Wednesday, February 22, 2017

                   ആ ഗാനം ഇന്നായിരുന്നുവെങ്കിലോ ?


ആർ.സുകുമാരൻ സംവിധാനം ചെയ്ത “പാദമുദ്ര”എന്ന സിനിമ പുറത്തിറങ്ങിയത് 1988ൽ ആയിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന മാതുപ്പണ്ടാ‍രത്തിന്റെയും  കുട്ടപ്പൻ എന്ന കഥാപാത്രത്തിന്റെ പിതൃത്വം ചോദ്യം ചെയ്യപ്പെടുന്നതിന്റെയും കഥയാണിത്. ഓച്ചിറ ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി കഥ കെട്ടുപിണഞ്ഞ് കിടക്കുന്നു. റിലീസ് ചെയ്ത സമയത്ത് വലിയ വാണിജ്യവിജയമോ നിരൂപകശ്രദ്ധയോ നേടാനായില്ലെങ്കിലും പിൽക്കാലത്ത് മികച്ച മലയാള സിനിമകളുടെ പട്ടികയിൽ ഇടം നേടാൻ പാദമുദ്രയ്ക്കായി.
ചിത്രത്തിലെ അഞ്ച് ഗാനങ്ങളിൽ ഹിറ്റ് ആയ പാട്ടായിരുന്നു “അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി ഓച്ചിറയിൽ” എന്നത്. ഹരി കുടപ്പനക്കുന്ന് എഴുതി വിദ്യാധരൻ സംഗീതം നൽകി യേശുദാസ് പാടിയ പാട്ടാണിത്. മൂന്ന് പതിറ്റാണ്ടോളം മുമ്പായിരുന്നതുകൊണ്ട് ഈ ഗാനത്തിന് പിന്നിലിള്ളുവർക്ക് അപകടമൊന്നും സംഭവിച്ചില്ല. ഇന്നായിരുന്നുവെങ്കിലോ. എഴുതിയ കവിക്ക് കൈ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ഓച്ചിറ ക്ഷേത്രത്തിലെ പരബ്രഹ്മ സങ്കല്പത്തിലുള്ള പരമശിവനെ സ്തുതിക്കുന്ന ഭജനയായാണ് മേല്പറഞ്ഞ ഗാനം അവതരിപ്പിക്കപ്പെടുന്നത്. തുടക്കം ഇങ്ങനെയാണ്.
“നമ: പാർവ്വതീപതേ  ഹരഹര മഹാദേവ !
ശ്രീശങ്കര നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ !
അമ്പലമില്ലാതെ ആൽത്തറയിൽ വാഴും
ഓംകാരമൂർത്തി ഓച്ചിറയിൽ
പരബ്രഹ്മ മൂർത്തി ഓച്ചിറയിൽ” 

തുടർന്ന് ക്ഷേത്രത്തെ വിവരിക്കുന്നുണ്ട്. മുടന്തനും കുരുടനും  ഊമയും നൊന്തുവിളിക്കുകയാണെങ്കിൽ കാരുണ്യമേകുന്ന ശംഭുവിനെ കൈ തൊഴുന്നുതായി പാടുന്നു. പിന്നീട് ശിവതാണ്ഠവത്തിലൂടെ കടന്നുപോകുന്നു. അവസാന വരികൾ ഇങ്ങനെ.
“കാമനെ ചുട്ടൊരു കണ്ണിൽ കനലല്ല
കാമമാണിപ്പോൾ ജ്വലിപ്പതെന്നോ
കുന്നിൻ മകളറിയാതെ ആ ഗംഗയ്ക്ക്
ഒളിസേവ ചെയ്യുന്നു മുക്കണ്ണൻ.”

സിനിമയിലെ സന്ദർഭത്തിന് യോജിക്കുന്ന തരത്തിലെഴുതിയ വരികളാണിത്.  ഹിമവാന്റെ മകളായ പാർവ്വതി അറിയാതെ ഗംഗയ്ക്ക് പരമശിവൻ ഒളിസേവ ചെയ്യുന്നു എന്നെഴുതിയത് ഇന്നായിരുന്നുവെങ്കിൽ എന്തായിരുന്നു അവസ്ഥ?  ഹരി കുടപ്പുനക്കുന്ന് പിന്നീട് പേന എടുക്കാൻ ധൈര്യപ്പെടുമായിരുന്നില്ല. സിനിമ റിലീസ് ചെയ്യുമായിരുന്നില്ല. റിലീസ് ചെയ്താൽ തീയറ്റർ കത്തുമായിരുന്നു. പത്തുമുപ്പത് വർഷം മുൻപായതുകൊണ്ട് ഇതൊന്നും കൂടാതെ കഴിഞ്ഞു. ഇപ്പോൾ നമ്മൾ സദാചാരവാദികളും സമാധാനപ്രിയരും സർവ്വോപരി  സംസ്കാര സമ്പന്നരുമാണല്ലോ.  അതൊക്കെ ഒരു കാലം എന്ന് പറയാനല്ലേ ഇനി പറ്റൂ.


