കേരള കൌമുദിയിലെ ജ്യോത്സ്യന്‍ പറയുന്നത് ഒരു വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനിടയില്‍ നാല് തവണ മുഹൂര്‍ത്തം നോക്കിക്കണമെന്നാണ്. കിണര്‍ കുഴിക്കണമെങ്കില്‍ അതിന് വേണ്ടിയൊരു തവണ. പിന്നീട് അസ്ഥിവാരമിടുന്നതിനും കട്ടിള വയ്ക്കുന്നതിനും. അവസാനമായി കയറി താമസിക്കുന്നതിന് വേണ്ടി. ജ്യോത്സ്യന്‍ പറയുന്നത് പ്രകാരം ഇങ്ങനെ നാല് തവണ മതി. എന്നാല്‍ എന്റെ നാട്ടില്‍ ഇപ്പോള്‍ ഇതൊന്നുമല്ലാതെ ഒരു തവണ കൂടി മുഹൂര്‍ത്തം നോക്കുന്നുണ്ട്. വീട് പണിക്ക് വേണ്ടി ആദ്യമായി “മണല്‍” ഇറക്കുന്നത് ജ്യോതിഷിയെക്കൊണ്ട് നല്ല സമയം നോക്കിച്ചാണ്. വലിയ വില നല്‍കി വാങ്ങിയിടുന്ന മണല്‍ ആരും കടത്തിക്കൊണ്ട് പോകരുതെന്ന് കരുതിയായിരിക്കും മുഹൂര്‍ത്തം നോക്കി മണലിറക്കുന്നത്. എന്തായാലും ചിലരുടെയൊക്കെ നല്ലകാലം.
Thursday, August 25, 2011
Tuesday, July 26, 2011
മുറിച്ച് കടക്കേണ്ട പാതകള്‍
ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നതിനപ്പുറം വാഹനങ്ങളാണ് ഇപ്പോള്‍ നമ്മുടെ പൊതുനിരത്തുകളിലുള്ളത്. അനുദിനം അത് വര്‍ദ്ധിച്ചുവരുകയും ചെയ്യുന്നു. വാഹനം ആഡംബരനില വിട്ട് അവശ്യ വസ്തു എന്നതിലേക്ക് മാറിയെന്നതാണ് ഈ വാഹനപ്പെരുപ്പത്തിന്റെ പ്രധാന കാരണം. ഒരു ഇരുചക്ര/നാലുചക്ര വാഹനമെങ്കിലും ഇല്ലാത്ത വീടുകള്‍ കേരളത്തില്‍ ഇന്ന് വളരെ കുറവാണ്. അങ്ങനെ നിരത്തുകള്‍ നിറയെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് പോകുന്നു, നഗരങ്ങളില്‍ തിങ്ങിനിരങ്ങി നീങ്ങുന്നു. റോഡ് വികസനം പ്രധാന ചര്‍ച്ചാ വിഷയമായി തുടരുന്നു.
ഓരോ ദിവസവും എത്രയെത്ര വാഹനാപകടങ്ങളാണ് കേരളത്തില്‍ മാത്രം നടക്കുന്നത്. അപകട നിരക്കും അപകട മരണ നിരക്കും ഓരോ വര്‍ഷവും കുതിച്ചുയരുന്നു.
ഞാന്‍ പറയണമെന്ന് കരുതിയത് ഇതൊന്നുമല്ല, അത് കാല്‍നടക്കാരെപ്പറ്റിയാണ്.
വളരെ ദയനീയമാണ് ഇന്ന് പ്രധാന റോഡുകളിലെ കാല്‍ നടക്കാരുടെ അവസ്ഥ. മിക്ക റോഡുകളും വശങ്ങളിലേക്ക് നീട്ടി ടാര്‍ ചെയ്തത് കാരണം നടന്ന് പോകുവാന്‍ സ്ഥലമില്ലാതെയായിരിക്കുന്നു. ഫുട്പാത്തുകള്‍ ഉള്ളത് പ്രധാന നഗരങ്ങളില്‍ മാത്രമാണ്. അവിടമാകട്ടെ കച്ചവടക്കാര്‍ കയ്യേറിയിട്ടുണ്ടാവും.
കാല്‍നടക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം റോഡ് മുറിച്ച് കടക്കുന്നതെങ്ങനെയെന്നാണ്. ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ റോഡ് കുറുകെ കടക്കുകയെന്നത് വളരെയധികം ശ്രമകരമായ ഒരു കാര്യം തന്നെയാണ്. ചെറിയൊരു അശ്രദ്ധ മതി ഒരു ജീവനെ യാത്രയയക്കാന്‍. കുട്ടികളും പ്രായം ചെന്നവരും അപ്പുറം കടക്കുവാന്‍ പെടുന്ന പാട് കുറച്ചല്ല. പ്രധാന ജംഗ്ഷനുകളില്‍ ഡിവൈഡറുകള്‍ ഉള്ളത് കാരണം ഒരു വശത്തെ വാഹനങ്ങളുടെ വരവ് നോക്കി ഒരു വിധം അപകടമില്ലാതെ റോഡ് കടക്കാനാവും. എന്നാല്‍ മറ്റിടങ്ങളില്‍ റോഡ് മുറിച്ച് കടക്കുന്ന ഓരോരുത്തരുടെയും നേരെ മരണം ഇരുവശങ്ങളിലും നിന്ന് പാഞ്ഞ് വരുകയാണ്. അപ്പുറത്തെത്തിക്കഴിഞ്ഞ് പറയാം എത്തിയെന്ന്, അത്രമാത്രം.
