്കും അധ്വാനിക്കുന്ന മലയാളികൾ  രോഷം കൊള്ളേണ്ട, നിങ്ങളെയെല്ലാം ഒഴിവാക്കിയാണ് പറയുന്നത്.
മലയാളികൾ മേലനങ്ങി പണി ചെയ്യാറില്ല, വെള്ളക്കോളർ ജോലികൾ മാത്രമേ ആഗ്രഹിക്കാറുള്ളൂ. തെങ്ങിൽ നിന്ന് തേങ്ങയിടാ പോലും ആളില്ല. ഇവിടെ അധ്വാനമുള്ള ജോലികൾ ചെയ്യാൻ തയ്യാറല്ലെങ്കിലും അറബിയുടെ വീട്ടുജോലി ചെയ്യാനും ഒട്ടകത്തെ നോക്കാനും തയ്യാറാണ് തുടങ്ങി  ധാരാളം ആരോപണങ്ങളാണ് നമുക്കെതിരെ നമ്മൾ (മലയാളത്തിലാണ് അവയെല്ലാം തന്നെ വായിച്ചിട്ടുള്ളത് ) ഉന്നയിക്കാറുള്ളത്.
ആരോപണങ്ങൾ മറുപടി പറയാവുന്നത് തന്നെയാണ്. അധ്വാനശേഷിയുള്ള പണികൾ എന്ന് പറയുമ്പോൾ പ്രധാനമായും കാർഷികവൃത്തിയാണ് അർത്ഥമാക്കുന്നത്. ഇന്ന് കേരളത്തിൽ കൃഷിയോഗ്യമായ സ്ഥലങ്ങൾ വളരെ കുറവാണ്. കുടുംബങ്ങൾ അണുകുടുംബങ്ങളായി വിഭജിക്കപ്പെട്ടതോടുകൂടി തുണ്ടുഭൂമികളിലെല്ലാം വീടുകൾ മുളച്ചു. വെള്ളം ഒഴുകാൻ ഇടമില്ലാതായി. അതുമല്ല, ആരെങ്കിലും നെൽകൃഷി ചെയ്താൽ തന്നെ സമയത്തിന് കൊയ്യാനാളില്ല. ഒടുവിൽ നെല്ലിന് പകരം കൊയ്തുകൂട്ടുന്നത്  ‘നഷ്ടവും. പിന്നെയെങ്ങനെ നെല്ലും എള്ളും കൃഷിചെയ്യും? ജീവിതകാലം മുഴുവൻ അധ്വാനിച്ചിട്ടും കഷ്ടപ്പാടല്ലാതെ ഒന്നും മിച്ചം വെയ്ക്കാനാവാത്തവർ തങ്ങളുടെ മക്കളും കൃഷിക്കാരാവുന്നതിൽ താത്പര്യം കാണിക്കാത്തതിനെ എങ്ങനെ കുറ്റപ്പെടുത്താനാവും? അവർ മക്കൾക്ക് വിദ്യാഭ്യാസം നൽകി ഉയർന്ന ഉദ്യോഗസ്ഥരായോ സർക്കാർ ജീവനക്കാരായോ വിദേശജോലിക്കാരായോ മാറ്റാൻ ആഗ്രഹിക്കുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മലയാളികൾ ഇവിടെയുള്ള എന്ത് ജോലിയും ചെയ്യുമെന്ന് കരുതാനാവില്ല. ഇതൊക്കെ ചെയ്യാനാണെങ്കിൽ ഇത്രയും പഠിക്കേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ എന്ന ഒരു ചോദ്യം അഭിമാനബോധമുള്ള മലയാളി പ്രതീക്ഷിക്കുന്നുണ്ട്(മിഥ്യാഭിമാനമെന്ന് മറ്റ് ചിലർ).  എന്തായാലും മറുനാട്ടിൽ അത്തരം ഒരു ചോദ്യത്തിന് മറുപടി പറയേണ്ടിവരില്ല എന്നതുകൊണ്ട് മാത്രം വിദേശത്ത് പോകുന്നവരും കണ്ടേക്കാം.
            മലയാളികൾ മടിയരാണെന്ന്  സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മൾ ചെയ്യാത്ത നമ്മുടെ നാട്ടിലെ ജോലികൾ ചെയ്യാനായി തമിഴ്നാട് മുതൽ  പശ്ചിമബംഗാൾ വരെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ അന്യരാജ്യങ്ങളിൽ നിന്നും തൊഴിലാളികളെത്തുന്നുകേരളത്തിലെ ബസുകളിലും ഹോട്ടലുകളിലും മറ്റും ഹിന്ദിയിലും ബംഗാളിയിലുമുള്ള ബോർഡുകൾ ഇന്ന് പതിവ് കാഴ്ചയായിരിക്കുന്നു.
            നമ്മൾ നന്നായി അധ്വാനിച്ചിട്ടല്ലേ ഇവിടെ റബറും തെങ്ങും ഏലവും കാപ്പിയുമൊക്കെ വിളയിക്കുന്നത്. ഇതൊക്കെയും കൃഷിയല്ലേഅപ്പോൾ നമ്മൾ ശരിക്കും മടിയരാണോ?
            ഒന്നാലോചിച്ചാൽ റബ്ബറും തെങ്ങും തേയിലയുമെല്ലാം കൃഷി തന്നെ. എന്നാൽ ഒന്നുകൂടി നന്നായി ആലോചിച്ചാലോ ? അതിൽ അല്പം മടിയുള്ളതായി കാണാം. എല്ലാ വർഷവും വിളവിറക്കേണ്ട നെല്ല്, എള്ള്, പച്ചക്കറികൾ തുടങ്ങിയവയുടെ കൃഷി നമ്മൾ ഉപേക്ഷിച്ചു. പകരം ദീർഘകാലത്തേക്ക് വിളവ് തരുന്ന തെങ്ങ്, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ  കൃഷി ചെയ്തുതുടങ്ങി. നമുക്ക് വിശപ്പടക്കാനുള്ളതൊന്നും നമ്മൾ ഉല്പാദിപ്പിക്കാതായി. വിദേശങ്ങളിൽ നല്ല വില ലഭിക്കുന്ന നാണ്യവിളകൾ മാത്രം നമ്മുടെ കാർഷികോല്പന്നമായി. നമ്മുടെ നെല്ലറകൾ തരിശിടങ്ങളായി. ആവർത്തനകൃഷി ചെയ്യേണ്ടയിനങ്ങൾ ഒഴിവാക്കിയത് കാരണം വിളവെടുക്കാൻ മാത്രം കഷ്ടപ്പെട്ടാൽ മതിയെന്നായി( അരി തെലുങ്കനും പച്ചക്കറി (വിഷം ചേർന്നതാണെങ്കിലും) തമിഴനും തരുന്ന കാലത്തോളം).