Friday, December 30, 2016

മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ട്

 മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല,  അമേരിക്കയും നാസയും ചേർന്ന് വ്യാജഫോട്ടോകളും വീഡിയോകളും നിർമ്മിച്ച് തട്ടിപ്പ് നടത്തിയതാണ് , അന്തരീക്ഷമില്ലാത്ത ചന്ദ്രനിലെങ്ങനെയാണ് അമേരിക്കൻ പതാക പാറിക്കളിക്കുന്നത് എന്നൊക്കെയുള്ള പ്രസ്താവനകളും ചോദ്യങ്ങളുമായി കുറച്ചുപേർ ഇറങ്ങിയിട്ടുണ്ടല്ലോ. മലയാള ആനുകാലികങ്ങളിൽ ഇതേപ്പറ്റിയുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. തട്ടിപ്പ് വാദ പുസ്തകങ്ങളും  മലയാളത്തിൽ  വരെ എത്തിയിരിക്കുന്നു.  “മനുഷ്യൻ ചന്ദ്രനിലിറങ്ങിയിട്ടില്ല, അമേരിക്ക ലോകത്തെ വഞ്ചിച്ചതെങ്ങനെ?” എന്ന പുസ്തകം വഴി എഴുത്തുകാരനും പ്രസാധകനും നമ്മളെയും വഞ്ചിച്ചു.  
            ഇതെനെല്ലാം മറുപടിയായി ശ്രീ.രവിചന്ദ്രൻ.സി എത്തിയിരിക്കുന്നത്, “അമ്പിളിക്കുട്ടന്മാർ  - ചാന്ദ്രയാത്രയും  ഗൂഡാലോചനാ സിദ്ധാന്തങ്ങളും” എന്ന ഒരു തകർപ്പൻ പുസ്തകവുമായാണ്. തട്ടിപ്പുവാദക്കാരുടെ വാദങ്ങൾക്കെല്ലാം കൃത്യമായ ശാസ്ത്രീയ വിശദീകരണം നൽകാൻ രവിചന്ദ്രനായിരിക്കുന്നു. എന്തായാലും ഇക്കാര്യത്തിൽ എനിക്കുണ്ടായിരുന്ന സംശയങ്ങൾ തീർന്നു എന്ന് പറയാനാവും.
            1969 ജൂലായ് 21(IST)  നാണ് ആംസ്ട്രോങും ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തുന്നത്. അക്കാലങ്ങളിലൊന്നും ഇതേപ്പറ്റി ആർക്കും സംശയങ്ങളുണ്ടായിരുന്നില്ല. എന്നാൽ കാലം പുരോഗമിച്ചതോടെ, അതായത് തൊണ്ണൂറുകൾ മുതൽ സമൂഹത്തിൽ  എങ്ങനെയെങ്കിലും പേരെടുക്കണമെന്നാഗ്രഹമുള്ള ചിലർ നാസ പുറത്തുവിട്ട ചിത്രങ്ങൾ മുൻ നിർത്തി വിമർശനങ്ങൾ ഉന്നയിക്കാൻ തുടങ്ങി. മതബോധവും അന്ധവിശ്വാസവും കൂടിക്കൂടി വരുന്ന സമീപകാലങ്ങളിൽ ഈ വാദങ്ങൾക്ക് നല്ല പ്രചാരവുമുണ്ടായി. ഇതിനെപ്പറ്റി പുസ്തകങ്ങളും വീഡിയോകളും ഇറങ്ങി. വിവാദം കോടികളുടെ ബിസിനസായി. നമ്മുടെ നാട്ടിലെ ശാസ്ത്രബോധമുള്ളവർ പോലും സംശയത്തിലായി.    കോളേജുകളിലെ ശാസ്ത്രാധ്യാപകർ പോലും ഇതിലെന്തെങ്കിലും സത്യമില്ലാതിരിക്കുമോ എന്ന് ചോദിച്ചതായി രവിചന്ദ്രൻ  എഴുതിയിരിക്കുന്നു.

            ചാന്ദ്രയാത്ര സംബന്ധിച്ച വിവാദം മാത്രമല്ല, ചാന്ദ്രയാത്രയുടെ എല്ലാ വിവരങ്ങളും നന്നായി ആർക്കും മനസിലാകുന്ന തരത്തിൽ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. ഇതിൽ താത്പര്യമുള്ള എല്ലാവരും വായിക്കേണ്ട ഒരു പുസ്തകം തന്നെയാണിത് എന്നതിൽ സംശയമില്ല. 