വാഹനങ്ങളുടെ പെരുപ്പം കാരണം അപ്പുറം കടക്കുവാന്‍ ശ്രമിക്കുന്നവര്‍ വളരെയധികം സമയം കാത്ത് നില്‍ക്കേണ്ടതായി വരുന്നു. വാഹനങ്ങളുടെ വരവ് നിലച്ചിട്ട് കുറുകെ കടക്കാമെന്ന് കരുതുന്നവര്‍ക്ക് അതിനാവുകയില്ല. അവസാനം ചിലര്‍ സഹികെട്ട് കുറുകെ കടക്കാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. നിലവില്‍ പരിഗണിക്കുന്ന രീതിയിലുള്ള റോഡ് വികസനം ഇത്തരം അപകടങ്ങള്‍ക്ക് ഒരു പരിഹാരമാകുന്നില്ല.
ഭരണാധികാരികള്‍ മനസ്സ് വെച്ചാല്‍ കുറച്ചൊക്കെ പരിഹാരം കാണാനാവുന്നതാണ്. തിരക്കേറിയ റോഡുകള്‍ക്ക് മുകളിലൂടെയോ താഴെയൂടെയോ നടപ്പാതകള്‍ നിര്‍മ്മിക്കുന്നത് റോഡ് മുറിച്ച് കടക്കുമ്പോളുണ്ടാകുന്ന അപകടങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനാവും. റെയില്‍വേ മേല്പാലങ്ങള്‍ പോലെയുള്ള പാലങ്ങള്‍ കാലനടക്കാര്‍ക്കായി പ്രധാന നിരത്തുകളില്‍ സ്ഥാപിക്കാവുന്നതാണ്. പ്രായമേറിയവര്‍ക്ക് വളരെയധികം പടികള്‍ കയറുകയെന്നത് ശ്രമകരമായ കാര്യമാണ്. അതിനാല്‍ അടിപ്പാതകള്‍ നിര്‍മ്മിക്കുന്നതും പരിഗണിക്കാവുന്നതാണ്. അടിപ്പാതയ്ക്ക് അത്രയധികം പടികളുടെ ആവശ്യമില്ലാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് വളരെയധികം സൌകര്യപ്രദമായിരിക്കും. കേരളത്തില്‍ തന്നെ ചിലയിടങ്ങളില്‍ റോഡിനടിയിലൂടെയുള്ള നടപ്പാതകള്‍ ഉണ്ട്. മഞ്ചേരിയിലാണെന്ന് തോന്നുന്നു ഒരിക്കല്‍ ഇത്തരം നടപ്പാത കണ്ടത്. ഇത്തരം പാതകളുടെ നിര്‍മ്മാണം റോഡപകടങ്ങളുടെ നിരക്ക് വളരെയധികം കുറയ്ക്കുവാന്‍ സഹായിക്കുമെന്നതില്‍ സംശയമില്ല. റോഡ് കുറുകെ കടക്കുവാന്‍ ശ്രമിക്കുന്ന പ്രായമേറിയവര്‍ക്കും കുട്ടികള്‍ക്കുമുള്ള ഒരു വലിയ സഹായമായിരിക്കുമത്.
Thursday, May 26, 2011
കേരള പഠനം - ആചാരവും വിശ്വാസവും
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2004ല്‍ കേരള പഠനം എന്ന പേരില്‍ കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് അറിയുവാനായി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും നിന്നുമുള്ള വീടുകള്‍ ഉള്‍പ്പെടുത്തി വിപുലമായ ഒരു സര്‍വ്വേ നടത്തിയിരുന്നു. പഠനത്തിന്റെ കണ്ടെത്തലുകള്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി പരിഷത്ത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആചാര-വിശ്വാസങ്ങള്‍ എന്ന തലക്കെട്ടില്‍ ജാതകം നോക്കല്‍, മന്ത്രവാദം, രോഗശാന്തി ശുശ്രൂഷ, മനുഷ്യ-ദൈവങ്ങള്‍ എന്നിവയിലൊക്കെയുള്ള വിശ്വാസം വിവിധ വിഭാഗങ്ങളില്‍ എങ്ങനെയാണെന്ന് കണ്ടെത്തിയത് നല്‍കിയിട്ടുണ്ട്. നാല് സാമ്പത്തിക ഗ്രൂപ്പുകളായി തിരിച്ചായിരുന്നു സര്‍വ്വേ നടത്തിയത്.
ഹിന്ദുക്കളില്‍ 60% ത്തിനും ജാതകത്തില്‍ വിശ്വാസമുണ്ട്. വിദ്യാഭ്യാസം കൂടുതലുള്ള ഉയര്‍ന്ന ഗ്രൂപ്പുകളില്‍ ഇത് കുറയുന്നില്ല. പക്ഷെ പട്ടികജാതി-വര്‍ഗ്ഗക്കാരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്. എല്‍.ഡി.എഫ് വോട്ടര്‍മാരില്‍ ബി.ജെ.പി വോട്ടര്‍മാരുടേതിനെക്കാള്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമേ ഇതിലുള്ള വിശ്വാസം നിലനില്‍ക്കുന്നുള്ളൂ.
മന്ത്രവാദത്തിലുള്ള വിശ്വാസം സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തിക ശ്രേണി കൂടുന്നതിനനുസരിച്ച് അത് കുറയുന്നുണ്ട്. പട്ടികവര്‍ഗ്ഗക്കാരിലാണ് ഏറ്റവുമധികം. പിന്നെ പട്ടികജാതിക്കാരിലും മുസ്ലീങ്ങളിലും. ക്രിസ്ത്യാനികളില്‍ മൂന്നിലൊന്നും രോഗശാന്തി ശുശ്രൂഷയില്‍ വിശ്വാസമുള്ളവരാണ്. ഇത് എല്‍.ഡി.എഫ് ക്രിസ്ത്യാനികളില്‍ യു.ഡി.എഫ് ക്രിസ്ത്യാനികളെ അപേക്ഷിച്ച് കുറവാണ്. ആള്‍ദൈവങ്ങളിലുള്ള വിശ്വാസം പത്തിലൊന്നോളം ഹിന്ദുക്കള്‍ക്കാണുള്ളത്. ബി.ജെ.പി വോട്ടര്‍മാരിലാണ് ഇത് ഏറ്റവുമധികം. ആള്‍ദൈവങ്ങളിലുള്ള വിശ്വാസം സാമ്പത്തിക സ്ഥിതി കൂടുന്നതിനൊപ്പം കൂടിവരുന്നതായും കാണുന്നു.