            അധ്വാനശേഷി ഉപയോഗിക്കേണ്ടിവരുന്ന മറ്റൊരു പ്രധാന തൊഴിലിടം വ്യവസായശാലകളാണ്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന കായികാധ്വാനം ആവശ്യമായ ഫാക്ടറികൾ രാജ്യത്ത് ധാരാളമുണ്ടെങ്കിലും നമ്മൾ ഇത്തരം സംരഭങ്ങളിൽ താത്പര്യം കാണിക്കാറില്ല. ഇവിടെയും നമ്മൾ അലസരാണെന്നതിന്റെ ലക്ഷണം കാണിക്കുന്നുണ്ട്വലിയ പണിശാലകൾ ഒഴിവാക്കി ഇൻഫർമേഷൻ ടെക്നോളജി, ബാങ്കിംഗ് പോലെയുള്ള സേവനമേഖലകൾ നമുക്ക് താത്പര്യമുള്ള തൊഴിലിടങ്ങളാകുന്നു. ഭൂമി(വസ്തു) വാങ്ങപ്പെടാനും വിൽക്കപ്പെടാനുമുള്ള ഒരു വസ്തു മാത്രമായി മാറുമ്പോൾ റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രധാന വാണിജ്യമേഖലയായി മാറുന്നു.  അതായത് കായികാധ്വാനം കൂടുതലായി വേണ്ടിവരുന്ന പ്രാഥമിക, ദ്വിതീയ മേഖലകൾക്ക് പകരം ത്രിതീയമേഖലയെന്ന് പറയാവുന്ന സേവനമേഖലക്ക് പ്രാമുഖ്യം നൽകുന്നത് മടിയുടെ മറ്റൊരു ലക്ഷണമല്ലേയെന്നൊരു സംശയമുണ്ടാവുന്നത് സ്വാഭാവികംഅപ്പോളൊരു ചോദ്യം ചോദിക്കാമല്ലോ. നമ്മൾ എങ്ങനെ മടിയരായി?
            അതിനുത്തരം കിട്ടണമെങ്കിൽ കേരളത്തിനപ്പുറത്തേക്ക് നോക്കണം. ചില സ്ഥലങ്ങളിൽ കടുത്ത ചൂട്, ചിലയിടങ്ങളിൽ കൊടും തണുപ്പ്, ചില സ്ഥലങ്ങൾ മഞ്ഞ് മൂടിക്കിടക്കുമ്പോൾ മറ്റ് ചില സ്ഥലങ്ങൾ മരുഭൂമിമാത്രം,  കുടിവെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിടങ്ങൾ, വരൾച്ചയിൽ കരിയുന്ന കൃഷിഭൂമികൾ,  ചില സ്ഥലത്ത് വെള്ളപ്പൊക്കം, രക്ഷയ്ക്കായുള്ള പലായനങ്ങൾ. ഇത്തരം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നമ്മൾ കേരളീയർക്ക് പരിചിതമല്ലശൈത്യത്തിന്റെയും വേനലിന്റെയും വരൾച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും  അങ്ങേയറ്റം (extreme) നമ്മൾ അറിയാറില്ല. ഇവിടെ സഹ്യനിപ്പുറം അറബിക്കടലിനിക്കരെ ഉള്ള സുഖശീതളിമയാർന്ന കാലാവസ്ഥയാണ് നമ്മൾ മലയാളികളെ അലസരാക്കിയതെന്ന് പറയുന്നതാണ് ശരി. മറ്റ് സ്ഥലങ്ങളിലെ ജനങ്ങൾക്ക് പ്രകൃതിയിൽ നിന്നേൽക്കുന്ന ക്ഷതങ്ങളുടെ യാതനകൾ നമുക്ക് അനുഭവിക്കേണ്ടി വരാത്തതാണ് നമ്മൾ കുറച്ച് അലസരായി മാറിയതിന് കാരണമെന്ന് കാണാം. അതായത് ഒരുഎയർകണ്ടീഷൻഡ്മുറിയിലിരിക്കുമ്പോളുള്ള ഒരു ആലസ്യം. നമ്മൾ മടിയരായതല്ല, സുന്ദരമായ പ്രകൃതിയിലെ സുഖകരമായ കാലാവസ്ഥ നമ്മളെ മടിയരാക്കിയതാണ്.
            ആലസ്യം എത്ര നാൾ നമുക്ക് തുടരാനാവും എന്നറിയില്ല. പച്ചപ്പെല്ലാം മറഞ്ഞുകൊണ്ടിരിക്കുന്നു. മിടുക്കരായവർ കുന്നുകളെയാകെ തീരത്തേക്ക് കയറ്റിയയക്കുന്നു. ഭൂമി അതിന്റെ സ്വാഭാവിക അവസ്ഥയിൽ നിന്ന് മാറി കല്ലുവെട്ടാംകുഴികളും ചെളിമണ്ണെടുത്ത ഗർത്തങ്ങളും ആയി പരിവർത്തനം ചെയ്യുന്നു. നമ്മളാകട്ടെഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തിപാടിയിരിക്കുന്നു.