Wednesday, May 6, 2015

സംഖ്യാ ജ്യോതിഷം - തട്ടിപ്പിന്റെ മറ്റൊരു നമ്പർ

                അടുത്ത കാലത്തായി വളർന്ന് വികസിച്ചു വരുന്ന ഒരു തട്ടിപ്പ് ശാഖയാണ് സംഖ്യാശാസ്ത്രം. ജ്യോതിഷത്തിന് പ്രധാനമായും  ഭാരതത്തിലെ ഹിന്ദുക്കളാണ് ഇരകളാകുന്നതെങ്കിൽ സംഖ്യാശാസ്ത്രം ആഗോളതലത്തിൽ ജാതിമതഭേദമന്യേ ആർക്കും തട്ടിപ്പിക്കപ്പെടാനായി സജ്ജമാക്കപ്പെട്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പ്രചാരം സിദ്ധിച്ചത് 13 ഏറ്റവും അശുഭ സംഖ്യയാണെന്നതാണ്. ഈ വിശ്വാസം പടിഞ്ഞാറൻ നാടുകളിൽ നിന്ന് വന്നതാണെന്ന് കാണാംക്രിസ്തുവിന്റെ പതിമൂന്ന് ശിഷ്യന്മാരിൽ ഒരാളാണല്ലോ ഒറ്റിക്കൊടുത്തത്. അതിനാലാവാം ചിലർക്ക് 13 അശുഭമായത്. പന്ത്രണ്ടിനും പതിനാലിനും ഇല്ലാത്ത ഒരു അശുഭപ്രത്യേകതകയും പതിമൂന്നിന് ഇല്ലെങ്കിലും പതിമൂന്നിനെ പലർക്കും ഭയമാണ്. എന്തിന് പറയുന്നു, കേരള ഹൈക്കോടതിയിൽ 13 ആം നമ്പർ മുറിയില്ല എന്നാണ് ഒരു വാർത്ത കണ്ടത്. അതായത്   സകല ക്രിമിനലുകളെയും കള്ളന്മാരെയും അക്രമികളെയും നിർഭയമായി കൈകാര്യം ചെയ്യുന്ന കോടതിക്ക് പോലും പതിമൂന്നിനെ ഭയമാണെന്നർത്ഥം.
                 നമ്മുടെ നാട്ടിലൊക്കെ സാധാരണയായി സംഖ്യാശാസ്ത്രമനുസരിച്ച് പറഞ്ഞുവരുന്ന ഒരു കാര്യമാണ് മൂന്ന് പേർ ചേർന്ന് ഒരിടത്ത് പോകുന്നത് ശുഭപര്യവസായിയാകില്ല എന്നത്. ഒരു പെണ്ണ് കാണൽ ചടങ്ങിന് വരനും രണ്ട് കൂട്ടുകാരും   കൂടി ടാക്സി കാറിൽ പോകാനൊരുങ്ങുകയാണെന്ന് കരുതുക. കണ്ടുനിൽക്കുന്ന ഒരാൾ പറയും മൂന്ന് പേർ കൂടി യാത്ര പോകുന്നത് നല്ലതല്ല എന്ന്. ഉടൻ അടുത്തയാൾ ചാടിവീണ് പറയും കാറിന്റെ ഡ്രൈവറെക്കൂടി കൂട്ടുമ്പോൾ നാല് പേരാകുന്നതിനാൽ കുഴപ്പമില്ല. വരനും ഒരു കൂട്ടുകാരനും കൂടിയാണ് പോകുന്നതെന്ന് കരുതുക. അപ്പോഴും കണ്ടുനിൽക്കുന്നയൊരാൾ സഹികെട്ട് മൂന്ന് പേർ പോകുന്നത് നന്നല്ല എന്ന് പറയും. അപ്പോൾ യാത്ര മുടങ്ങാതിരിക്കാനുള്ള മറുമരുന്നുമായി മറ്റൊരാൾ എത്തും. ഡ്രൈവറെ എണ്ണത്തിൽ കൂട്ടേണ്ട കാര്യമില്ല. എന്നിട്ട് ഡ്രൈവറോട് പറയും നീ വീട്ടിലേക്ക് കയറണ്ട, പുറത്ത് നിന്നാൽ മതി. എന്നാൽ മറ്റുചിലർക്ക് ഇതുകൊണ്ട് തൃപ്തിയാവില്ല, അടുത്ത് നിൽക്കുന്ന കുട്ടിയോട് പറയും നീ പെട്ടെന്ന് തയ്യാറായി വന്ന് ഇവരുടെ കൂടെ പോവുകയെന്ന്. അപ്പോൾ എല്ലാ പ്രശ്നങ്ങളും തീരുംഇങ്ങനെ ഓരോ തവണയും പ്രശ്നങ്ങളെ ഒഴിപ്പിച്ചാലും ഒന്നുകിൽ പെണ്ണിന് ചെറുക്കനെ ഇഷ്ടപ്പെടില്ല, അല്ലെങ്കിൽ ചെറുക്കന് പെണ്ണിനെ ഇഷ്ടപ്പെടില്ല. എങ്കിലും അടുത്ത തവണ പോകുമ്പോഴും എണ്ണം തികക്കാൻ മറക്കില്ല. കഴിഞ്ഞ തവണകളിലെല്ലാം പോയപ്പോൾ സംഖ്യാശാസ്ത്രപ്രകാരമാണ് പോയതെന്ന കാര്യം സൌകര്യമായി മറന്നിരിക്കും. സംഖ്യാശാസ്ത്രപ്രകാരം കുഴപ്പമൊന്നും സംഭവിച്ചിരുന്നില്ല, മറ്റെന്തെങ്കിലും കാരണത്താലാണ് വിവാഹം ശരിയാകാതിരുന്നതെന്ന് ആശ്വസിക്കും. ശകുനം, സമയം, രാഹുകാലം തുടങ്ങി എന്തും വച്ച്കെട്ടുവാനുള്ള ചുമലുകൾ ധാരാളം നമുക്കുണ്ടല്ലോ.