ഈ സര്‍വ്വേ നടത്തിയിട്ട് ഏഴ് വര്‍ഷമായിരിക്കുന്നു. ഇന്ന് ആചാരങ്ങളിലും വിശ്വാസങ്ങളിലും ആള്‍ദൈവങ്ങളിലും രോഗശാന്തി ശുശ്രൂഷയിലുമെല്ലാം വിശ്വസിക്കുന്നവരുടെ എണ്ണം എത്രയോ ഇരട്ടി ആയിരിക്കുന്നു എന്നറിയുവാന്‍ സര്‍വ്വേ ഒന്നും നടത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കണ്ണ് തുറന്ന് ചുറ്റും നോക്കിയാല്‍ മാത്രം മതി.
ആചാര-വിശ്വാസങ്ങള്‍ എന്ന തലക്കെട്ടില്‍ ജാതകം നോക്കല്‍, മന്ത്രവാദം, രോഗശാന്തി ശുശ്രൂഷ, മനുഷ്യ-ദൈവങ്ങള്‍ എന്നിവയിലൊക്കെയുള്ള വിശ്വാസം വിവിധ വിഭാഗങ്ങളില്‍ എങ്ങനെയാണെന്ന് കണ്ടെത്തിയത് നല്‍കിയിട്ടുണ്ട്. നാല് സാമ്പത്തിക ഗ്രൂപ്പുകളായി തിരിച്ചായിരുന്നു സര്‍വ്വേ നടത്തിയത്.
ഹിന്ദുക്കളില്‍ 60% ത്തിനും ജാതകത്തില്‍ വിശ്വാസമുണ്ട്. വിദ്യാഭ്യാസം കൂടുതലുള്ള ഉയര്‍ന്ന ഗ്രൂപ്പുകളില്‍ ഇത് കുറയുന്നില്ല. പക്ഷെ പട്ടികജാതി-വര്‍ഗ്ഗക്കാരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്. എല്‍.ഡി.എഫ് വോട്ടര്‍മാരില്‍ ബി.ജെ.പി വോട്ടര്‍മാരുടേതിനെക്കാള്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമേ ഇതിലുള്ള വിശ്വാസം നിലനില്‍ക്കുന്നുള്ളൂ.
മന്ത്രവാദത്തിലുള്ള വിശ്വാസം സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തിക ശ്രേണി കൂടുന്നതിനനുസരിച്ച് അത് കുറയുന്നുണ്ട്. പട്ടികവര്‍ഗ്ഗക്കാരിലാണ് ഏറ്റവുമധികം. പിന്നെ പട്ടികജാതിക്കാരിലും മുസ്ലീങ്ങളിലും. ക്രിസ്ത്യാനികളില്‍ മൂന്നിലൊന്നും രോഗശാന്തി ശുശ്രൂഷയില്‍ വിശ്വാസമുള്ളവരാണ്. ഇത് എല്‍.ഡി.എഫ് ക്രിസ്ത്യാനികളില്‍ യു.ഡി.എഫ് ക്രിസ്ത്യാനികളെ അപേക്ഷിച്ച് കുറവാണ്. ആള്‍ദൈവങ്ങളിലുള്ള വിശ്വാസം പത്തിലൊന്നോളം ഹിന്ദുക്കള്‍ക്കാണുള്ളത്. ബി.ജെ.പി വോട്ടര്‍മാരിലാണ് ഇത് ഏറ്റവുമധികം. ആള്‍ദൈവങ്ങളിലുള്ള വിശ്വാസം സാമ്പത്തിക സ്ഥിതി കൂടുന്നതിനൊപ്പം കൂടിവരുന്നതായും കാണുന്നു.
ഈ സര്‍വ്വേ നടത്തിയിട്ട് ഏഴ് വര്‍ഷമായിരിക്കുന്നു. ഇന്ന് ആചാരങ്ങളിലും വിശ്വാസങ്ങളിലും ആള്‍ദൈവങ്ങളിലും രോഗശാന്തി ശുശ്രൂഷയിലുമെല്ലാം വിശ്വസിക്കുന്നവരുടെ എണ്ണം എത്രയോ ഇരട്ടി ആയിരിക്കുന്നു എന്നറിയുവാന്‍ സര്‍വ്വേ ഒന്നും നടത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കണ്ണ് തുറന്ന് ചുറ്റും നോക്കിയാല്‍ മാത്രം മതി.
Tuesday, May 17, 2011
വയലാര്‍ രവിയുടെ വീടിന്റെ വാതില്‍ മാറ്റി
മലയാള മനോരമ 2011 മെയ്13: വാസ്തു ശാസ്ത്ര വിധി പ്രകാരം ദേവകി ഭവനത്തിന്റെ പ്രവേശന കവാടം പടിഞ്ഞാറോട്ടാക്കി. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ കുടുംബവീടായ വയലാര്‍ ദേവകി ഭവനത്തിന്റെ വാതിലാണ് വീടിന്റെ പ്രധാന വാതിലിന് നേരെയാക്കിയത്. വീട് നിര്‍മ്മിച്ച കാലം മുതല്‍ സിറ്റൌട്ടിന്റെ വഴി വടക്കോട്ടായിരുന്നു. ഇത് വാസ്തുശാസ്ത്ര പ്രകാരം തെറ്റാണെന്ന് പല ജ്യോത്സ്യന്മാരും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്നാണ് പ്രധാനകവാടം പടിഞ്ഞാറോട്ടാക്കിയതെന്ന് വയലാര്‍ രവിയുടെ സഹോദരന്‍ ജിനദേവ് പറഞ്ഞു.