(ഓഫീസിലെ ഉച്ചയൂൺചർച്ചയ്ക്കിടെ സഹപ്രവർത്തകനായ ദിലീബ് സാറാണ് നമ്മൾ മടിയരായതിന്റെ കാരണം അവതരിപ്പിച്ചത്.  അതെല്ലാവരും അറിയട്ടെ എന്ന് കരുതിയാണ്  ഇവിടെ കുറിച്ചത്.)

Tuesday, July 16, 2013

വാസ്തുശാസ്ത്രപ്രകാരം വാതിലടയ്ക്കാം.

നോരമയിൽ വാസ്തുശാസ്ത്രം കൈകാര്യം ചെയ്യുന്ന മനോജ്.എസ്.നായർ എഴുതിയിരിക്കുന്നത് ഇങ്ങനെ. “വാതിലിന്റെ സ്ഥാനം മാറ്റുമ്പോൾ നേരത്തെ വാതിൽ നിർദ്ദേശിച്ചയിടം ഭിത്തി കെട്ടി അടയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നത് മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ ഭാഗത്ത് ഒരു ഓപ്പണിംഗ് ആവശ്യമാണ്. ഇതിന് ജനലാണ് ഉത്തമം. ഇത് സുതാര്യമായ മാധ്യമം ആവണം. ഫിലിം ഒട്ടിച്ച ഗ്ലാസ് ഉപയോഗിക്കാം. ജനൽ തുറന്നിടണമെന്നില്ലാത്തതിനാൽ സ്വകാര്യതയെ ബാധിക്കുന്ന പ്രശ്നവുമില്ല.” (അദ്ദേഹത്തിന്റെ ഉപദേശം പൂർണമായി വായിക്കാൻ ഇവിടെ click ചെയ്യുക)