                ഇന്ന് ഏറ്റവുമധികം സംഖ്യാശാസ്ത്രം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ രജിസ്റ്റർ നമ്പറിന്റെ കാര്യത്തിലാണ്. മിക്കവാറും എല്ലാവരും ഇതിൽ പണ്ഡിതരായി ഭാവിക്കുന്നു. വളരെ രസകരമാണ് നല്ല നമ്പർ കണ്ടെത്തുന്ന രീതിരജിസ്റ്റർ നമ്പറിലെ അക്കങ്ങൾ എല്ലാം കൂടി കൂട്ടിയെടുത്ത് അവസാനം ഒരക്കസംഖ്യയിലെത്തിലെത്തിക്കുന്നുസംഖ്യ നല്ലതോ ചീത്തയോ എന്നത് ഇനിയാണ് കണ്ടെത്തുക. കൂട്ടിക്കിട്ടുന്നത്  ഒൻപത് ആണെങ്കിൽ ഏറ്റവും ഉത്തമം. മറ്റ് ഒറ്റയക്കങ്ങൾ (1,3,5,7) ഏതെങ്കിലും ആണെങ്കിലും വലിയ കുഴപ്പമില്ല. ഇരട്ട സംഖ്യകൾ(2,4,6,8) ഏതെങ്കിലും ആണെങ്കിൽ കുഴഞ്ഞത് തന്നെ. വാഹനാപകടം ഉറപ്പ്. ഒൻപതോ ഒറ്റസംഖ്യകളോ വാഹന രജിസ്റ്റർ നമ്പരായി ലഭിക്കാൻ  ലേലം വഴിയോ  ഇടനിലക്കാർ വഴിയോ വലിയ തുക മുടക്കാൻ മടിയില്ലാത്തവരാണ് സംഖ്യാശാസ്ത്രം തലക്ക് പിടിച്ചിരിക്കുന്ന മിക്കവരും. വഴിയിൽ ഇടിച്ച് തകർന്ന് കിടക്കുന്ന അൻപത് ശതമാനം വാഹനങ്ങളും ഒറ്റയക്കത്തിൽ പെട്ടതായിരിക്കും.  അപകടത്തിൽ പെട്ട വാഹനത്തിന്റെ രജിസ്റ്റർ നമ്പർ കൂട്ടിക്കിട്ടുന്നത്  ഒൻപത് ആണെന്ന് മനസിലാക്കിയാൽ പോലും  വിശ്വാസികൾ അടുത്ത വാഹനം രജിസ്റ്റർ ചെയ്യുന്നത് സംഖ്യാശാസ്ത്രപ്രകാരം തന്നെയായിരിക്കും. സംഖ്യാശാസ്ത്രത്തെ കുറ്റം പറയുന്നതെന്തിനാണ്, മര്യാദക്ക് വണ്ടിയോടിച്ചില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് നമ്മളെ ഉപദേശിക്കുകയും ചെയ്യും.
             ജ്യോതിഷികൾ ഭാവി പ്രവചനത്തിന് ജന്മനക്ഷത്രം കണക്കിലെടുക്കുമ്പോൾ സംഖ്യാശാസ്ത്രക്കാർ ജനനസംഖ്യയും നാമസംഖ്യയും വിധിസംഖ്യയുമാണ് പരിഗണിക്കുന്നത്ജനനസംഖ്യയെന്നാൽ ജനിച്ച തീയതി. ജനനതീയതിക്ക് രണ്ട് അക്കങ്ങളുണ്ടെങ്കിൽ അവ കൂട്ടി ഒറ്റയക്കമാക്കിയെടുത്ത് ജനനസംഖ്യയാക്കുന്നു. ജനനത്തീയതി 25-10-1985 ആണെങ്കിൽ 2+5+1+0+1+9+8+5=31,      3+1=4 ആണ് വിധിസംഖ്യ.   ഓരോ ഇംഗ്ലീഷ് അക്ഷരങ്ങൾക്കും ഓരോ സംഖ്യ മൂല്യമായി നൽകിയിരിക്കുന്നു. ആര് നൽകിമൂല്യം എങ്ങനെ കണ്ടെത്തി എന്നൊന്നും ചോദ്യമില്ല. പേരിലെ അക്ഷരങ്ങളുടെ മൂല്യം കണക്കാക്കി കൂട്ടിയെടുക്കുന്നതാണ് നാമസംഖ്യ. ഇനിഷ്യലിന്റെ കാര്യം മറക്കരുത്. അത് കൂടി കൂട്ടിയില്ലെങ്കിൽ തെറ്റിയത് തന്നെ.