ഇത് നേരത്തെ ചെയ്തിരുന്നുവെങ്കില്‍ ഒരു പക്ഷെ മകള്‍ ഒരു എം.എല്‍.എ ആകുമായിരുന്നില്ലയെന്ന് ആര് കണ്ടു. ഒരു വനിതാ മന്ത്രിക്ക് വരെ സാദ്ധ്യത ഉണ്ടായിരുന്നു. എല്ലാം കളഞ്ഞ് കുളിച്ചെന്ന് പറഞ്ഞാല്‍ മതി. വൈകി വന്ന ബുദ്ധി. പക്ഷെ വാതില്‍ വടക്കോട്ടിരുന്നപ്പോള്‍ തന്നെയല്ലേ വയലാര്‍ജി കേന്ദ്രമന്ത്രി ആയത്. എല്ലാരും പൊളിക്കുന്നു, നമ്മക്കും പൊളിച്ചേക്കാം. ഒരു പക്ഷേ എന്തെങ്കിലും കിട്ടാനുള്ളതാണെങ്കില്‍ നമ്മളായിട്ട് കളയേണ്ട. അങ്ങനെയല്ലേ
ഇത് നേരത്തെ ചെയ്തിരുന്നുവെങ്കില്‍ ഒരു പക്ഷെ മകള്‍ ഒരു എം.എല്‍.എ ആകുമായിരുന്നില്ലയെന്ന് ആര് കണ്ടു. ഒരു വനിതാ മന്ത്രിക്ക് വരെ സാദ്ധ്യത ഉണ്ടായിരുന്നു. എല്ലാം കളഞ്ഞ് കുളിച്ചെന്ന് പറഞ്ഞാല്‍ മതി. വൈകി വന്ന ബുദ്ധി. പക്ഷെ വാതില്‍ വടക്കോട്ടിരുന്നപ്പോള്‍ തന്നെയല്ലേ വയലാര്‍ജി കേന്ദ്രമന്ത്രി ആയത്. എല്ലാരും പൊളിക്കുന്നു, നമ്മക്കും പൊളിച്ചേക്കാം. ഒരു പക്ഷേ എന്തെങ്കിലും കിട്ടാനുള്ളതാണെങ്കില്‍ നമ്മളായിട്ട് കളയേണ്ട. അങ്ങനെയല്ലേ
Sunday, May 8, 2011
ജീവിക്കുവാന്‍ ലജ്ജിക്കേണ്ടി വരുന്ന കാലം
ഒരു വര്‍ഷം മുന്‍പ് കൈയ്യില്‍ മന്ത്രച്ചരട് കെട്ടുന്നതിനെക്കുറിച്ച് “ആത്മവിശ്വാസക്കുറവിന്റെ അലുക്കുകള്‍“ എന്ന പേരില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അന്ന് ചരട്കെട്ടല്‍ അപൂര്‍വ്വം ചിലരിലായിരുന്നു കണ്ടിരുന്നതെങ്കില്‍ ഇന്നത് കെട്ടാത്തവരെക്കാണാനാണ് ബുദ്ധിമുട്ട് എന്ന അവസ്ഥയിലെത്തിയിരിക്കുന്നു.
കുറച്ച് ദിവസം മുന്‍പ് എനിക്ക് തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ സ്ഥാപനത്തില്‍ കുറെയധികം നേരം ഇരിക്കേണ്ടിവന്നു. വാതിലിനരികിലായിരുന്നു ഞാന്‍ ഇരുന്നത്. ധാരാളമാളുകള്‍ വാതിലിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്നു. മിക്കവരുടെയും കയ്യില്‍ ചരട് കെട്ടിയിരിക്കുന്നു. പലനിറങ്ങളിലുള്ള ജപിച്ച ചരടുകള്‍. ചിലവയില്‍ വളരെയധികം കെട്ടുകള്‍ ഇട്ടിട്ടുള്ളവ. ചിലര്‍ രണ്ടും മൂന്നും ചരടുകള്‍ കെട്ടിയിരിക്കുന്നു. ഒരു സ്റ്റയിലിന് ചരട് കെട്ടിയിരിക്കുന്ന ചെറുപ്പക്കാരും ഉണ്ടാവുമായിരിക്കും. അങ്ങനെയുള്ളവര്‍ കുറവായിരിക്കുമെന്നുറപ്പ്. ചരട് കെട്ടലിന് പ്രായവ്യത്യാസമില്ല, സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. എല്ലാ തരക്കാരും ചരടിനനുസരിച്ച് ചലിച്ചുകൊണ്ടിരിക്കുന്നു.