വാസ്തുശാസ്ത്രം ശാസ്ത്രമെന്നും ശാസ്ത്രീയമെന്നും വാദിക്കുന്നവർ ഇത് മനസ്സിരുത്തി വായിച്ചുനോക്കുക. വാതിലിന്റെ സ്ഥാനം വേണമെങ്കിൽ മാറ്റാം. പക്ഷെ അവിടം ഭിത്തി കെട്ടി അടയ്ക്കരുതെന്ന് മാത്രം. പകരം ജനാലയാവാം. ജനാല തുറന്നിടണമെന്നില്ല. ഗ്ലാസ് ആവാം. അതിൽ ഫിലിം ഒട്ടിക്കുകയുമാവാം.  അപ്പോൾ ഭിത്തി കെട്ടി അടച്ചതിന് തുല്യമാവുകയില്ലേ എന്ന് ചോദിക്കരുത്. ഇത് ശാസ്ത്രമാണ്. പുരാണഗ്രന്ഥങ്ങളിൽ എഴുതിവച്ചിരിക്കുന്നതാണ്. ചോദ്യം ചെയ്യരുത്. ജനാല വായുവും വെളിച്ചവും കടക്കാനാണ്. ഗ്ലാസുമിട്ട് ഫിലിമും ഒട്ടിച്ചാൽ പിന്നെ വാതിലിന്റെയും ജനലിന്റെയും യാതൊരു ഗുണവുമില്ല എന്ന് വാസ്തുവിദഗ്ദ്ധർക്കൊഴികെ എല്ലാവർക്കുമറിയാം. അപ്പോൾ ഇതാണ് വാസ്തുശാസ്ത്രം. ഇതിലെന്ത് ശാസ്ത്രീയതയാണുള്ളത്.  ഈ മനുഷ്യാലയ ചന്ദ്രികയിലൊക്കെ എവിടെയാണാവോ ഗ്ലാസിനെപ്പറ്റിയും സൺഫിലിമിനെപ്പറ്റിയുമൊക്കെ പറയുന്നത്. ഈ വിഡ്ഡിത്തങ്ങൾ വിളമ്പുന്നത് സാധാരണക്കാരാരുമല്ല. സർക്കാർ ചെലവിൽ അന്ധവിശ്വാസം മൊത്തമായി പഠിപ്പിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ കൺസൾട്ടന്റ് എൻ‌ജിനീയർ (?) ആണത്രെ.

Friday, May 3, 2013

കഴിഞ്ഞ വർഷം അക്ഷയ ത്രിതീ‍യയിൽ സ്വർണം വാങ്ങിയവർക്കുണ്ടായ ഫലം

            അക്ഷയ ത്രിതീയ വളർന്നു വളർന്ന് ഇന്ത്യയ്ക്ക് പുറത്തേക്ക് കൂടി വളർന്നിരിക്കുന്ന കാലമാണിത്. അറബിനാടുകളിലെ ജൂവലറികൾ അക്ഷയത്രിതീയയ്ക്കായി ഒരുങ്ങിക്കഴിഞ്ഞുവെന്ന് പത്രവാർത്ത കണ്ടു. അവിടെയും പറ്റിക്കപ്പെടുവാനായി നമ്മൾ ഭാരതീയർ കാത്തുനിൽക്കുകയാണല്ലോ (പറ്റിക്കുന്നതും നമ്മൾ തന്നെ). ഇത്തവണ മെയ് 12 ന്  വരാനിരിക്കുന്ന അക്ഷയത്രിതീയയെപ്പറ്റിയുള്ള പരസ്യങ്ങൾ തുടങ്ങിക്കഴിഞ്ഞു. മുൻ‌കൂർ ബുക്കിംഗും ആരംഭിച്ചുകഴിഞ്ഞു. ചില ജുവലറികളിൽ അക്ഷയത്രിതീയ ദിനത്തിലെ തിരക്ക് കാരണം ത്രിതീയ അടുത്ത ദിവസത്തേക്ക് കൂടി നീട്ടാറുണ്ട്. മുൻ‌കൂർ ബുക്ക് ചെയ്യുന്നവർക്കും അടുത്ത ദിവസം വാങ്ങുന്നവർക്കും അക്ഷയത്രിതീയ ദിനത്തിൽ വാങ്ങിയാൽ കിട്ടുമെന്ന് കരുതുന്ന എല്ലാ നല്ലകാര്യങ്ങളും സ്വർണക്കട മുതലാളി നൽകുമായിരിക്കും.              
                     കഴിഞ്ഞ വർഷം അക്ഷയത്രിതീയ നാളിൽ സ്വർണം വാങ്ങിയവരുടെ അവസ്ഥ ഒന്ന് നോക്കുന്നത് നന്നായിരിക്കും. വാങ്ങിയവർ ഒന്നാലോചിച്ചു നോക്കണേ കഴിഞ്ഞ ഒരു വർഷം ചീത്ത കാര്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ലേയെന്ന്. വാങ്ങാത്തവരും ആലോചിക്കുക. അന്ന് സ്വർണം വാങ്ങാതെ തന്നെ നല്ല കാര്യങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ.   സ്വർണം വാങ്ങിയവർക്ക് നല്ല കാര്യങ്ങൾ ഉണ്ടായവരും കാണും ചീത്തകാര്യങ്ങൾ ഉണ്ടായവരും കാണും. ഇതെല്ലാമെന്തിന് അക്ഷയത്രിതീയയുടെയും സ്വർണത്തിന്റെയും പുറത്ത് വച്ച് കെട്ടുന്നു. കഴിഞ്ഞ അക്ഷയത്രിതീയയിൽ സ്വർണം വാങ്ങിയവർക്ക് നല്ലകാലം ഉണ്ടായാലും ഇല്ലെങ്കിലും ഒരു ചീത്ത കാര്യം ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പ്. 2012 ലെ അക്ഷയത്രിതീയ ദിവസം, അതായത് 2012 ഏപ്രിൽ 24, സ്വർണത്തിന്റെ വില കേരളത്തിൽ പവന് 21440 രൂപ ആയിരുന്നു. ഇന്ന് (2013 മെയ് 03) സ്വർണവില പവന് 20440 രൂപ. അതായത് പവന് കൃത്യം ആയിരം രൂപാ കുറവ്. പത്ത് പവൻ വാങ്ങിയയാൾക്ക് 10000 രൂപാ കുറവ്. അക്ഷയത്രിതീയ കഴിഞ്ഞ് ഉടൻ വരുന്ന കല്യാണങ്ങൾക്കായി മിക്കവരും അക്ഷയത്രിതീയ ദിവസം തന്നെ സ്വർണം വാങ്ങാറുണ്ട്. വെറുതെ കിട്ടുന്ന ഐശ്വര്യം എന്തിന് വേണ്ടയെന്ന് വെക്കണം എന്ന ചിന്താഗതി. വിവാഹത്തിനും മറ്റുമായി 100 പവൻ സ്വർണം വാങ്ങിയവർക്ക് ഇന്നത്തെ വില അനുസരിച്ച് ഒരു ലക്ഷം രൂപാ കുറവ്.  ഇനി പറയുക കഴിഞ്ഞ അക്ഷയത്രിതീയ ദിവസം സ്വർണം വാങ്ങിയവർക്ക് കുറഞ്ഞപക്ഷം ഒരു മോശം കാര്യമെങ്കിലും ഉണ്ടായിട്ടില്ലേ.
                        അക്ഷയ ത്രിതീയ ദിവസം സ്വർണം വാങ്ങുന്നവർക്കാണ് ഗുണമെന്നാണ് പറയുന്നത്. വാങ്ങിയില്ലെങ്കിൽ ഗുണവും ദോഷവും ഉണ്ടാവില്ലായിരിക്കാം. അപ്പോൾ സ്വർണം വിറ്റാലോ? ദോഷം ഉറപ്പ്. നാട്ടുകാർക്ക് മുഴുവനും നല്ലത് വരുത്താനായി തനിക്കുണ്ടാകുന്ന ദുഷ്ഫലങ്ങൾ മുഴുവൻ അവഗണിച്ച് ഇക്കണ്ട സ്വർണം മുഴുവൻ വിറ്റുകളയുന്ന സ്വർണക്കടമുതലാളിമാരെ  നമ്മൾ എത്ര ബഹുമാനത്തോടെയാണ് കാണേണ്ടത്. അവരാകട്ടെ ഓരോവർഷവും പുതിയ പുതിയ ഷോറൂമുകൾ തുറക്കുകയും ചെയ്യുന്നു. ചിലർ മറഡോണയെ കൊണ്ടുവരുന്നു. മറ്റുചിലർ ഹെലികോപ്റ്റർ വാങ്ങുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും അക്ഷയത്രിതീയയിൽ സ്വർണം വിറ്റതുകാരണം  ബിസിനസ് നഷ്ടത്തിലായിരിക്കാനാണ് സാധ്യത. ഏതായാലും എല്ലാവർക്കും അക്ഷയത്രിതീയ (വിഡ്ഡി)ദിനാശംസകൾ.                                 