             ഒരു സംഖ്യാജ്യോതിഷ സൈറ്റിൽ  സംഖ്യാജ്യോതിഷ പ്രകാരം പേര് മാറ്റി ജീവിത വിജയം നേടിയവരുടെ വലിയ പട്ടികയാണ് കൊടുത്തിരിക്കുന്നത്. മിക്കവരും ചലച്ചിത്ര മേഖലയിലുള്ളവരാണ്. ശിവാജി റാവു എന്ന പേര് രജനീകാന്ത് എന്നും മുത്തുരാജു എന്ന പേര് രാജ് കുമാറെന്നും മാറ്റിയത് കൊണ്ടാണത്രെ അവർ സൂപ്പർ സ്റ്റാർ ആയത്. നർഗീസും ദിലീപ് കുമാറും ധർമേന്ദ്രയും ജീതേന്ദ്രയും ഒന്നും പോരാതെ മമ്മൂട്ടി വരെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  പുതിയ നടന്റെയോ നടിയുടെയോ പേരിന് പുതുമ പോരെന്ന് കരുതുന്ന സംവിധായകരോ അല്ലെങ്കിൽ മുതിർന്ന സിനിമാ പ്രവർത്തകരോ  അവർക്ക് അപ്പോൾ  മനസിൽ തോന്നുന്ന പേരിട്ട് പുതുമുഖങ്ങളെ സിനിമയിൽ പരിചയപ്പെടുത്തുന്ന രീതിയാണ് പണ്ടുമുതലേ നിലവിലുള്ളതെന്ന് നമുക്കറിയാം.  അതൊന്നും സംഖ്യാജ്യോതിഷപ്രകാരം ആയിരുന്നില്ല. എന്നാൽ അവർ വിജയം നേടിയപ്പോൾ അതിന്റെ പങ്ക് അവകാശപ്പെടാൻ മടിയില്ലാത്തവരാണ് ഇക്കൂട്ടർ. സംഖ്യാജ്യോതിഷിയുടെ അഭിപ്രായപ്രകാരം പേര് മാറ്റാൻ ശ്രമിച്ചിട്ടും അച്ചന്റെ എതിർപ്പ് മൂലം നടക്കാതിരുന്ന ശ്രീശാന്ത് അതേ പേര് കൊണ്ട്തന്നെയാണ് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർക്ക് പോലും സാധ്യമാകാതിരുന്ന,  രണ്ട് തവണ ലോകകപ്പ് നേടിയ ടീമിൽ അംഗമാവുകയെന്ന അസുലഭ നേട്ടം കൈവരിച്ചത്. അടുത്ത കാലത്തായി മലയാള സിനിമയിൽ പല സംവിധായകരുടെയും പേരുകൾ സിനിമയുടെ ടൈറ്റിൽ കാർഡിൽ ചില അക്ഷരങ്ങൾ അധികരിച്ച നിലയിൽ എഴുതിയിരിക്കുന്നത് കാണാം. അങ്ങനെ എഴുതിയിട്ടും സിനിമകൾ എട്ടുനിലയിൽ പൊട്ടിയിട്ടും വീണ്ടും അങ്ങനെ തന്നെ എഴുതുക തന്നെ ചെയ്യുമെന്നതിൽ സംശയമില്ല.  മലയാള സിനിമാ സംവിധായകനായ ജോഷി ഇംഗ്ലീഷിൽ JOSHY എന്നെഴുതിയിരുന്നത് JOSHIY എന്ന് മാറ്റിയതിന്  ശേഷമിറങ്ങിയ ജന്മവും ലോക്പാലും അവതാരവുമൊന്നും പ്രേക്ഷകർ സ്വീകരിച്ചില്ല. 20-ട്വന്റ്റി, റൺ ബേബി റൺ തുടങ്ങിയവ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. പേര് മാറ്റിയത് കൊണ്ട് ഗുണം കിട്ടുമെങ്കിൽ എപ്പോഴും കിട്ടണമായിരുന്നു. JOSHY എന്ന പഴയ പേര് ഉപയോഗിച്ചിരുന്നപ്പോൾ സംവിധാനം ചെയ്ത നിറക്കൂട്ട്,  ന്യൂഡൽഹി, നാടുവാഴികൾ, നായർ സാബ്, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ സിനിമകൾ സമ്മാനിച്ച നേട്ടമൊന്നും പേര് മാ‍റ്റിയതിന് ശേഷം ഉണ്ടായെന്ന് പറയാനാവില്ല.
             പ്രശസ്തനായ ബംഗാളി യുവ ഗായകൻ അരിജിത് സിംഗ് എങ്ങനെ ഗായകനായി പേരെടുത്തു എന്നറിഞ്ഞത് ഒരു ന്യൂമറോളജി സൈറ്റ് സന്ദർശിച്ചപ്പോളാണ്. അദ്ദേഹത്തിന്റെ ജനന ദിവസത്തിന്റെ അധിപനായ സംഖ്യ  ഏഴ് ആണത്രെ. ഏഴ് സംഗീതത്തിന്റെയും ശബ്ദത്തിന്റെയും സംഖ്യയാണെന്നും അതുകൊണ്ടാണ് അരിജിത് സിംഗ് പ്രശസ്തനായതെന്നുമാണ് ഒരു സംഖ്യാശാസ്ത്രകാരൻ പറയുന്നത്. യേശുദാസും ജയചന്ദ്രനും വേണുഗോപാലും ചിത്രയും ഉണ്ണിമേനോനും സുജാതയും രവീന്ദ്രനും  ദേവരാജനും രാഘവനും എ.ആർ.റഹ്മാനും റസൂൽ പൂക്കുട്ടിയും ഹരിഹരനും രവിശങ്കറും സക്കീർ ഹുസൈനും തുടങ്ങി മൈക്കിൾ ജാക്സണും ബ്രിട്ട്നി സ്പിയേഴ്സും വരെ ഏഴ് ജനന സംഖ്യ ഉള്ളവരായിരിക്കുമെന്നതിൽ സംശയമില്ല.

              ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സംഖ്യാ ജ്യോതിഷികളുടെ എണ്ണവും അതിലും വേണമെങ്കിൽ വിശ്വസിച്ചേക്കാം എന്ന് കരുതുന്നവരുടെ എണ്ണവും ഇത്തരം തട്ടിപ്പുകാർ പറയുന്നതനുസരിച്ച് പേര് മാറ്റുന്നവരുടെ എണ്ണവും കൂടി വരികതന്നെയാണ്. ഒരു പക്ഷേ ഈ സംഖ്യാ ജ്യോതിഷികളെല്ലാം ആറാം നമ്പർ ജന്മസംഖ്യ ആയിരിക്കുന്നവരായിരിക്കും. കാരണം ആറാം നമ്പറുകാർ  നന്നായി സംസാരിച്ച് ആരെയും വശീകരിക്കുമത്രെ. നമ്മൾ അവരെ കാത്തിരിക്കുന്നു.                                                                                                    

Thursday, October 17, 2013

മലയാളികൾ മടിയരായതെങ്ങനെ?

നമ്മൾ കേരളീയരെപ്പറ്റിയുള്ള അതിഭയങ്കരമായ ഒരു ആരോപണം ജോലിക്കള്ളന്മാരാണെന്നതാണ്. എപ്പോഴും മടിയരാണെന്നല്ല, കേരളത്തിനുള്ളിലാണെങ്കിൽ കള്ളത്തരം കാണിക്കും. പുറത്താണെങ്കിൽ നന്നായി അധ്വാനിക്കും എന്നാണ് പറഞ്ഞ് കേൾക്കുന്നത്. (ശരിയാണോ എന്നറിയില്ല, ഞാൻ കേരളത്തിനകത്തുള്ളഅധ്വാനംആണ് ചെയ്യുന്നത്).   അതായത് മലയാളനാട്ടിൽ തന്നെയുള്ള മലയാളികളെപ്പറ്റിത്തന്നെയാണ് പറഞ്ഞുവരുന്നതെന്ന് മനസ്സിലായിക്കാണുമല്ലോ. ശരിക്കും അധ്വാനിക്കുന്ന മലയാളികൾ  രോഷം കൊള്ളേണ്ട, നിങ്ങളെയെല്ലാം ഒഴിവാക്കിയാണ് പറയുന്നത്.
മലയാളികൾ മേലനങ്ങി പണി ചെയ്യാറില്ല, വെള്ളക്കോളർ ജോലികൾ മാത്രമേ ആഗ്രഹിക്കാറുള്ളൂ. തെങ്ങിൽ നിന്ന് തേങ്ങയിടാ പോലും ആളില്ല. ഇവിടെ അധ്വാനമുള്ള ജോലികൾ ചെയ്യാൻ തയ്യാറല്ലെങ്കിലും അറബിയുടെ വീട്ടുജോലി ചെയ്യാനും ഒട്ടകത്തെ നോക്കാനും തയ്യാറാണ് തുടങ്ങി  ധാരാളം ആരോപണങ്ങളാണ് നമുക്കെതിരെ നമ്മൾ (മലയാളത്തിലാണ് അവയെല്ലാം തന്നെ വായിച്ചിട്ടുള്ളത് ) ഉന്നയിക്കാറുള്ളത്.
ആരോപണങ്ങൾ മറുപടി പറയാവുന്നത് തന്നെയാണ്. അധ്വാനശേഷിയുള്ള പണികൾ എന്ന് പറയുമ്പോൾ പ്രധാനമായും കാർഷികവൃത്തിയാണ് അർത്ഥമാക്കുന്നത്. ഇന്ന് കേരളത്തിൽ കൃഷിയോഗ്യമായ സ്ഥലങ്ങൾ വളരെ കുറവാണ്. കുടുംബങ്ങൾ അണുകുടുംബങ്ങളായി വിഭജിക്കപ്പെട്ടതോടുകൂടി തുണ്ടുഭൂമികളിലെല്ലാം വീടുകൾ മുളച്ചു. വെള്ളം ഒഴുകാൻ ഇടമില്ലാതായി. അതുമല്ല, ആരെങ്കിലും നെൽകൃഷി ചെയ്താൽ തന്നെ സമയത്തിന് കൊയ്യാനാളില്ല. ഒടുവിൽ നെല്ലിന് പകരം കൊയ്തുകൂട്ടുന്നത്  ‘നഷ്ടവും. പിന്നെയെങ്ങനെ നെല്ലും എള്ളും കൃഷിചെയ്യും? ജീവിതകാലം മുഴുവൻ അധ്വാനിച്ചിട്ടും കഷ്ടപ്പാടല്ലാതെ ഒന്നും മിച്ചം വെയ്ക്കാനാവാത്തവർ തങ്ങളുടെ മക്കളും കൃഷിക്കാരാവുന്നതിൽ താത്പര്യം കാണിക്കാത്തതിനെ എങ്ങനെ കുറ്റപ്പെടുത്താനാവും? അവർ മക്കൾക്ക് വിദ്യാഭ്യാസം