സമയം വെറുതെ കളയാതെ കയ്യില്‍ ചരട് കെട്ടിയിരിക്കുന്നവരുടെ കണക്ക് എടുക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. ആദ്യം കടന്നുവന്ന കൈത്തണ്ട വ്യക്തമായി കണ്ട നൂറ് പേരെ ചരട് കെട്ടിയവരെന്നും കെട്ടാത്തവരെന്നും തിരിച്ചു (ചരട് കെട്ടിയതായോ കെട്ടാത്തതായോ വ്യക്തമാകാത്തവരെ എണ്ണത്തില്‍ ഉള്‍പ്പെടുത്തിയില്ല. കൂടാതെ ഒരു കയ്യില്‍ ചരട് കണ്ടാല്‍ തന്നെ ചരട് കെട്ടിയതില്‍ പെടുത്തി, എന്നാല്‍ ചരട് കെട്ടാത്തവരുടെ കൂട്ടത്തില്‍ പെടുത്താന്‍ രണ്ട് കയ്യും വ്യക്തമായി കാണേണ്ടിയിരുന്നു). അതില്‍ 34 പേര്‍ ചരട് കെട്ടിയവരായിരുന്നു. നൂറില്‍ 66 പേര്‍ ചരട് കെട്ടാത്തവരായി കണക്കില്‍ പെട്ടു. മുപ്പത്തിനാല്‍ ശതമാനം പേര്‍ ജപിച്ച ചരട് കെട്ടിനടക്കുന്നുവെന്നത് വളരെ ദുഖകരമായി തോന്നി. വീണ്ടും നൂറ് പേരെ കൂടി തരം തിരിച്ചു. ഇത്തവണ 28 പേര്‍ ചരട് കെട്ടിവന്നു. അല്പം കുറവ് വന്നിട്ടുണ്ട്. പിന്നെയും സമയമുള്ളത് കാരണം കണക്കെടുപ്പ് കുറച്ച്കൂടി ആധികാരികമാക്കുവാനായി നൂറ് പേരെകൂടി കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തി. ഇത്തവണ ശരിക്കും ഞെട്ടിപ്പോയി. നൂറില്‍ 39 പേര്‍ ചരട് കെട്ടി നടക്കുന്നു. ആകെ കൂട്ടിയപ്പോള്‍ മുന്നൂറില്‍ നൂറ്റിയൊന്ന് പേര്‍. അതായത് ആകെയുള്ളവരില്‍ മൂന്നിലൊന്നിലധികം പേറ് ഏതെങ്കിലും കുട്ടിച്ചാത്തന്റെയോ മന്ത്രവാദിയുടെയോ ദയാദാക്ഷണ്യം പ്രതീക്ഷിച്ച് കൈകളില്‍ ചരട് കെട്ടി പ്രദര്‍ശിപ്പിച്ച് നടക്കുന്നു – ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു ജനതയുടെ പ്രതിനിധികള്‍.
പണ്ട്, പണ്ടെന്ന് പറഞ്ഞാല്‍ വളരെ പണ്ടൊന്നുമല്ല, ഒരു പതിനഞ്ച് വര്‍ഷം മുന്‍പ് വരെ, ചരട് ജപിച്ച് കെട്ടുകയെന്നത് അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന കാര്യമായിരുന്നു. സ്കൂളില്‍ പഠിക്കുന്ന സമയത്ത് നാല്പതും അമ്പതും കുട്ടികളുള്ള ഒരു ക്ലാസ്സില്‍ ഒരു കുട്ടിയ്ക്കോ മറ്റോ ആവും ചരട് ഉണ്ടാവുക. അത് തന്നെ ആരും കാണാത്ത തരത്തില്‍ കയ്യുടെ മുകളറ്റത്തോ അരയിലോ ആവും കെട്ടുക. എന്നാല്‍ ഇന്നത് നാണക്കേടല്ല അഭിമാനമായി മാറിയിരിക്കുന്നു.
എങ്ങനെ ആളുകള്‍ മാറാതിരിക്കും? കലാകാരന്മാര്‍ ഉള്‍പ്പെടെയുള്ള പ്രശസ്തരായ ആളുകളെല്ലാം കൂടുതല്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുന്നതിനായി ആരുടെയെല്ലാം പാദങ്ങളില്‍ വീഴാനും അനുഗ്രഹം വാങ്ങാനും ചിഹ്നങ്ങളണിയാനും സദാ സന്നദ്ധരാണല്ലോ ഇക്കാലത്ത്. ( കേരളത്തിലെ രാഷ്ട്രീയക്കാരില്‍ ഈ ചരട് കെട്ടല്‍ ശീലം അധികമായി കാണുന്നില്ല. ഉണ്ണിത്താന്‍ കെട്ടിയിരിക്കുന്നതായി കണ്ടു). റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥികള്‍ മിക്കവരും ചരട് ജപിച്ച് കെട്ടിയെത്തവരായിരിക്കും. അവര്‍ പുറത്തായാലും പിന്നെയും അവരുടെയോ മറ്റുള്ളവരുടെയോ വിശ്വാസങ്ങള്‍ക്ക് യാതൊരു മാറ്റവും വരാറില്ല. ക്രിക്കറ്റ് കളിക്കാരില്‍ മിക്കവരും ചരട് കെട്ടിയവര്‍ തന്നെ. അടുത്ത കാലത്തായി സാക്ഷാല്‍ സച്ചിനും കെട്ടിയിരിക്കുന്നതായി കാണുന്നു. ഇത്രയും കാലം ഒന്നും കെട്ടാതെയാണ് സച്ചിന്‍ ഈ നേട്ടമെല്ലാം ഉണ്ടാക്കിയതെന്ന് സച്ചിന്‍ മറന്നതാണത്‌ഭുതം. ശ്രീശാന്തിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. കിട്ടാവുന്നിടത്ത് നിന്നുള്ള ചരടുകളൊക്കെ സംഘടിപ്പിച്ച് കെട്ടിയിട്ടുണ്ട്. പക്ഷെ ബാറ്റ്സ്മാന്മാരുടെ കയ്യില്‍ നിന്ന് കിട്ടുന്നതിന് ഒരു കുറവുമില്ലെന്ന് മാത്രം. ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒരു അഭിമുഖത്തില്‍ യുവരാജ് സിംഗ് പറഞ്ഞത് എവിടെ നിന്നോ ഉള്ള ഒരു ചരട് കെട്ടിയതാണ് തന്റ്റെ ഭാഗ്യത്തിന് കാരണമെന്ന്. ആ ചരട് ഇപ്പോഴും കയ്യിലുണ്ട്. പക്ഷെ ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ യുവരാജ് നായകനായ പൂനെ വാരിയേഴ്സ് ടീം തുടര്‍ച്ചയായി ഏഴ് കളികള്‍ തോറ്റ് പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ്. ചരടിനെന്ത് പറ്റിയാവോ?