Thursday, March 28, 2013

വാസ്തുവിദ്യയിൽ സ്ക്രീ‍ൻ സേവറിന്റെ ഉപയോഗം


ന്നുവന്ന് ജ്യോതിഷമെന്നും വാസ്തുവെന്നും പറഞ്ഞ് ആർക്കും എന്തും പറയാമെന്നായിരിക്കുന്നു. അതൊന്നും ചോദ്യം ചെയ്യാനാവില്ലല്ലോ. പേരിന്റെ കൂടെ പ്രൊഫസറെന്നോ ഡോക്ടറെന്നോ ചേർത്താ‍ൽ ആളെ പറ്റിക്കാനുള്ള ലൈസൻസ് ആയെന്ന മട്ടിലാണ് എഴുത്തും നടപ്പുമെല്ലാം. (അതൊക്കെ എവിടെ നിന്ന് ഒപ്പിച്ചതാണെന്നാരറിയുന്നു?).  എല്ലാം വളരെ ആധികാരികമായാണ് ഇത്തരക്കാർ പറയുക. യാതൊരു സംശയവും ഉണ്ടാവില്ല.
        മനോരമ ഓൺലൈനിൽ എഴുതിയിരിക്കുന്നത് ചിരിക്കാൻ വകനൽകുന്നതാണ്. ആളിപ്പോൾ വീട് വിട്ട് ഓഫീസിലേക്ക് ചേക്കേറിയോ എന്നാണ് സംശയം. ഡോ.പി.ബി.രാജേഷ് എന്ന വിദഗ്ദ്ധൻ പറയുന്നത് വീട്ടിലും ഓഫീസിലും ഭാഗ്യം ഉണ്ടാകാനുള്ള എളുപ്പവഴി അക്വേറിയം വയ്ക്കുക എന്നതാണ്. (സാധാരണയായി വാസ്തുക്കാർ പറയുന്നത് വീട്ടിൽ അക്വേറിയം വയ്ക്കരുതെന്നാണ്. ചൈനീസ് വാസ്തുശാസ്ത്രപ്രകാരമാണ് വീട്ടിൽ അക്വേറിയവും മുളച്ചെടികളും വയ്ക്കുന്നത്). വെറുതെ ഏതെങ്കിലും മീൻ പിടിച്ചിട്ടാലൊന്നും ഗുണമില്ല. എട്ട് സ്വർണമീനുകളും ഒരു കറുത്ത മീനും വേണമത്രെ. ആർക്കെങ്കിലും വരാൻ പോകുന്ന ദോഷങ്ങൾ മീൻ ഏറ്റുവാങ്ങി ചാകും. മീൻ ചത്താലുടൻ പുതിയ മീനിനെ ഇട്ട് എണ്ണം ഒൻപതാക്കാൻ മറക്കരുത്. (ഇതേത് മനുഷ്യാലയ ചന്ദ്രികയാണാവോ ഉള്ളത്). തമാശ ഇതല്ല, അക്വേറിയം വയ്ക്കാൻ സാധ്യമാവാത്തവർക്ക് അക്വേറിയത്തിന്റെ ചിത്രം വയ്ക്കുകയോ കമ്പ്യൂട്ടറിൽ അക്വേറിയത്തിന്റെ സ്ക്രീൻ സേവർ ഇടുകയോ ചെയ്താലും ഫലം ഉണ്ടാവുമത്രെ(ചേന്നാസ് നമ്പൂതിരിയുടെ കാലത്തൊക്കെ കമ്പ്യൂട്ടർ? ഉണ്ടായിരിന്നിരിക്കും, അല്ലെങ്കിൽ ദിവ്യദൃഷ്ടി).
        ‘ഡോക്ട’റുടെ തന്നെ മറ്റൊരു ലേഖനം ഓഫീസിൽ എങ്ങോട്ട് തിരിഞ്ഞിരിക്കണം എന്നതിനെപ്പറ്റിയാണ്. ബിസിനസ് കാരനോ മാനേജരോ വടക്കോട്ട് നോക്കിയിരിക്കണമത്രെ. കുബേരന്റെ ദിക്ക് വടക്കാണത്രെ. അതിനാൽ വടക്കോട്ട് നോക്കിയിരുന്നാലേ കുബേരനാവുകയുള്ളൂ. (കരുനാഗപ്പള്ളിയിലെ ഒരു വലിയ തുണിക്കട. മാനേജർ വടക്കോട്ട് നോക്കിയിരിക്കും. അടുത്തിടെ ഒരു തീപിടിത്തത്തിൽ നല്ലൊരു ഭാഗം കത്തിപ്പോയി. ഒരുപക്ഷേ അഗ്നിദേവനും വടക്കായിരിക്കും ഇരിക്കുന്നത്.) തെക്കോട്ടും പടിഞ്ഞാറോട്ടും ഒരു കാരണവശാലും നോക്കിയിരിക്കരുതത്രെ. കേരളത്തിലെ ദേശീയപാത മിക്കവാറും തെക്ക് – വടക്കായാണ് കിടക്കുന്നത്. ദേശീയപാതയ്ക്കിരുവശവുമായി പതിറ്റാണ്ടുകളായി വ്യാപാരം നടത്തുന്നവർ കൂടുതലും റോഡിന് അഭിമുഖമായാണ് ഇരിക്കുന്നത്. അതായത് ഒന്നുകിൽ കിഴക്കോട്ട് അല്ലെങ്കിൽ പടിഞ്ഞാറോട്ട്. കാലങ്ങളായി അവരൊക്കെയും ജീവിച്ചു പോകുന്നുണ്ട്.  ലേഖനത്തിനൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ എല്ലാ വശങ്ങളിലേക്കും തിരിഞ്ഞിരുന്ന് ജോലിചെയ്യുന്നവരെയാണ് കാണിച്ചിരിക്കുന്നത്. അപ്പോൾ ആ ഓഫീസിന്റെ അവസ്ഥ എന്തായിരിക്കുമെന്നാണ് ‘ഡോക്ടർ’ കരുതുന്നത്. ആ ലേഖനത്തിൽ തന്നെ മറ്റൊരിടത്ത് വടക്ക് കിഴക്കോട്ട് ഇരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് പറഞ്ഞിരിക്കുന്നു.  ഓരോ ഇഞ്ച് സ്ഥലവും ഉപയോഗിക്കുന്ന ഈ കാലത്ത് വടക്ക് കിഴക്കോട്ടിരിക്കുവാൻ ഓഫീസ് കെട്ടിടം വടക്ക് കിഴക്കോട്ട് തിരിഞ്ഞ് നിൽക്കുന്ന തരത്തിൽ പണിയേണ്ടി വരുമല്ലോ. സർക്കാരാപ്പീസൊക്കെ പൊളിച്ചു പണിയാനുള്ള കാലമായെന്നു തോന്നുന്നു.
        ഇതൊക്കെ എവിടെനിന്ന് കണ്ടെത്തുന്നതാണാവോ. കയ്യിലിരിക്കുന്ന കാശും കൊടുത്ത് എന്ത് മണ്ടത്തരവും കേട്ട് അതുപോലെ ചെയ്യാൻ ആളിരിക്കുമ്പോൾ പറയുന്നതിലെന്തിന് കുറവ് വരുത്തണം. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന മട്ടിൽ പറയാൻ നാണമില്ലല്ലോ എന്നതാണ് അത്ഭുതം.