നൽകി ഉയർന്ന ഉദ്യോഗസ്ഥരായോ സർക്കാർ ജീവനക്കാരായോ വിദേശജോലിക്കാരായോ മാറ്റാൻ ആഗ്രഹിക്കുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മലയാളികൾ ഇവിടെയുള്ള എന്ത് ജോലിയും ചെയ്യുമെന്ന് കരുതാനാവില്ല. ഇതൊക്കെ ചെയ്യാനാണെങ്കിൽ ഇത്രയും പഠിക്കേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ എന്ന ഒരു ചോദ്യം അഭിമാനബോധമുള്ള മലയാളി പ്രതീക്ഷിക്കുന്നുണ്ട്(മിഥ്യാഭിമാനമെന്ന് മറ്റ് ചിലർ).  എന്തായാലും മറുനാട്ടിൽ അത്തരം ഒരു ചോദ്യത്തിന് മറുപടി പറയേണ്ടിവരില്ല എന്നതുകൊണ്ട് മാത്രം വിദേശത്ത് പോകുന്നവരും കണ്ടേക്കാം.
            മലയാളികൾ മടിയരാണെന്ന്  സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മൾ ചെയ്യാത്ത നമ്മുടെ നാട്ടിലെ ജോലികൾ ചെയ്യാനായി തമിഴ്നാട് മുതൽ  പശ്ചിമബംഗാൾ വരെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ അന്യരാജ്യങ്ങളിൽ നിന്നും തൊഴിലാളികളെത്തുന്നുകേരളത്തിലെ ബസുകളിലും ഹോട്ടലുകളിലും മറ്റും ഹിന്ദിയിലും ബംഗാളിയിലുമുള്ള ബോർഡുകൾ ഇന്ന് പതിവ് കാഴ്ചയായിരിക്കുന്നു.
            നമ്മൾ നന്നായി അധ്വാനിച്ചിട്ടല്ലേ ഇവിടെ റബറും തെങ്ങും ഏലവും കാപ്പിയുമൊക്കെ വിളയിക്കുന്നത്. ഇതൊക്കെയും കൃഷിയല്ലേഅപ്പോൾ നമ്മൾ ശരിക്കും മടിയരാണോ?
            ഒന്നാലോചിച്ചാൽ റബ്ബറും തെങ്ങും തേയിലയുമെല്ലാം കൃഷി തന്നെ. എന്നാൽ ഒന്നുകൂടി നന്നായി ആലോചിച്ചാലോ ? അതിൽ അല്പം മടിയുള്ളതായി കാണാം. എല്ലാ വർഷവും വിളവിറക്കേണ്ട നെല്ല്, എള്ള്, പച്ചക്കറികൾ തുടങ്ങിയവയുടെ കൃഷി നമ്മൾ ഉപേക്ഷിച്ചു. പകരം ദീർഘകാലത്തേക്ക് വിളവ് തരുന്ന തെങ്ങ്, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ  കൃഷി ചെയ്തുതുടങ്ങി. നമുക്ക് വിശപ്പടക്കാനുള്ളതൊന്നും നമ്മൾ ഉല്പാദിപ്പിക്കാതായി. വിദേശങ്ങളിൽ നല്ല വില ലഭിക്കുന്ന നാണ്യവിളകൾ മാത്രം നമ്മുടെ കാർഷികോല്പന്നമായി. നമ്മുടെ നെല്ലറകൾ തരിശിടങ്ങളായി. ആവർത്തനകൃഷി ചെയ്യേണ്ടയിനങ്ങൾ ഒഴിവാക്കിയത് കാരണം വിളവെടുക്കാൻ മാത്രം കഷ്ടപ്പെട്ടാൽ മതിയെന്നായി( അരി തെലുങ്കനും പച്ചക്കറി (വിഷം ചേർന്നതാണെങ്കിലും) തമിഴനും തരുന്ന കാലത്തോളം).
            അധ്വാനശേഷി ഉപയോഗിക്കേണ്ടിവരുന്ന മറ്റൊരു പ്രധാന തൊഴിലിടം വ്യവസായശാലകളാണ്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന കായികാധ്വാനം ആവശ്യമായ ഫാക്ടറികൾ രാജ്യത്ത് ധാരാളമുണ്ടെങ്കിലും നമ്മൾ ഇത്തരം സംരഭങ്ങളിൽ താത്പര്യം കാണിക്കാറില്ല. ഇവിടെയും നമ്മൾ അലസരാണെന്നതിന്റെ ലക്ഷണം കാണിക്കുന്നുണ്ട്വലിയ പണിശാലകൾ ഒഴിവാക്കി ഇൻഫർമേഷൻ ടെക്നോളജി, ബാങ്കിംഗ് പോലെയുള്ള സേവനമേഖലകൾ നമുക്ക് താത്പര്യമുള്ള തൊഴിലിടങ്ങളാകുന്നു. ഭൂമി(വസ്തു) വാങ്ങപ്പെടാനും വിൽക്കപ്പെടാനുമുള്ള ഒരു വസ്തു മാത്രമായി മാറുമ്പോൾ റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രധാന വാണിജ്യമേഖലയായി മാറുന്നു.  