പണ്ട് ഭൂത പ്രേത പിശാചുക്കളെ അകറ്റി നിര്‍ത്തുവാനായിരുന്നു ചരട് പ്രയോഗമെങ്കില്‍ ഇന്ന് എന്തിനുമേതിനും സര്‍വ്വൈശ്വര്യങ്ങള്‍ക്കും ചരട് മതിയെന്നായിരിക്കുന്നു. ദുര്‍മന്ത്രവാദ വിശ്വാസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മുന്‍പ് ചരട് കെട്ടിയിരുന്നതെങ്കില്‍ ഇന്ന് സവര്‍ണ്ണ ദൈവങ്ങളുടെ ക്ഷേത്രങ്ങളിലും ചരടുകള്‍ സുലഭമായിരിക്കുന്നു. ഒരു കാലത്ത് തമിഴരുടെയും തെലുങ്കരുടെയും അന്ധവിശ്വാസങ്ങളെ കളിയാക്കിയിരുന്ന മലയാളികള്‍ ഇന്ന് അതിനെക്കാളുമെത്രയോ അപ്പുറമെത്തിയിരിക്കുന്നു.
ഈ കാലത്ത് ജീവിക്കുവാന്‍ ലജ്ജ തോന്നുന്നു.
Tuesday, April 26, 2011
ദേവസ്വം ബോര്‍ഡ് ആദിവാസികളെ കൊള്ളയടിക്കുവാന്‍ ശ്രമിക്കുന്നതെന്തിന്?
മകരജ്യോതിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ബോധിപ്പിച്ച പലതും അര്‍ദ്ധസത്യങ്ങള്‍ മാത്രമാണെന്ന് കരുതുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
മകരജ്യോതിയും മകരവിളക്കും ഒന്നല്ല രണ്ടാണെന്നാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ എന്താണ് വാസ്തവം. കാലാകാലങ്ങളായി മകരവിളക്കിന്റെ അടുത്ത ദിവസത്തെ ദിനപത്രങ്ങളില്‍ മകരജ്യോതി എന്ന് പറഞ്ഞ് കൊടുത്തിരുന്ന ചിത്രങ്ങള്‍ ആകാശത്തെ നക്ഷത്രത്തിന്റേതല്ലായിരുന്നു. ആകാശവാണിയില്‍ മകരജ്യോതിയുടെ തത്സമയ ശബ്ദവിവരണത്തില്‍ അതാ ജനലക്ഷങ്ങളുടെ ജന്മ സായൂജ്യമായി മകരജ്യോതി തെളിയുന്നുവെന്ന് പറയുന്നത് പൊന്നമ്പലമേട്ടിലെ കത്തി മറയുന്ന വിളക്ക് കണ്ടിട്ടായിരുന്നു. ഇതല്ല മകരജ്യോതിയെങ്കില്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് ഇത്രയും കാലം ഈ തെറ്റ് തിരുത്തിയില്ല. പുല്ല്മേട് ദുരന്തവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതിയില്‍ സത്യം പറയേണ്ടിവന്നപ്പോള്‍ മാത്രമാണ് ദേവസ്വം ബോര്‍ഡിന് മകരവിളക്ക് കത്തിക്കുന്നതാണെന്ന് പറയേണ്ടി വന്നത്, മകരജ്യോതി നക്ഷത്രമാണെന്ന് ന്യായീകരിക്കേണ്ടി വന്നത്.
സത്യം ഒരുനാള്‍ പുറത്ത് വരുമെന്ന് മുന്‍ കൂട്ടി കണ്ട രാഹുല്‍ ഈശ്വര്‍ എന്ന താന്ത്രികന്റെ (ശരിക്കും തന്ത്രശാലി) കണ്ടെത്തലാണ് മകരജ്യോതി ആകാശത്തെ നക്ഷത്രവും മകരവിളക്ക് ആദിവാസികള്‍ കത്തിക്കുന്ന വിളക്കുമാണെന്നത്. ഈ വാദം പിന്നീട് തന്ത്രി കുടുംബവും ഇപ്പോള്‍ ദേവസ്വം ബോര്‍ഡും പിടിച്ച് നില്‍ക്കുവാനായി ഏറ്റെടുക്കുകയാണുണ്ടായത്.
പൊന്നമ്പലമേട്ടില്‍ തെളിയുന്ന വെളിച്ചം ദിവ്യമോ അമാനുഷികമോ ആണെന്ന് ബോര്‍ഡ് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല എന്ന് ഹൈക്കോടതിയില്‍ പറയുകയുണ്ടായി. എന്നാല്‍ മകരജ്യോതിയുടെ പേരില്‍ ദശകങ്ങളായി തര്‍ക്കങ്ങള്‍ നടന്നിട്ടും വിളക്ക് ദിവ്യമോ അമാനുഷികമോ അല്ലെന്ന് ബോര്‍ഡ് ഒരിക്കലും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല വിളക്കിന്റെ അതീവ രഹസ്യ സ്വഭാവം എക്കാലവും നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ പറയാതെ വയ്യ എന്ന അവസ്ഥയില്‍ മാത്രമാണ് സത്യം പുറത്ത് പറഞ്ഞത്. ഇനിയും അസത്യങ്ങള്‍ പറഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അറിയാത്തവരെക്കൂടി അറിയിക്കേണ്ട എന്നും കരുതിയിട്ടുണ്ടാവും. കേരളത്തിന് പുറത്തുള്ള നിരക്ഷരകുക്ഷികളായ ഭക്തജനകോടികള്‍ ഇതൊന്നും അറിയാന്‍ പോകുന്നില്ല എന്ന് ബോറ്ഡിനറിയാം. അവരിനിയും വരും, പൊന്നമ്പലമേട്ടില്‍ തെളിയുന്ന സ്വയംഭൂവായ ദിവ്യജ്യോതിസ്സിനെ വണങ്ങുവാനായി.