Wednesday, November 28, 2012

സച്ചിനൊപ്പം ആരെല്ലാമാണ് വിരമിക്കുന്നത് ?


സച്ചിൻ  തെണ്ടുൽകർ ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന് പറയുന്നത് കേൾക്കാൻ തുടങ്ങിയിട്ട് എട്ട് വർഷങ്ങളെങ്കിലും ആയിട്ടുണ്ടാവും. ടെന്നീസ് എൽബോ എന്ന് നമ്മളൊക്കെ ആദ്യമായി കേട്ടത് 2004 ൽ ആവണം. അതിനു ശേഷവും എത്ര വിലോഭനീയ സെഞ്ച്വറികൾ, അവിസ്മരണീയ പ്രകടനങ്ങൾ …“ഞാൻ ദൈവത്തെ കണ്ടു, അദ്ദേഹം നാലാം നമ്പരായി ഇന്ത്യൻ ടീമിൽ ബാറ്റ് ചെയ്യുന്നു” എന്ന് മാത്യു ഹെയ്ഡൻ പറഞ്ഞതും “സച്ചിൻ 21 വർഷം ഇന്ത്യയെ ചുമലിലേറ്റി, ഇത് അദ്ദേഹത്തെ ചുമലിലേറ്റാൻ കിട്ടിയ അവസരമാണ്” എന്ന് ലോകകപ്പ് ജയിച്ച ശേഷം വിരാട് കോഹ്‌ലി പറഞ്ഞതുമെല്ലാം ആരാധകരെ എന്നെന്നും   ഉന്മാദികളാക്കിയേക്കാം.    പക്ഷെ എത്ര വലിയ മഹാരഥൻ ആണെങ്കിലും ഒരുനാൾ ക്രീസ് വിട്ട് തിരിഞ്ഞ് നടക്കേണ്ടിവരും.   
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതല്ലേ നല്ലതെന്ന് ചിലർ ചോദിക്കും. ആയിരിക്കാം..അല്ലായിരിക്കാം.. അതൊക്കെ ഓരോരുത്തരുടെയും കാഴ്ചയുടെയും കാഴ്ചപ്പാടിന്റെയും ഏറ്റക്കുറച്ചിലുകൾക്കും വ്യതിയാനങ്ങൾക്കും അനുസൃതമായി മാറിവരാം. പെട്ടെന്നൊരുനാൾ എഴുത്ത് നിർത്തി മൌനത്തിന്റെ വാത്മീകത്തിൽ ഒളിച്ചവർ എത്ര പേരുണ്ടാവാം. എൻ.എസ്.മാധവനെപ്പോലെ, എം.സുകുമാരനെപ്പോലെ രണ്ടാം വരവ് പഴയതിലും മികച്ചതാക്കിയവർ എത്രയുണ്ടാവാം.
പക്ഷെ ഓരോ നിമിഷവും ഉണർവ് ആവശ്യപ്പെടുന്ന കായികമത്സരങ്ങളിൽ ഒരു തിരിച്ചുവരവ് അചിന്തനീയമായതിനാൽ ഓരോ കളിക്കാരനും ടീമിൽ നിന്ന് പുറത്താകാതെ നിൽക്കാൻ പരമാവധി  ശ്രമിക്കുന്നുവെന്നത് ഒരു തെറ്റായി കാണാനാവില്ല. രാജ്യത്തിന്റെയും ടീമിന്റെയും ഉത്തമ താത്പര്യം നോക്കി സെലക്ടർമാർ തീരുമാനിക്കേണ്ട കാര്യമാണത്. പഴയകാല പെരുമയുടെ പേരിൽ അതിലും മികച്ചവർക്ക് ഇടം നൽകാതെ ടീമിൽ കടിച്ചുതൂങ്ങിക്കിടക്കുവാൻ അവസരം നൽകാതിരിക്കുകയാണ് വേണ്ടത്.
നമുക്ക് സച്ചിനിലേക്ക് തിരിച്ചുവരാം. സച്ചിൻ വിരമിക്കണമെന്ന് ഇപ്പോൾ മുറവിളി ഉയരുന്നതിന് കാരണം കഴിഞ്ഞ പത്ത് ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് മികച്ച ഒരു സ്കോർ പോലും കണ്ടെത്താനായില്ലെന്നതിനാലാണ്.   2012 ജനുവരി 13ന് ശേഷം സച്ചിൻ കളിച്ച മത്സരങ്ങൾ ഇവയാണ്.  ആസ്ട്രേലിയക്കെതിരെയുള്ള രണ്ട് മത്സരങ്ങൾ, ന്യൂസിലണ്ടിനെതിരെയുള്ള രണ്ട് മത്സരങ്ങൾ, ഇപ്പോൾ ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സരങ്ങൾ. ഓരോ ഇന്നിംഗ്സുകളിലെയും സ്കോർ ഇപ്രകാരമാണ് – 15,8,25,13,19,17,27,13,8,8. തന്റെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറി 2012 മാർച്ചിൽ പൂർത്തിയാക്കിയതിന് ശേഷം ഇതുവരെ മൂന്നക്കം കാണാനായിട്ടില്ല. അവസാനം കളിച്ച ഏകദിനമത്സരത്തിൽ (18/03/2012)  പാകിസ്ഥാനെതിരെ 52 റൺസ് നേടിയിരുന്നു. അവസാന ടെസ്റ്റ് സെഞ്ച്വറി രേഖപ്പെടുത്തിയത് 15 കളികൾക്ക് മുൻപ്.
ഇത് സച്ചിന്റെ സ്ഥിതിവിവരക്കണക്കുകൾ. ഒരാളെ പഴി പറയുമ്പോൾ മറ്റുള്ളവരുടെ മേന്മകൂടി പരിശോധിക്കണമല്ലോ. ആദ്യമായി ക്യാപ്റ്റൻ എം.എസ്. ധോണിയുടെ കാര്യമെടുക്കാം. മേല്പറഞ്ഞ കളികളിൽ ക്യാപ്റ്റന്റെ കളി ഇപ്രകാരമാണ് – 12,2,73,62,48*,5,29,6. അവസാന സെഞ്ച്വറി ഒരുവർഷം മുൻപായിരുന്നു. 2010 ഫെബ്രുവരിക്ക് ശേഷം കളിച്ച 29 കളികളിൽ നിന്നായി ഒരു സെഞ്ച്വറി മാത്രമാണ് ധോണിക്ക് നേടാനായത്. കരിയർ ബാറ്റിംഗ് ശരാശരി 37.69. സച്ചിന്റെ ബാറ്റിംഗ് ശരാശരി 54.6 ആണെന്നോർക്കണം.
ഇനി 100 ടെസ്റ്റ് കളിച്ചിട്ടുള്ള, രണ്ട് ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുള്ള വീരേന്ദർ സേവാഗിന്റ്റെ സമീപകാലപ്രകടനങ്ങളുടെ കണക്ക് നോക്കാം. 2012ൽ ഇങ്ങനെ- 0,10,18,62,47,43,38,117,25,30,9. അവസാന സെഞ്ച്വറി ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ നിന്ന്. 2010 നവംബറിന് ശേഷമുള്ള 18 മത്സരങ്ങളിലെ ഏക സെഞ്ച്വറി. ബാറ്റിംഗ് ശരാശരി – 50.51.
ഗൌതം ഗംഭീർ 2010 ജനുവരിക്ക് ശേഷം നടന്ന 24 കളികളിലും മൂന്നക്കം കടന്നില്ല. 2012ലെ സ്കോർ ഇങ്ങനെ രേഖപ്പെടുത്താം. 31,14,34,3,22,2,34,45,4,65. കരിയർ ബാറ്റിംഗ് ശരാശരി 44.13.
അർബുദത്തെ അതിജീവിച്ച് കടന്നുവന്ന യുവരാജ്സിംഗ് 2012ൽ കളിച്ച രണ്ട് കളികളിലെ മൂന്ന് ഇന്നിംഗ്സുകളിൽ നിന്നായി 74,0,8 എന്നീ സ്കോർ നേടി. യുവരാജിന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി 2007 ഡിസംബറിൽ പാകിസ്ഥാനെതിരെ ആയിരുന്നു. അതിനുശേഷം 19 കളികൾ കളിച്ചു. ശരാശരി -34.38.