അതായത് കായികാധ്വാനം കൂടുതലായി വേണ്ടിവരുന്ന പ്രാഥമിക, ദ്വിതീയ മേഖലകൾക്ക് പകരം ത്രിതീയമേഖലയെന്ന് പറയാവുന്ന സേവനമേഖലക്ക് പ്രാമുഖ്യം നൽകുന്നത് മടിയുടെ മറ്റൊരു ലക്ഷണമല്ലേയെന്നൊരു സംശയമുണ്ടാവുന്നത് സ്വാഭാവികംഅപ്പോളൊരു ചോദ്യം ചോദിക്കാമല്ലോ. നമ്മൾ എങ്ങനെ മടിയരായി?
            അതിനുത്തരം കിട്ടണമെങ്കിൽ കേരളത്തിനപ്പുറത്തേക്ക് നോക്കണം. ചില സ്ഥലങ്ങളിൽ കടുത്ത ചൂട്, ചിലയിടങ്ങളിൽ കൊടും തണുപ്പ്, ചില സ്ഥലങ്ങൾ മഞ്ഞ് മൂടിക്കിടക്കുമ്പോൾ മറ്റ് ചില സ്ഥലങ്ങൾ മരുഭൂമിമാത്രം,  കുടിവെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിടങ്ങൾ, വരൾച്ചയിൽ കരിയുന്ന കൃഷിഭൂമികൾ,  ചില സ്ഥലത്ത് വെള്ളപ്പൊക്കം, രക്ഷയ്ക്കായുള്ള പലായനങ്ങൾ. ഇത്തരം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നമ്മൾ കേരളീയർക്ക് പരിചിതമല്ലശൈത്യത്തിന്റെയും വേനലിന്റെയും വരൾച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും  അങ്ങേയറ്റം (extreme) നമ്മൾ അറിയാറില്ല. ഇവിടെ സഹ്യനിപ്പുറം അറബിക്കടലിനിക്കരെ ഉള്ള സുഖശീതളിമയാർന്ന കാലാവസ്ഥയാണ് നമ്മൾ മലയാളികളെ അലസരാക്കിയതെന്ന് പറയുന്നതാണ് ശരി. മറ്റ് സ്ഥലങ്ങളിലെ ജനങ്ങൾക്ക് പ്രകൃതിയിൽ നിന്നേൽക്കുന്ന ക്ഷതങ്ങളുടെ യാതനകൾ നമുക്ക് അനുഭവിക്കേണ്ടി വരാത്തതാണ് നമ്മൾ കുറച്ച് അലസരായി മാറിയതിന് കാരണമെന്ന് കാണാം. അതായത് ഒരുഎയർകണ്ടീഷൻഡ്മുറിയിലിരിക്കുമ്പോളുള്ള ഒരു ആലസ്യം. നമ്മൾ മടിയരായതല്ല, സുന്ദരമായ പ്രകൃതിയിലെ സുഖകരമായ കാലാവസ്ഥ നമ്മളെ മടിയരാക്കിയതാണ്.
            ആലസ്യം എത്ര നാൾ നമുക്ക് തുടരാനാവും എന്നറിയില്ല. പച്ചപ്പെല്ലാം മറഞ്ഞുകൊണ്ടിരിക്കുന്നു. മിടുക്കരായവർ കുന്നുകളെയാകെ തീരത്തേക്ക് കയറ്റിയയക്കുന്നു. ഭൂമി അതിന്റെ സ്വാഭാവിക അവസ്ഥയിൽ നിന്ന് മാറി കല്ലുവെട്ടാംകുഴികളും ചെളിമണ്ണെടുത്ത ഗർത്തങ്ങളും ആയി പരിവർത്തനം ചെയ്യുന്നു. നമ്മളാകട്ടെഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തിപാടിയിരിക്കുന്നു.


(ഓഫീസിലെ ഉച്ചയൂൺചർച്ചയ്ക്കിടെ സഹപ്രവർത്തകനായ ദിലീബ് സാറാണ് നമ്മൾ മടിയരായതിന്റെ കാരണം അവതരിപ്പിച്ചത്.  അതെല്ലാവരും അറിയട്ടെ എന്ന് കരുതിയാണ്  ഇവിടെ കുറിച്ചത്.)