ആദിവാസികളാണ് മുന്‍പ് വിളക്ക് തെളിയിച്ചിരുന്നതെന്നാണ് ബോറ്ഡ് പറയുന്നത്. വിളക്ക് തെളിയിക്കാനായി ഒരു ശാന്തിക്കാരനെ കൂടി നിയോഗിക്കാന്‍ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നു. മകരസംക്രാന്തി വിളക്ക് ആദിവാസികളുടെ ആചാരവും വിശ്വാസവും അനുസരിച്ച് ഉള്ളതാണെങ്കില്‍ എന്തിനാണ് ദേവസ്വം ബോര്‍ഡ് അവരുടെ വിശ്വാസത്തെ തട്ടിപ്പറിക്കുവാന്‍ ശ്രമിക്കുന്നത്. ആദിവാസികളുടെ മണ്ണിനെയും പെണ്ണിനെയും കൈവശമാക്കിയ നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കൂടി തട്ടിയെടുക്കുവാന്‍ ശ്രമിക്കുന്നതെന്തിനാണ്?
പൊന്നമ്പലമേട്ടില്‍ ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള പൂജയും വിളക്ക് തെളിയിക്കലും തുടങ്ങിക്കഴിഞ്ഞാല്‍ മാളികപ്പുറം പോലെ മറ്റൊരു ഉപക്ഷേത്രമായി പൊന്നമ്പലമേടും മാറുമെന്നതില്‍ യാതൊരു സംശയവും വേണ്ട. പൊന്നമ്പലമേട്ടിലേക്കും ഭക്തജനസഹസ്രങ്ങള്‍ ഒഴുകിയെത്താന്‍ പോകുന്നു.
Tuesday, March 22, 2011
സൃഷ്ടിവാദികളുടെ ഗവേഷണങ്ങള്‍
ജീവജാലങ്ങളെയെല്ലാം ദൈവം സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കുന്നവരാണ് സൃഷ്ടിവാദികള്‍. അതുകൊണ്ട് തങ്ങളുടെ വിശ്വാസം തെളിയിക്കുന്നതിന്‍ യാതൊരു ഗവേഷണങ്ങളുടെയും ആവശ്യമില്ല എന്നവര്‍ കരുതുന്നു. അതിനാല്‍ തന്നെ ശാസ്ത്ര ജേര്‍ണലുകളിലും മറ്റും യാതൊരു ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
1982 ല്‍ അമേരിക്കയിലെ അര്‍ക്കന്‍സാസിലെ കോടതിയില്‍ സൃഷ്ടിവാദം നിയമം മൂലം ശാസ്ത്രമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൃഷ്ടിവാദികള്‍ ഒരു കേസ് ഫയല്‍ ചെയ്യുകയുണ്ടായി.കേസില്‍ വാദം കേട്ട ഓവര്ട്ടന്‍ എന്ന ജഡ്ജി ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി. “ഓരോ വിഷയങ്ങളെയും പറ്റി ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തി ശാസ്ത്ര ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. അതിന്മേലുണ്ടാകുന്ന അഭിപ്രായങ്ങളും തുടര്‍ പഠനങ്ങളും അനുസരിച്ച് ആണ് കണ്ടെത്തലുകള്‍ അംഗീകരിക്കണോ തള്ളിക്കളയണോ എന്ന് തീരുമാനിക്കുന്നത്. എന്നാല്‍ സൃഷ്ടിവാദത്തെപ്പറ്റി ശാസ്ത്രജ്ഞരാരും തന്നെ ഇതുവരെ ഗവേഷണം നടത്തിയിട്ടില്ല. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ശാസ്ത്രമാസികകളില്‍ ഒരു ലേഖനം പോലും പ്രസിദ്ധീകരിക്കുവാന്‍ ഒരു സൃഷ്ടിവാദ ശാസ്ത്രഞ്ജനുമായിട്ടില്ല.” ശാസ്ത്രജ്ഞര്‍ തങ്ങളുടെ മുന്‍ ധാരണകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാലാണ് സൃഷ്ടിവാദ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാത്തതെന്ന് സൃഷ്ടിവാദികള്‍ വാദിച്ചു. അങ്ങനെയാണെങ്കില്‍ ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ നിന്ന് തിരിച്ചുവന്ന ലേഖനങ്ങള്‍ ഹാജരാക്കുവാന്‍ ജഡ്ജി ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചയക്കപ്പെട്ട ഒരു ലേഖനം പോലും ഹാജരാക്കുവാന്‍ സൃഷ്ടിവാദികള്‍ക്ക് കഴിയാതിരുന്നതിനാല്‍ കോടതി കേസ് തള്ളുകയുണ്ടായി.