ഇനി ടീമിൽ ബാക്കിയുള്ള പ്രധാന ബാറ്റ്സ്മാന്മാർ യുവതാരങ്ങളായ വിരാട് കോഹ്‌ലി, സുരേഷ് റെയ്ന, ചേതേശ്വർ പൂജാര എന്നിവരാണ്. അവരാകട്ടെ ഇതുവരെ 1000 റൺസ് തികച്ചവരല്ല. കോഹ്‌ലി 12 മത്സരങ്ങളിലെ 22 ഇന്നിംഗ്സുകളിൽ നിന്നായി 38.1 ശരാശരിയിൽ രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ 762 റൺസ് നേടിയിട്ടുണ്ട്. റെയ്ന കളിച്ചത് 17 മത്സരങ്ങൾ, 29 ഇന്നിംഗ്സുകൾ, നേടിയത് 768 റണ്ണുകൾ, ഒരു സെഞ്ച്വറി, ശരാശരി- 28.44. ആദ്യ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ നിന്ന് ഏക സെഞ്ച്വറി. ശേഷം രണ്ടക്കത്തിനപ്പുറമെത്താതെ 16 കളികൾ. പിന്നെ പുത്തൻ താരോദയമായ പൂജാര. കളിച്ച് ഏഴ് മത്സരങ്ങളിലെ 12 ഇന്നിംഗ്സുകളിൽ നിന്നായി 711 റണ്ണുകൾ. അവസാനം കളിച്ച നാലിൽ മൂന്നിലും സെഞ്ച്വറി.
2012ൽ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ ടെസ്റ്റിൽ നേടിയത് 6 സെഞ്ച്വറികൾ മാത്രം. അവയിൽ മൂന്ന് പൂജാരയും രണ്ട് കോഹ്‌ലിയും ഒന്ന് സേവാഗും സ്വന്തം പേരിൽ ചേർത്തു.
1989ൽ തുടങ്ങിയ കളി സച്ചിൻ ഈ മുപ്പത്തിയൊൻപതാം വയസ്സിലും തുടരുന്നുവെന്നത് ഭാഗ്യത്തിന്റെയോ ആകസ്മികതയുടെയോ പുറത്തല്ല, ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശത്തിന്റെയും അർപ്പണത്തിന്റെയും പരിശീലനത്തിന്റെയും പിൻബലത്തിലാണ്. ഏകദിനക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി സച്ചിൻ നേടിയിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടേയുള്ളൂ. ട്വന്റി-ട്വന്റിയിൽ സെഞ്ച്വറി നേടാൻ എത്ര താരങ്ങൾക്കായിട്ടുണ്ട്. സച്ചിൻ അതും നേടി- ഇന്ത്യൻ പ്രീമിയർ ലീഗിൽ. ഇതൊക്കെയും വിരമിക്കണമെന്ന ആവശ്യം കേട്ടുതുടങ്ങിയതിന് ശേഷം.
സച്ചിൻ മാച്ച് വിന്നറല്ല എന്നത് മറ്റൊരു പരാതി. സച്ചിൻ നേടിയ 49 ഏകദിന സെഞ്ച്വറികളിൽ 34 എണ്ണത്തിൽ ഇന്ത്യ വിജയിച്ചു. 2010ൽ ആസ്ട്രേലിയക്കെതിരെ നടന്ന അഞ്ചാം ഏകദിനത്തിൽ സച്ചിൻ 141 പന്തിൽ 175 റൺസ് നേടിയിട്ടും ഇന്ത്യക്ക് ജയിക്കാനായില്ലെങ്കിൽ അത് ആരുടെ പുറത്ത് ചാരേണ്ടുന്ന കുറ്റമാണ്?
ചലച്ചിത്രരംഗത്ത് നിന്ന് പുറത്തായാലും ഒരു നടന് സ്വന്തമായി സിനിമ നിർമ്മിച്ച് നായകനായി അഭിനയിക്കാനാവും (പടം കാണണോയെന്ന് ജനം തീരുമാനിക്കും). പത്രാധിപർ തള്ളിക്കളഞ്ഞ കൃതികൾ സ്വന്തമായി പ്രസിദ്ധീകരിക്കാൻ എഴുത്തുകാരനാവും(വായിക്കണമോയെന്ന് വായനക്കാർ തീരുമാനിക്കും). സ്പോർട്സിൽ അതാവില്ല. കായികരംഗത്തെ നേട്ടങ്ങൾ ആപേക്ഷികമായല്ല, കൃത്യമായ കണക്കുകളാൽ രേഖപ്പെടുത്താനാവുന്നതാണ്. സാങ്കേതികമായി അതീവസൂക്ഷ്മതയോടെ തയ്യാറാക്കുന്ന റാ‍ങ്ക് പട്ടികകൾക്ക് കള്ളം പറയാനാവില്ലല്ലോ. നിലവിലെ ഐ.സി.സി. ടെസ്റ്റ് റാങ്കിംഗ് പ്രകാരം ഏറ്റവും മുകളിലുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ  18 ആം റാങ്കിലുള്ള സച്ചിനാണ്. ആദ്യ ഇരുപതിലുള്ള ഏക ഇന്ത്യക്കാരൻ. തുടർന്ന് 21 ആമത് പൂജാര. സേവാഗ്-25, ഗംഭീർ-37, കോഹ്‌ലി-38, ധോണി-40. കഴിഞ്ഞ നാല് ടെസ്റ്റുകളിലെ മികച്ച പ്രകടനമാണ് പൂജാരയെ രണ്ടാമത്തെ ഇന്ത്യൻ കളിക്കാരനാക്കിയത്. മോശം പ്രകടനങ്ങൾ ഇതുപോലെ അതിവേഗം റാങ്കിംഗിൽ താഴേക്കുമെത്തിക്കും. ഇപ്പോഴും സച്ചിൻ ഒന്നാമത് തന്നെയാണ് എന്നതോർക്കുക. മുൻ‌നിര കളിക്കാരിലെ ഏറ്റവും മികച്ച കരിയർ ബാറ്റിംഗ് ശരാശരിയും മറ്റാർക്കുമല്ല.
ഇനി പറയുക, സച്ചിനൊപ്പം ആരൊക്കെ വിരമിക്കണമെന്ന്.
കാലത്തിന്റെ പോക്കിൽ സച്ചിൻ അടയാളപ്പെടുത്തിയ, ഇനിയൊരിക്കലും ആർക്കെങ്കിലും തകർക്കാനാവുമോയെന്ന് സംശയിക്കുന്ന റെക്കോർഡുകൾ തിരുത്തിയെഴുതപ്പെട്ടേക്കാം. സച്ചിന്റെ കരവിരുതാൽ നേടപ്പെട്ട കിരീടങ്ങളും  പരമ്പരകളും വിസ്മൃതിയിലായേക്കാം.
“താങ്കൾ ശ്വസിച്ച അതേ വായു ശ്വസിക്കുവാൻ അനുവദിച്ച താങ്കൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ തൊട്ട് നന്ദി പറയുന്നു” എന്ന് പറഞ്ഞത് ഷാരൂഖ് ഖാൻ ആണ്. ലതാമങ്കേഷ്കർ പറഞ്ഞത് “സച്ചിൻ എന്നെ അമ്മയെപ്പോലെ കരുതുന്നു, ഞാൻ അവന് വേണ്ടി മകനായിട്ടെന്നപോലെ പ്രാർത്ഥിക്കുന്നു” എന്നാണ്. “സച്ചിൻ എന്നും ശ്രദ്ധാകേന്ദ്രമായിരുന്നു. അതിൽ നിന്ന് പുറത്ത് വരാൻ അദ്ദേഹം ആഗ്രഹിച്ചില്ല. അദ്ദേഹം ആത്മാർപ്പണത്തോടെ ബാറ്റ് ചെയ്തു.  പഠിക്കേണ്ട വലിയ ഒരു പാഠമാണത്” എന്ന് പറഞ്ഞത് മാർട്ടിന നവരത്ത്ലോവയാണ്. യൂസഫലി കേച്ചേരി സച്ചിനെപ്പറ്റി എഴുതിയത് ഇങ്ങനെയാണ്.
“ചാരുകായിക കലാംഗന തൻ നെറ്റിത്തട്ടിൽ
ഭാരതം തൊടുവിച്ച ചാന്തുപൊട്ടത്രേ സച്ചിൻ”.
മറ്റെല്ലാം മറന്നാലും ഇതുപോലെ വിരുദ്ധമായ താത്പര്യങ്ങളെ സമ്മേളിപ്പിച്ച, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ, അപ്പൂപ്പനെന്നോ കൊച്ചുമക്കളെന്നോ വ്യത്യാസമില്ലാതെ വിജാതീയ വാസനകളെ ഒരേ ബിന്ദുവിൽ കേന്ദ്രീകരിപ്പിച്ച ഒരാളെന്ന നിലയ്ക്ക് സച്ചിൻ എന്നെന്നും ഓർമ്മിക്കപ്പെടുകതന്നെ ചെയ്യും.