എന്നാല്‍ സൃഷ്ടിവാദികള്‍ ഗവേഷണങ്ങള്‍ നടത്തുന്നില്ല എന്നല്ല, അവര്‍ നടത്തുന്നുണ്ട്. പക്ഷെ അത് സൃഷ്ടിവാദം ശരിയാണെന്ന് തെളിയിക്കാനല്ല, പരിണാമ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാനാണെന്ന് മാത്രം. പരിണാമ സിദ്ധാന്തം തെറ്റാണെന്ന് തെളിഞ്ഞാല്‍ സൃഷ്ടിവാദം ശരിയാണെന്ന് വരുന്നതെങ്ങനെയെന്ന് ചോദിക്കരുത്. പരിണാമസിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കുവാനായി അവര്‍ പരിണാമ വാദികളായ ജീവ ശാസ്ത്രജ്ഞരുടെ ലേഖനങ്ങളില്‍ ഗവേഷണം നടത്തുന്നു. എവിടെയെങ്കിലും കണ്ടെത്തുന്ന ചെറിയ പിഴവുകളും പൊരുത്തക്കേടുകളും ഉയര്‍ത്തിപ്പിടിച്ച് പരിണാമവാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു, അതുകൊണ്ട് സൃഷ്ടിവാദമാണ് ശരിയെന്ന് പറഞ്ഞ് പ്രചരണം നടത്തുന്നു. പരിണാമത്തെക്കുറിച്ചുള്ള ആശയങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വളച്ചൊടിച്ച് ‘ഖണ്ഡനം’ നടത്തുന്നു. പരിണാമസിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാനായെന്ന് കരുതുക. അങ്ങനെയാണെങ്കില്‍ തന്നെ വിശുദ്ധഗ്രന്ഥത്തില്‍ പറയുന്ന രീതിയില്‍ മാത്രമാണ് സൃഷ്ടി നടന്നതെന്ന് എങ്ങനെ കരുതാനാകും. ഒരു പക്ഷെ ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച് ഏഴ് ദിവസം കൊണ്ട് സൃഷ്ടിച്ചുവെന്നത് ശരിയാകാം. അല്ലെങ്കില്‍ മറ്റ് ചില ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വിശ്വാസങ്ങള്‍ പോലെ അതിലേറെ ദിവസങ്ങള്‍ എടുത്ത് സൃഷ്ടിച്ചുവെന്നതാകാം. അല്ലെങ്കില്‍ പുരാതന ഗ്രീക്ക് വിശ്വാസം പോലെയാകാം. അല്ലെങ്കില്‍ മുസ്ലിം/ ഹിന്ദു വിശ്വാസങ്ങള്‍ പോലെയാകാം. പരിണാമ സിദ്ധാന്തം തെറ്റാണെന്ന് തെളിയിച്ചാല്‍ ഉല്പത്തി പുസ്തകത്തിലെ സൃഷ്ടിവാദത്തിന് നിലനില്പായി എന്ന സ്ഥിതി അമേരിക്കന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം മാത്രം ഒരു പക്ഷെ വാസ്തവമായേക്കാം.
സൃഷ്ടിവാദികള്‍ നേരിട്ട് ഒരു ഗവേഷണം നടത്തിയിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നത് പ്രളയം അവസാനിച്ചപ്പോള്‍ നോഹയുടെ പെട്ടകം അറാറത്ത് മലയില്‍ ഉറച്ചുവെന്നാണ്. ഇന്നത്തെ തുര്‍ക്കിയില്‍ റഷ്യന്‍ അതിര്‍ത്തിയോടടുത്താണ് അറാറത്ത് മല സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന് ഏതെങ്കിലും പേടകത്തിന്റെ അവശിഷ്ടം കിട്ടിയാല്‍ ഉല്പത്തി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതിന് തെളിവാകുമല്ലോ എന്ന് കരുതി എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് മഞ്ഞുരുകി കഴിയുമ്പോള്‍ കോടിക്കണക്കിന് ഡോളര്‍ ചെലവാക്കി അവര്‍ ഗവേഷണ സംഘങ്ങളെ അയയ്ക്കുന്നു. ഹെന്‍റി മോറിസ്, മകന്‍ ജോണ്‍ മോറിസ് എന്നിവരുടെ നേതൃത്വത്തിലുള്ള ICR എന്ന സംഘടനയാണ് ഇത് സംഘടിപ്പിക്കുന്നത്. എന്നാല്‍ അവര്‍ക്ക് ഇതുവരെ പേടകത്തിന്റെ അവശിഷ്ടങ്ങളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല. തദ്ദേശ്ശിയരായ ആളുകള്‍ക്ക് അവശിഷ്ടങ്ങളെക്കുറിച്ചറിയാമെന്നും അവര്‍ അത് മറച്ച് വെച്ചിരിക്കുകയാണെന്നും കരുതി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ തുക പ്രതിഫലമായി ICR പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗുണമുണ്ടായിട്ടില്ല. ജോണ്‍ മോറിസിന് രണ്ട് യാത്രാവിവരണമെഴുതാന്‍ കഴിഞ്ഞു എന്ന് മാത്രം.
എന്നാല്‍ സൃഷ്ടിവാദികള്‍ ഇതൊന്നും കൊണ്ട് അടങ്ങിയിരിക്കുകയില്ല. അവര്‍ പുതിയ വാദങ്ങളും തന്ത്രങ്ങളും കുതന്ത്രങ്ങളുമായി രംഗത്ത് വന്ന് കൊണ്ടിരിക്കും. കേവലം മൂന്ന് കോടി ജനങ്ങള്‍ മാത്രം സംസാരിക്കുന്ന മലയാള ഭാഷയില്‍ പോലും വിദേശത്ത് നിന്നുള്‍പ്പെടെയുള്ള സാമ്പത്തിക സഹായത്തോടുകൂടി പരിണാമ സിദ്ധാന്തത്തെ തകര്‍ക്കുവാനായി നടത്തുന്ന ശ്രമങ്ങള്‍ കാണുമ്പോള്‍ കൂടുതലാളുകള്‍ ഉപയോഗിക്കുന്ന ഭാഷകളിലും മറ്റ് രാജ്യങ്ങളിലും നടക്കുന്ന നീക്കങ്ങളെപ്പറ്റി ഊഹിക്കാവുന്നതേയുള്ളൂ.
(Reference books: The Origin of Species, സൃഷ്ടിവാദം:പ്രൊ.എം.ശിവശങ്കരന്‍)
Subscribe to:
Posts (Atom)