സച്ചിനൊപ്പം ആരൊക്കെ വിരമിക്കണമെന്ന ചോദ്യത്തിന്  ഉത്തരം കിട്ടിയില്ല. നിങ്ങൾക്ക് ഉത്തരമുണ്ടോ?

Thursday, February 23, 2012

വാസ്തുവും ഫെങ് ഷ്വയിയും - വിരുദ്ധ വിശ്വാസങ്ങള്‍







(ഫെങ്  ഷ്വയി വിശ്വാസമനുസരിച്ചുള്ള ബുദ്ധ പ്രതിമകള്‍)

   ഫെങ് ഷ്വയി എന്ന ചൈനീസ് വാസ്തുശാസ്ത്രത്തിന്‍ ഭാ‍രതീയ-കേരളീയ വാസ്തുശാസ്ത്രത്തോടൊപ്പം കേരളത്തില്‍ വളരെയധികം പ്രചാരം നല്‍കുന്നതിന്‍ മലയാള മനോരമ മുന്‍പ് ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഫെങ് ഷ്വയി സംബന്ധമായ ധാരാ‍ളം ലേഖനങ്ങള്‍ മനോരമയുടെ ഓണലൈന്‍ എഡിഷനില്‍ ലഭ്യമായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണെന്നറിയില്ല മനോരമയും ഫെങ് ഷ്വയിയും തമ്മില്‍ തെറ്റിയിരിക്കുന്നു. ചൈനീസ് വാസ്തു ശാസ്ത്രം സംബന്ധിച്ച ലേഖനങ്ങളെല്ലാം തന്നെ മനോരമ ഓണ്‍ ലൈന്‍ എഡിഷനില്‍ നിന്ന് പിന്‍ വലിച്ചിരിക്കുന്നു. (തന്റെ വാസ്തുശാസ്ത്രം അനുസരിച്ചുള്ള വീടുകള്‍ക്കുള്ള  പ്ലാനുകളുടെ പുതിയ പുസ്തകം പ്രസിദ്ധീകരണത്തിന് നല്‍കണമെങ്കില്‍ ചൈനീസ് ശാസ്ത്രത്തെ ഉപേക്ഷിക്കണമെന്നെങ്ങാനും കാണിപ്പയ്യൂര്‍ നിബന്ധന വച്ചോയെന്ന് അറിഞ്ഞുകൂടാ)
       അതെന്തായാലും ഭാരതീയ വാസ്തുശാസ്ത്രവും ചൈനീസ് വാസ്തുശാസ്ത്രവും ഒന്നിച്ച് നോക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. അതിന്റെ തെളിവാണല്ലോ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇരിക്കുന്ന “ചിരിക്കുന്ന ബുദ്ധ”ന്റെ പ്രതിമയും “ഭാഗ്യമുള”യും അക്വേറിയവും മറ്റും. എന്നാല്‍ വാസ്തുശാസ്ത്രവും ഫെങ് ഷ്വയിയും തമ്മില്‍ കൊമ്പുകോര്‍ത്താല്‍ എന്ത് ചെയ്യും.
     “ÕÞØíÄáÖÞØídÄ¢ ¥ÈáØøß‚í Õà¿í ÎÈá×cÈá ÎÞdÄ¢ ÄÞÎØßAÞÈáU ØíÅÜÎÞÃí. ¥ÄáæµÞIí Õà¿ßÈáUßW Ëß×í¿ÞCí ÕÏíAáKÄßæÈ ÕÞØíÄá çdÉÞrÞÙßMßAáKßÜï. Õà¿ßÈáUßW 溿ߵZ ÕÏíAáKÄᢠ©JÎÎæÜïKá ÕÞØíÄá ÉùÏáKá. ÎàÈßæÈ Õ{VJÞX ÄÞWÉøcÎáUÕV ÎáxçJÞ ÉâçLÞGJßçÜÞ æºùßÏ µá{ÎáIÞAß Õ{VJáKÄá æµÞIá µáÝMÎßÜï.  മനോരമയിലെ വാസ്തു കണ്‍സള്‍ട്ടന്റ് ശ്രീ.മനോജ്.എസ്.നായരുടെ അഭിപ്രായമാണിത്


   (വിവിധ രീതിയില്‍ സജ്ജീകരിച്ച ഭാഗ്യമുളകള്‍) എന്നാല്‍ ഫെങ് ഷ്വയി അനുസരിച്ച് മുളയുടെ ബലം മനുഷ്യന്റെ നല്ല ആരോഗ്യത്തെ സൂചിപ്പിക്കുന്നു. അതിനാല്‍ ഭാഗ്യമുള വീട്ടിനുള്ളില്‍ വയ്ക്കുന്നത് വളരെ നല്ലതാണ്. പലനിറങ്ങളിലുള്ള ചെറിയ പാറക്കഷണങ്ങള്‍ക്കിടയില്‍ വച്ച്  നന്നായി അലങ്കരിച്ച മുള പുതിയ വീട്ടില്‍ താമസമാകുന്നവര്‍ക്ക് സമ്മാനമായി നല്‍കുക പതിവാണ്. വിവാഹസമ്മാനമായും ചൈനീസ് പുതുവര്‍ഷത്തിനും ഭാഗ്യമുള സമ്മാനമായി നല്‍കുന്നു.
(ഫെങ് ഷ്വയ് അക്വേറിയങ്ങള്‍)
       ഇനി വീടിനുള്ളില്‍ ഫിഷ് ടാങ്ക് വയ്ക്കുന്നതിനെപ്പറ്റി ഫെങ് ഷ്വയി പറയുന്നതെന്താണെന്ന് നോക്കാം. അക്വേറിയം ഫെങ് ഷ്വയി പ്രകാരമുള്ള അഞ്ച് ധനാകര്‍ഷണ വസ്തുക്കളെ പ്രതിനിധാനം ചെയ്യുന്നു. ജലം, തടി(അക്വേറിയത്തിനുള്ളിലെ സസ്യങ്ങള്‍), ലോഹം(അക്വേറിയം നിര്‍മ്മിക്കാനുപയോഗിക്കുന്നത്), ഭൂമി(അക്വേറിയത്തിനുള്ളിലുള്ള മണ്ണ്, കല്ല് തുടങ്ങിയവ), അഗ്നി(അക്വേറിയത്തിനുള്ളിലെ മഞ്ഞ, സ്വര്‍ണ്ണ മത്സ്യങ്ങളും അതിനുള്ളിലെ വൈദ്യുത വിളക്കുകളും) എന്നിവയെല്ലാം ഒത്തുചേര്‍ന്ന അക്വേറിയം  വീ‍ട്ടിനുള്ളില്‍ വയ്ക്കുന്നത് ഐശ്വര്യം പ്രദാനം ചെയ്യുമെന്ന് ഫെങ് ഷ്വയി ശാസ്ത്രകാരന്മാര്‍ ഉറപ്പിച്ച് പറയുന്നു.
       വാസ്തു ശരിയെങ്കില്‍ ഫെങ് ഷ്വയി തെറ്റ്. മറിച്ചാണെങ്കില്‍ വാസ്തു തെറ്റ്. ഇത് രണ്ടും കൂടി എങ്ങനെ ഒന്നിച്ച് ശരിയാകും? ഏതാണ് തെറ്റെന്ന് എങ്ങനെയറിയും. അതുകൊണ്ട് രണ്ടും ഇരിക്കട്ടെ. അല്ലേ.
(ഫെങ് ഷ്വയ് പ്രകാരം സസ്യങ്ങളും അക്വേറിയവുമായി മുറി സജ്ജീകരിച്ചിരിക്കുന്നു)